എറണാകുളം : കോവിഡ് പ്രതിരോധത്തിന്റെ കാര്യക്ഷമതയിൽ ഏറെ മുന്നിലാണ് എറണാകുളം ജില്ലയെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാരിന്റെ കോവിഡ് കണക്കുകൾ. ജില്ലയുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.97 ശതമാനം മാത്രമാണെന്ന് സംസ്ഥാന തല കോവിഡ് അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നു. സംസ്ഥാനതലത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95% ആണ്. സംസ്ഥാന ശരാശരിയുടെ പകുതിയോളം മാത്രമാണ് നിലവിൽ ജില്ലയുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
നിലവിൽ കാസർഗോഡ് മാത്രമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ ജില്ലയെക്കാൾ പിന്നിൽ. കുറഞ്ഞ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിലനിർത്താൻ കഴിയുന്നത് വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവർത്തനം മൂലമാണെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് പറഞ്ഞു. അതേസമയം പരിശോധനകളുടെ എണ്ണത്തിൽ സംസ്ഥാനത്ത് ഏറ്റവും മുന്നിലാണ് എറണാകുളം. ആകെ ലക്ഷ്യമിട്ടതിൽ 93.6% പൂർത്തിയാക്കാൻ ജില്ലക്കായി. കഴിഞ്ഞ ദിവസം മാത്രം 7900 പരിശോധനകൾ നടത്താൻ ലക്ഷ്യമിട്ടിടത്ത് 7391പരിശോധനകൾ പൂർത്തിയാക്കാനായി .
റിവേഴ്സ് ക്വാറന്റൈൻ ഉൾപ്പടെ ഉള്ള കോവിഡ് നിയന്ത്രണ ശ്രമങ്ങളിൽ മാതൃകപരമായ പ്രവർത്തനങ്ങൾ ആണ് ജില്ല കാഴ്ച്ച വെക്കുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം വയോജന മന്ദിരങ്ങൾ ഉള്ളത് എറണാകുളം ജില്ലയിലാണ്. ആകെ പ്രവർത്തിക്കുന്ന 146 വൃദ്ധ സദനങ്ങളിലും കോവിഡ് പരിശോധന നടത്താൻ ജില്ലാ ആരോഗ്യ വിഭാഗത്തിന് സാധിച്ചു. 5009 പേരെ ആണ് ഇത്തരത്തിൽ പരിശോധനക്ക് വിധേയമാക്കിയത്.
സർക്കാർ -സ്വകാര്യ മേഖലകളെ സംയോജിപ്പിച്ചു കൊണ്ടുള്ള കോവിഡ് പ്രതിരോധം ആണ് ജില്ലയിൽ നടക്കുന്നത്. സർക്കാർ ആശുപത്രികളിൽ 160 ഐ. സി. യു ബെഡുകളും 159 വെന്റിലേറ്റർ ബെഡുകളും ആണ് ഉള്ളത്. സ്വകാര്യ ആശുപത്രികളിൽ 1250 ഐ. സി. യു ബെഡുകളും 338 വെന്റിലേറ്ററുകളും ക്രമീകരിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിൽ മാതൃകാപരമായ പ്രവർത്തനമാണ് ജില്ല കാഴ്ചവക്കുന്നതെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് പറഞ്ഞു.