ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ചുഴലിക്കാറ്റും മഴയും മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും പിന്നീടുണ്ടാകുന്ന പകർച്ചവ്യാധികളും ഫലപ്രദമായി നേരിടാനാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. ആശുപത്രികളിൽ മതിയായ ചികിത്സാ സൗകര്യവും മരുന്നുകളും ലഭ്യമാക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും നിർദേശം നൽകി. എല്ലാ പ്രവർത്തനങ്ങളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിർവഹിക്കണം.

എല്ലാ പ്രധാന ആശുപത്രികളും മെഡിക്കൽ കോളേജുകളും വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്തേണ്ടതാണ്. അത്യാഹിത വിഭാഗത്തിൽ മാസ് കാഷ്വാലിറ്റി ഉണ്ടായാൽ പോലും നേരിടാനുള്ള സംവിധാനങ്ങൾ ആശുപത്രി മാനേജ്മെന്റ് ഒരുക്കേണ്ടതാണ്. ആന്റി സ്നേക്ക്വെനം പോലുള്ള അത്യാവശ്യ മരുന്നുകളും എമർജൻസി മെഡിക്കൽ കിറ്റും ഉറപ്പ് വരുത്തേണ്ടതാണ്. ഓർത്തോപീഡിഷ്യൻ, ഫിസിഷ്യൻ, പീഡിയാട്രീഷ്യൻ, സർജൻ, അനസ്തീഷ്യാ ഡോക്ടർ എന്നിവർ ഓൺ കോൾ ഡ്യൂട്ടിയിൽ അത്യാവശ്യമുള്ളപ്പോൾ എത്തേണ്ടതാണ്. മുന്നറിയിപ്പുള്ള പ്രദേശങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സാമൂഹികാരോഗ്യ കേന്ദ്രങ്ങളും തുടങ്ങി താഴെത്തട്ടിലുള്ള ആശുപത്രികൾ ജാഗ്രതയോടെയിരിക്കണം.

അതാത് ജില്ലകളിലെ നോഡൽ ഓഫീസർമാർ ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ നിർദേശങ്ങളനുസരിച്ച് പ്രവർത്തിക്കേണ്ടതാണ്. പ്രശ്നബാധിതമായ എല്ലാ ജില്ലകളിലും റാപ്പിഡ് റെസ്പോൺസ് ടീം എപ്പോഴും ജാഗ്രതയായിരിക്കണം. തീരദേശ മേഖലകളിൽ ആവശ്യമായ ജീവനക്കാർ ഉൾപ്പെടെ സജ്ജീകരണങ്ങൾ ഒരുക്കണം. ക്യാമ്പുകളിലും മതിയായ ചികിത്സ ഉറപ്പ് വരുത്തും. വയോജനങ്ങളുടെ സുരക്ഷയ്ക്ക് പ്രത്യേക പ്രാധാന്യം നൽകേണ്ടതാണ്. ക്യാമ്പുകളിലും മറ്റും എല്ലാവരും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്.

എല്ലാ പ്രശ്നബാധിത മേഖലകളിലും കനിവ് 108 ആംബുലൻസുകളുടെ സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്. കോവിഡ് ബാധിതരേയും അല്ലാത്തവരേയും പ്രത്യേകം ആശുപത്രിയിലേക്ക് മാറ്റാനുള്ള സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. തത്സമയം റൂട്ട് നിശ്ചയിക്കാൻ ജിവികെ ഇഎംആർഐയുടെ കൺട്രോൾ റൂമിൽ പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.