തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്വകാര്യ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ ചട്ടങ്ങൾ അനുസരിച്ച് ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. പ്രചാരണ വാഹനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്  ഉപയോഗിക്കാം. ഇതിന് പൊലീസിന്റെ അനുമതി വാങ്ങിയിട്ടുണ്ടാകണം. വാഹനങ്ങളുടെ ചെലവ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിന്റെ പരിധിയിൽ വരുന്നതാണ്. വരണാധികാരി നൽകുന്ന പെർമിറ്റ് വാഹനത്തിന്റെ മുൻവശത്ത് കാണത്തക്കവിധം പ്രദർശിപ്പിക്കണം. പെർമിറ്റിൽ വാഹന നമ്പർ, സ്ഥാനാർത്ഥിയുടെ പേര് എന്നിവ ഉണ്ടാകണം. ഒരു സ്ഥാനാർത്ഥിയുടെ പേരിൽ പെർമിറ്റെടുത്ത വാഹനം മറ്റൊരു സ്ഥാനാർത്ഥി ഉപയോഗിക്കുന്നത് കുറ്റകരമാണ്. പെർമിറ്റില്ലാതെ ഉപയോഗിക്കുന്ന വാഹനങ്ങൾ അനധികൃതമായി കണക്കാക്കി നടപടി സ്വീകരിക്കും. ഈ വാഹനങ്ങൾ പിന്നീട് പ്രചാരണ വാഹനമായി ഉപയോഗിക്കാൻ പാടില്ല. ഗ്രാമ പഞ്ചായത്തിലെ ഒരു സ്ഥാനാർത്ഥിക്ക് ഒരു പ്രചാരണ വാഹനം മാത്രമെ ഉപയോഗിക്കാൻ അനുമതിയുള്ളു. ബ്ലോക്ക് പഞ്ചായത്തിൽ ഒരു സ്ഥാനാർത്ഥിക്ക് പരമാവധി മൂന്നു വാഹനങ്ങളും ജില്ലാ പഞ്ചായത്തിൽ നാലു വാഹനങ്ങളും ഉപയോഗിക്കാം. മുനിസിപ്പാലിറ്റികളിൽ ഒരു സ്ഥാനാർത്ഥിക്ക് പരമാവധി രണ്ട് വാഹനങ്ങളും കോർപ്പറേഷനുകളിൽ നാല് വാഹനങ്ങൾ വരെയും ഉപയോഗിക്കാം.


സ്ഥാനാർത്ഥികൾ സർക്കാർ ആനുകൂല്യങ്ങൾ വിതരണം ചെയ്യരുത്
തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ സ്ഥാനാർത്ഥികൾ ജോലിയുടെ ഭാഗമായോ അല്ലാതെയോ സർക്കാർ ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ പാടില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ നിർദേശിച്ചു. സ്ഥാനാർത്ഥികൾ സർക്കാർ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതായ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. സ്ഥാനാർത്ഥികൾ ക്ഷേമപെൻഷൻ വിതരണം ചെയ്യുന്നതും സ്ഥാനാർത്ഥികളായ ആശാ വർക്കർമാർ മരുന്ന് വിതരണം ചെയ്യുന്നതും വോട്ടർമാരെ സ്വാധീനിക്കാമെന്ന് കമ്മീഷൻ വിലയിരുത്തി. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇതിന് പകരം സംവിധാനം ഒരുക്കുന്നതിനും കമ്മീഷൻ നിർദ്ദേശം നൽകി. വരണാധികാരികൾ സ്ഥാനാർത്ഥികളുടെ യോഗം വിളിച്ച് ഇക്കാര്യം അറിയിക്കും.