എറണാകുളം: എറണാകുളം ജില്ലയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 15,660 ഉദ്യോഗസ്ഥരെ നിയമിക്കും.
ഒരു പോളിംഗ് ബൂത്തിലേക്ക് അഞ്ച് ഉദ്യോഗസ്ഥരെ വീതമാണ് നിയമിക്കുന്നത്. പ്രിസൈഡിംഗ് ഓഫീസർ, ഒരു ഫസ്റ്റ് പോളിംഗ് ഓഫീസർ, രണ്ട് പോളിംഗ് ഓഫീസർമാർ, ഒരു പോളിംഗ് അസിസ്റ്റൻ്റ് എന്നിവരാണ് ഒരു ബൂത്തിലുള്ളത്. ഇവർക്കുള്ള നിയമന ഉത്തരവ് നവംബർ 26 മുതൽ അയച്ചു തുടങ്ങും.

ജീവനക്കാരുടെ ഓഫീസുകളിലേക്കും അതോടൊപ്പം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിൻ്റെ എ.ആർ.ഒ മാർക്കും നിയമന ഉത്തരവ് ഓൺലൈനായി നൽകും. ഇത് ഉദ്യോഗസ്ഥർക്ക് പ്രിൻ്റ് എടുത്ത് ഉപയോഗിക്കാം. നിയമന ഉത്തരവിനൊപ്പം പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷയും ഉണ്ടാകും. അപേക്ഷ പൂരിപ്പിച്ച് വോട്ടുള്ള തദ്ദേശ സ്ഥാപനത്തിൻ്റെ വരണാധികാരിക്കു സമർപ്പിക്കണം.
വനിതാ ജീവനക്കാരെ മാത്രമായി ഒരു ബൂത്തിലേക്കും നിയമിച്ചിട്ടില്ല.

അഞ്ച് ഉദ്യോഗസ്ഥരിൽ ഒരാൾ മാത്രം വനിതയാകുന്ന സാഹചര്യവും ഒഴിവാക്കി. ഒരു ബൂത്തിൽ കുറഞ്ഞത് രണ്ടു പേരെങ്കിലും വനിതയായിട്ടുണ്ടാകും. ജീവനക്കാർക്കുള്ള പരിശീലനം നവംബർ 30, ഡിസംബർ 1, 2 തീയതികളിലായി നടക്കും. അതാത് ബ്ലോക്ക്, മുനിസിപ്പൽ കേന്ദ്രങ്ങളിലായിരിക്കും പരിശീലനം നടക്കുക.