സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള പ്രദര്‍ശനം മെയ് 19 മുതല്‍ 25 വരെ കൊല്ലത്ത് നടക്കും. ആശ്രാമം മൈതാനത്ത് ഇരുപതിനായിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള വേദിയാണ് ഇതിനായി സജ്ജീകരിക്കുക.  സര്‍ക്കാരിന്റെ വികസന-ക്ഷേമ നേട്ടങ്ങള്‍ക്കും സേവനങ്ങള്‍ക്കുമൊപ്പം കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപുല ശേഖരവും പ്രദര്‍ശനത്തിലുണ്ടാകും. വാര്‍ഷികാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനവും സെമിനാറുകളും സാംസ്‌കാരിക പരിപാടികളും ഇതേ വേദിയില്‍തന്നെ നടക്കും.
സംസ്ഥാന സര്‍ക്കാരിന്റെ നാലു മിഷനുകളുടെയും കൃഷി, വ്യവസായം, ക്ഷീരവികസനം, ആരോഗ്യം, പോലീസ്, ഫിഷറീസ്, തൊഴില്‍, വിദ്യാഭ്യാസം, ടൂറിസം, പട്ടികജാതി വികസനം, പൊതുവിതരണം, ഭക്ഷ്യസുരക്ഷ, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളുടെയും സ്റ്റാളുകള്‍ പ്രദര്‍ശനത്തിലുണ്ടാകും. വൈവിധ്യമാര്‍ന്ന ഗ്രാമീണ ഉത്പന്നങ്ങള്‍ക്കൊപ്പം രുചിവൈവിധ്യങ്ങളുടെ വിപുലശേഖരമായ ഫുഡ്‌കോര്‍ട്ടും കുടുംബശ്രീ ഒരുക്കും.
ജില്ലയുടെ ചുമതലയുള്ള മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ വാര്‍ഷികാഘോഷത്തിന്റെ സംഘാടക സമിതിക്ക് രൂപം നല്‍കി. മന്ത്രിമാരായ ജെ. മേഴ്‌സിക്കുട്ടിയമ്മയും കെ. രാജുവും മുഖ്യ രക്ഷാധികാരികളായുള്ള സമിതിയില്‍ ജില്ലയിലെ എം.പിമാരും എം.എല്‍.എമാരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മേയറും സഹരക്ഷാധികാരികളാണ്.
ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കണ്‍വീനറുമായി പ്രവര്‍ത്തിക്കും. വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍ ബി.ഡി.ഒമാര്‍, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും.
സര്‍ക്കാരിന്റെ മിഷനുകളുടെയും വിവിധ വകുപ്പുകളുടെയും കീഴില്‍ വിപുലമായ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ളതിനാല്‍ പ്രദര്‍ശനത്തില്‍ എല്ലാ വകുപ്പുകളുടെയും പങ്കാളിത്തമുണ്ടാകണമെന്ന് മന്ത്രി നിര്‍ദേശിച്ചു. പിന്നിട്ട രണ്ടു വര്‍ഷക്കാലത്തെ വികസന നേട്ടങ്ങളുടെ  വിശദാംശങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള അവസരമായി വാര്‍ഷികാഘോഷം പ്രയോജനപ്പെടുത്തണമെന്ന് കെ. സോമപ്രസാദ് എം.പി നിര്‍ദേശിച്ചു.
കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തന നേട്ടങ്ങളും രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്യാന്‍ കഴിയുന്ന പദ്ധതികളുടെ വിശദാംശങ്ങളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധമണിയും മേയര്‍ വി. രാജേന്ദ്രബാബുവും വകുപ്പ് മേധാവികളും യോഗത്തില്‍ വിശദീകരിച്ചു.
ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, സിറ്റി പോലീസ് കമ്മീഷണര്‍ ഡോ. എ. ശ്രീനിവാസ്, സബ് കളക്ടര്‍ ഡോ. എസ്. ചിത്ര, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍. സുനില്‍കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.