തദ്ദേശ തിരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച (ഡിസംബർ 10) നടക്കും. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ,വയനാട് ജില്ലകളിൽ 451 തദ്ദേശസ്ഥാപനങ്ങളിലെ 8116 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

47,28,489 പുരുഷൻമാരും 51,28,361 സ്ത്രീകളും 93 ട്രാൻസ്‌ജെന്റേഴ്‌സും 265 പ്രവാസി ഭാരതീയരും അടക്കം 98,57,208 വോട്ടർമാരാണ് രണ്ടാം ഘട്ടത്തിലുള്ളത്. ഇതിൽ 57,895 കന്നി വോട്ടർമാരും ഉൾപ്പെടുന്നു. 12,643 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 473 പ്രശ്‌നബാധിത പോളിംഗ് ബൂത്തുകളിൽ വെബ്കാസ്റ്റിംഗും ഏർപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 63,187 ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് എറണാകുളം കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ മുനിസിപ്പൽ വാർഡ്(37), തൃശൂർ കോർപ്പറേഷനിലെ പുല്ലഴി(47) നിയോജകമണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റിയിരുന്നു.

ബുധനാഴ്ച(ഡിസംബർ 9) വൈകിട്ട് മൂന്ന് മുതൽ വ്യാഴാഴ്ച (ഡിസംബർ 10) വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ കോവിഡ് പോസിറ്റീവ് ആകുന്നവർക്കും ക്വാറന്റീനിൽ പ്രവേശിക്കുന്നവർക്കും ആരോഗ്യ വകുപ്പിലെ ഡെസിഗ്നേറ്റഡ് ഹെൽത്ത് ഓഫീസർ നൽകുന്ന സാക്ഷ്യപത്രം ഹാജരാക്കി പോളിംഗ് സ്റ്റേഷനിൽ നേരിട്ടെത്തി വോട്ടു ചെയ്യാം. പോളിംഗ് സ്‌റ്റേഷനുകളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളുടേയും സാമഗ്രികളുടെയും വിതരണം ബുധനാഴ്ച രാവിലെ എട്ടു മുതൽ (ഡിസംബർ 9) നടക്കും. വിതരണ കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ നിർദ്ദേശം നൽകി. അഞ്ച് ജില്ലകളിലായി 96 വിതരണ, സ്വീകരണ കേന്ദ്രങ്ങളാണുള്ളത്.


(*തിരഞ്ഞെടുപ്പ് വിശദാംശങ്ങൾ ഡിസംബർ എട്ടിലെ (8.12.2020) കണക്കുകൾ അടിസ്ഥാനമാക്കി)

രണ്ടാം ഘട്ടത്തിലെ വോട്ടർമാരുടെ എണ്ണം

പ്രവാസിഭാരതീയ വോട്ടർമാർ: 265.
ആകെ വോട്ടർമാരുടെ എണ്ണം: 98,56,943 + 265 = 98,57,208





.