എറണാകുളം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണവും പ്രക്രിയയും പരിസ്ഥിതി സൗഹൃദമാക്കുന്നതിനായി ജില്ലാ കളക്ടർ എസ്. സുഹാസ് മാർഗ നിർദേശങ്ങൾ പുറത്തിറക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പരിസ്ഥിതി സൗഹൃദവും മണ്ണിൽ അലിഞ്ഞ് ചേരുന്നതുമായ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ. തിരഞ്ഞെടുപ്പ് പരസ്യങ്ങളിൽ പ്ലാസ്റ്റിക് പേപ്പർ, പ്ലാസ്റ്റിക് നൂൽ, പ്ലാസ്റ്റിക് റിബ്ബൺ എന്നിവ പാടില്ല. പ്രചാരണങ്ങളിൽ പ്ലാസ്റ്റിക്, പി.വി.സി. തുടങ്ങിയവ കൊണ്ടുള്ള ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവ ഉപയോഗിക്കരുത്.

തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും കോട്ടൺ തുണി, പേപ്പർ, പോളി എത്തിലീൻ വസ്തുക്കൾ എന്നിവ മാത്രമേ ഉപയോഗിക്കാവൂ. വോട്ടെടുപ്പിന് ശേഷം പോളിങ് സ്റ്റേഷനുകളിൽ അവശേഷിക്കുന്ന പേപ്പറും മറ്റ് പാഴ് വസ്തുക്കളും നീക്കം ചെയ്യുന്നതിനും നശിപ്പിക്കുന്നതിനും അതാത് തദ്ദേശ സ്ഥാപന സെക്രട്ടറിമാർ നടപടി സ്വീകരിക്കണം. പോളിങ് സ്റ്റേഷനുകളിലും മറ്റ് കേന്ദ്രങ്ങളിലും ഉണ്ടാവുന്ന ജൈവ അജൈവ മാലിന്യങ്ങൾ വെവ്വേറെ നിക്ഷേപിക്കാൻ ക്യാരി ബാഗുകൾ സ്ഥാപിക്കുന്നതിനും മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും തദ്ദേശ സ്ഥാപന സെക്രട്ടറിമാർ നടപടി സ്വീകരിക്കണം. മാസ്ക്, ഗ്ലൗസ് എന്നിവ പ്രത്യേകം ശേഖരിച്ച് സംസ്കരിക്കാൻ മഞ്ഞ, ചുവപ്പ് നിറങ്ങളിലുള്ള ക്യാരിബാഗുകൾ ഒരുക്കും.

വോട്ടെടുപ്പിന് ശേഷം പരസ്യം സ്ഥാപിച്ചവർ തന്നെ അവ നീക്കം ചെയ്യണം. ചെയ്യാത്തവ അഞ്ച് ദിവസത്തിനുള്ളിൽ തദ്ദേശ സ്ഥാപന സെക്രട്ടറി നീക്കം ചെയ്ത് ഇതിനായുള്ള ചെലവ് സ്ഥാനാർത്ഥിയിൽ നിന്നും ഈടാക്കും.
പരിസ്ഥിതി ശുചിത്വവുമായി ബന്ധപ്പെട്ട എല്ലാ സർക്കാർ, കോടതി ഉത്തരവുകളും നിർദ്ദേശങ്ങളും സ്ഥാനാർത്ഥികൾ, മറ്റ് ഉത്തരവാദിത്വപ്പെട്ടവർ എന്നിവർ പാലിക്കണം.