തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും നടത്തുന്ന പ്രചാരണ പരിപാടികള്‍ നിരീക്ഷിക്കുന്നതിനായി ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും നടത്തുന്ന പ്രചാരണ പരിപാടികള്‍ നിയമാനുസൃതമാണോയെന്ന് പരിശോധിക്കുകയാണ് സ്‌ക്വാഡിന്റെ ചുമതല.

ജില്ലാതലത്തില്‍ വരണാധികാരിയല്ലാത്ത അസിസ്റ്റന്റ് കലക്ടറുടേയോ സബ് കലക്ടറുടേയോ ഡെപ്യൂട്ടി കലക്ടറുടേയോ നേതൃത്വത്തിലുള്ള ഒരു സ്‌ക്വാഡുമാണ് ഉണ്ടാവുക. താലൂക്ക് തലത്തില്‍ തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.

സ്ഥാനാര്‍ഥികള്‍ പ്രചാരണ പരിപാടികള്‍ക്കായി ഉപയോഗിക്കുന്ന നോട്ടീസുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പോസ്റ്ററുകള്‍, ചുവരെഴുത്തുകള്‍, മൈക്ക് അനൗണ്‍സ്‌മെന്റ്, മീറ്റിങുകള്‍ എന്നിവയുടെ നിയമസാധുതയാണ് സ്‌ക്വാഡുകള്‍ പരിശോധിക്കുക. സാമൂഹ്യ മാധ്യമങ്ങള്‍ മുഖേനയുള്ള പ്രചാരണ പരിപാടികളും പരിശോധനയ്ക്ക് വിധേയമാക്കും.

പ്ലാസ്റ്റിക്, ഫ്‌ളക്‌സ് ഉള്‍പ്പടെയുള്ളവയുടെ ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവിലെ നിര്‍ദേശങ്ങളും പാലിക്കപ്പെടുന്നുണ്ടെന്ന് സ്‌ക്വാഡുകള്‍ ഉറപ്പാക്കും. നിയമപരമല്ലാത്ത പ്രചാരണ പരിപാടികള്‍ ഉടന്‍ നിര്‍ത്തി വയ്പ്പിക്കാനും പോസ്റ്ററുകളോ ബോര്‍ഡുകളോ നീക്കം ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും സ്‌ക്വാഡുകള്‍ക്ക് അധികാരമുണ്ട്.

ഇപ്രകാരം നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ അവ നേരിട്ട് നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ സ്‌ക്വാഡുകള്‍ക്ക് സ്വീകരിക്കാം. ഇതോടൊപ്പം ഇവ നീക്കം ചെയ്യുന്നതായി വരുന്ന ചെലവ് ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കുന്നതിന് നിരീക്ഷകരുടെ ശ്രദ്ധയില്‍പ്പെടുത്തി നടപടി സ്വീകരിക്കുന്നതിനും സ്‌ക്വാഡുകള്‍ക്ക് നിര്‍ദേശമുണ്ട്.