പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെക്ടറല്‍ ഓഫീസര്‍മാരെയും സെക്ടറല്‍ അസിസ്റ്റന്റുമാരെയും നിയമിച്ച് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ  പൊതു തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പോളിംഗ് സ്റ്റേഷനുകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പുരോഗതി റിപ്പോര്‍ട്ട് ചെയ്യുന്നതിനും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുമായി ബന്ധപ്പെട്ട തകരാറുകള്‍ പരിഹരിക്കുന്നതിനുമായാണ് ഇവരെ നിയമിച്ചത്.മല്ലപ്പള്ളി ബ്ലോക്കില്‍ 13 സെക്ടറല്‍ ഓഫീസര്‍മാരെയും, അഞ്ച് സെക്ടറല്‍ അസിസ്റ്റന്റ്മാരെയും നിയോഗിച്ചു.

പുള്ളിക്കീഴ് ബ്ലോക്കില്‍ എട്ട് സെക്ടറല്‍ ഓഫീസര്‍മാരെയും, രണ്ട് സെക്ടറല്‍ അസിസ്റ്റന്റ്മാരെയും, കോയിപ്രം ബ്ലോക്കില്‍ 10  സെക്ടറല്‍ ഓഫീസര്‍മാരെയും, നാല് സെക്ടറല്‍ അസിസ്റ്റന്റ്മാരെയും, ഇലന്തൂര്‍ ബ്ലോക്കില്‍ 10 സെക്ടറല്‍ ഓഫീസര്‍മാരെയും, മൂന്ന് സെക്ടറല്‍ അസിസ്റ്റന്റ്മാരെയും, റാന്നി ബ്ലോക്കില്‍ 16 സെക്ടറല്‍ ഓഫീസര്‍മാരെയും, അഞ്ച് സെക്ടറല്‍ അസിസ്റ്റന്റ്മാരെയും, കോന്നി ബ്ലോക്കില്‍ 12 സെക്ടറല്‍ ഓഫീസര്‍മാരെയും, രണ്ട് സെക്ടറല്‍ അസിസ്റ്റന്റ്മാരെയും, പന്തളം ബ്ലോക്കില്‍ ഒന്‍പത് സെക്ടറല്‍ ഓഫീസര്‍മാരെയും, മൂന്ന് സെക്ടറല്‍ അസിസ്റ്റന്റ്മാരെയും, പറക്കോട് ബ്ലോക്കില്‍ 13 സെക്ടറല്‍ ഓഫീസര്‍മാരെയും, അഞ്ച് സെക്ടറല്‍ അസിസ്റ്റന്റ്മാരെയും നിയോഗിച്ചു. അടൂര്‍, തിരുവല്ല, പത്തനംതിട്ട, പന്തളം നഗരസഭകളില്‍ രണ്ട് വീതം സെക്ടറല്‍ ഓഫീസര്‍മാരെ നിയോഗിച്ചു. അടൂരും, തിരുവല്ലയിലും ഓരോ സെക്ടറല്‍ അസിസ്റ്റന്റ്മാരെയും നിയോഗിച്ചു.

സെക്ടറല്‍ ഓഫീസര്‍മാരുടെ ചുമതലകള്‍

വോട്ടെടുപ്പിന് മുമ്പ് ഓരോരുത്തര്‍ക്കും ചുമതലപ്പെടുത്തിയിട്ടുള്ള പോളിംഗ് സ്റ്റേഷനുകള്‍ സന്ദര്‍ശിച്ച് വോട്ടെടുപ്പിന് ആവശ്യമായ സജജീകരണങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടോയെന്ന് പരിശോധിക്കണം. സെക്ടറല്‍ ഓഫീസര്‍മാര്‍ പോളിംഗിന് തലേ ദിവസം വൈകുന്നേരം എല്ലാ പോളിംഗ് സ്റ്റേഷനുകളും സന്ദര്‍ശിച്ച് വോട്ടര്‍പട്ടികയുടെ മാര്‍ക്ക്ഡ് കോപ്പി പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് രേഖാമൂലം കൈമാറണം. പോളിംഗ് ഉദ്യോഗസ്ഥരെല്ലാം പോളിംഗ് സ്റ്റേഷനില്‍ എത്തിയിട്ടുണ്ടോയെന്നും ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് സാമഗ്രികള്‍ ലഭിച്ചിട്ടുണ്ടായെന്നും പരിശോധിക്കണം.

കോവിഡ്-19 പശ്ചാത്തലത്തില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാധനങ്ങള്‍ പോളിംഗ് സ്റ്റേഷനുകളില്‍ ലഭ്യമായിട്ടുണ്ടായെന്ന് പരിശോധിക്കണം. പോളിംഗ് സ്റ്റേഷനുകളില്‍ ഏതെങ്കിലും പോളിംഗ് സാധനങ്ങളുടെ കുറവുണ്ടായാല്‍ അവ ഉടന്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണം. ഇതിലേയ്ക്ക് ആവശ്യമായ ഫോറങ്ങളും തെരഞ്ഞെടുപ്പ് സാമഗ്രികളും എപ്പോഴും വാഹനത്തില്‍ കരുതിയിരിക്കണം. ഏതെങ്കിലും പോളിംഗ് സ്റ്റേഷനില്‍ അടിയന്തിര സാഹചര്യത്തില്‍ പുതിയ മെഷീന്‍ ആവശ്യമായി വരുന്നെങ്കില്‍ അവ ഉടന്‍ ലഭ്യമാക്കി റിട്ടേണിംഗ് ഓഫീസറുമായി ബന്ധപ്പെട്ട് കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തുന്നതിനുള്ള നടപടി സ്വീകരിക്കണം. കൂടാതെ ഓരോ രണ്ടു മണിക്കൂര്‍ ഇടവിട്ടും പോളിംഗ് സ്റ്റേഷനുകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും പോളിംഗ് പുരോഗതി ശേഖരിച്ച് റിട്ടേണിംഗ് ഓഫീസറെ അറിയിക്കുകയും ചെയ്യണം.

പോള്‍ മാനേജര്‍ ആപ്ലിക്കേഷന്‍, പ്രിസൈഡിംഗ് ഓഫീസര്‍ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്നും കൃത്യമായി വരണാധികാരിക്ക് വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നും ഉറപ്പുവരുത്തണം. പോളിംഗ് സ്റ്റേഷനിലോ അവയുടെ പരിസരത്തോ ഏന്തെങ്കിലും തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ പോലീസുമായി ബന്ധപ്പെട്ട് അവ പരിഹരിക്കണം.
പോളിംഗ് സ്റ്റേഷനുകളിലോ പരിസരത്തോ സ്ഥാനാര്‍ഥികളോ പ്രവര്‍ത്തകരോ വോട്ടര്‍മാരോ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കപ്പെടുന്ന സാഹചര്യമുണ്ടെങ്കില്‍ ഉടന്‍ തന്നെ പോലീസിനെയോ മറ്റ് അധികാരികളെയോ അറിയിച്ച് നടപടി സ്വീകരിക്കണം.

ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍, വരണാധികാരി, ബന്ധപ്പെട്ട പോളിംഗ് സ്റ്റേഷനുകളിലെ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍, പ്രദേശത്ത് ക്രമസമാധാന ചുമതലയുള്ള പോളിംഗ് ഉദ്യോഗസ്ഥര്‍മാര്‍ എന്നിവരുടെ മൊബൈല്‍ നമ്പരുകള്‍ ശേഖരിക്കുകയും ചെയ്യണം.
വോട്ടെടുപ്പിന് രണ്ടു ദിവസം മുന്‍പ് മുതല്‍ പോളിംഗിന് ശേഷം സാധനങ്ങള്‍ തിരികെ സ്ട്രോംഗ് റൂമില്‍ സൂക്ഷിക്കുന്നത്, വരെയാണ് സെക്ടറല്‍ ഓഫീസര്‍മാരുടെ പ്രവര്‍ത്തന സമയം.