തദ്ദേശതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ബുധനാഴ്ച (ഡിസംബർ16) രാവിലെ എട്ടു മുതൽ ആരംഭിക്കും. 244 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ. ഫലമറിയുമ്പോഴുള്ള ആഹ്‌ളാദ പ്രകടനങ്ങൾ കോവിഡ് പ്രോട്ടോക്കോളിന്റെ ലംഘനമാകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്‌കരൻ പറഞ്ഞു. കോവിഡ് മാനദണ്ഡം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. സ്‌പെഷ്യൽതപാൽ വോട്ടുകൾ അടക്കമുള്ള പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുക. തുടർന്ന് ഇലക്ട്രോണിക് മെഷീനിലെ വോട്ടെണ്ണൽ നടക്കും. ഇതിനുള്ള ക്രമീകരണങ്ങളെല്ലാം കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് തയ്യാറാക്കിയിട്ടുണ്ട്. ഫലം അപ്പപ്പോൾ ‘ട്രെൻഡ്’ വെബ്‌സൈറ്റിൽ ലഭ്യമാകും.
പോസ്റ്റൽ വോട്ടുകൾ ആദ്യം
കോവിഡ് ബാധിതർക്കു വിതരണം ചെയ്ത സ്‌പെഷ്യൽ തപാൽവോട്ടുകൾ ഉൾപ്പെടെയുള്ള പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുക. ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണൽ ബ്ലോക്ക് തലത്തിലുള്ള വിതരണ, സ്വീകരണ കേന്ദ്രങ്ങളിൽ നടക്കും. മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും അതാത് സ്ഥാപനങ്ങളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളിൽ വോട്ടെണ്ണും. ഗ്രാമപഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും പോസ്റ്റൽ വോട്ടുകൾ അതാത് വരണാധികാരികളാണ് എണ്ണുക. വോട്ടെണ്ണൽ ആരംഭിക്കുന്നതിന് മുമ്പ് വിതരണം ചെയ്ത സാധാരണ പോസ്റ്റൽ ബാലറ്റുകളുടെയും സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റുകളുടെയും എണ്ണം ബന്ധപ്പെട്ട കൗണ്ടിംഗ് ഏജന്റുമാരെ അതാത് വരണാധികാരികൾ അറിയിക്കേണ്ടതാണ്.
വോട്ടെണ്ണൽ 244 കേന്ദ്രങ്ങളിൽ
സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. തിരുവനന്തപുരം- 16, കൊല്ലം- 16, പത്തനംതിട്ട- 12, ആലപ്പുഴ- 18, കോട്ടയം- 17, ഇടുക്കി- 10, എറണാകുളം- 28, തൃശൂർ- 24, പാലക്കാട്- 20, മലപ്പുറം- 27, കോഴിക്കോട്- 20, വയനാട്- 7, കണ്ണൂർ- 20, കാസർഗോഡ്- 9 എന്നിങ്ങനെയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ ജില്ല തിരിച്ചുള്ള കണക്ക്.
കോവിഡ് മാനദണ്ഡം പാലിക്കണം
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡം കർശനമായി പാലിക്കണം. കൗണ്ടിംഗ് ഓഫീസർമാർ കയ്യുറയും മാസ്‌കും ഫേസ് ഷീൽഡും ധരിക്കും. കൗണ്ടിംഗ് ഹാളിൽ എത്തുന്ന സ്ഥാനാർത്ഥികളും കൗണ്ടിംഗ് ഏജന്റുമാരും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണം. വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത് അതാത് തദ്ദേശ സ്ഥാപന സെക്രട്ടറിമാരാണ്.
ക്രമീകരണം ഇങ്ങനെ
ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും ബ്ലോക്ക് പഞ്ചായത്ത്് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകൾക്ക് പ്രത്യേക കൗണ്ടിംഗ് ഹാളുകളും സജ്ജീകരിക്കും. മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ഓരോ വരണാധികാരിക്കും പ്രത്യേകം കൗണ്ടിംഗ് ഹാൾ ഉണ്ടാകും. പരമാവധി എട്ട് പോളിംഗ് സ്റ്റേഷനുകൾക്ക് ഒരു ടേബിൾ എന്ന രീതിയിലാകും സാമൂഹ്യ അകലം പാലിച്ച്് കൗണ്ടിംഗ് ടേബിളുകൾ സജ്ജീകരിക്കുക. ഒരു വാർഡിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലെയും വോട്ടെണ്ണൽ ഒരു ടേബിളിൽ തന്നെ ക്രമീകരിക്കും. കൗണ്ടിംഗ് ഹാളിൽ സജ്ജീകരിച്ചിട്ടുള്ള വോട്ടെണ്ണൽ മേശകളുടെ എണ്ണം കണക്കാക്കിയാകും സ്‌ട്രോങ്‌റൂമിൽ നിന്നും കൺട്രോൾ യൂണിറ്റുകൾ എത്തിക്കുക. വോട്ടെണ്ണൽ ആരംഭിക്കേണ്ടത് ഒന്നാം വാർഡ് മുതൽ എന്ന ക്രമത്തിലാണ്. ഒരു വാർഡിൽ ഒന്നിലധികം ബൂത്തുകളുണ്ടെങ്കിൽ അവ ഒരു ടേബിളിലാണ് എണ്ണുക. ത്രിതല പഞ്ചായത്തുകളിൽ ഓരോ ടേബിളിലും ഒരു കൗണ്ടിംഗ് സൂപ്പർവൈസറും രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റുമാരും നഗരസഭകളിൽ ഒരു കൗണ്ടിംഗ് സൂപ്പർവൈസറും ഒരു കൗണ്ടിംഗ് അസിസ്റ്റന്റും ഉണ്ടാകും.ബ്ലോക്ക്തലത്തിലുള്ള വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ബ്ലോക്ക് പഞ്ചായത്തുകളുടെയും ജില്ലാ പഞ്ചായത്തുകളുടെയും സ്ഥാനാർഥികൾ കൂടുതൽ കൗണ്ടിംഗ് ഏജന്റുമാരെ നിയോഗിക്കുന്നതിന് ആവശ്യം ഉന്നയിക്കുന്ന പക്ഷം കൗണ്ടിംഗ് ഹാളിൽ ജനക്കൂട്ടം ഉണ്ടാകാത്ത വിധം വരണാധികാരികൾക്ക് ഒരു ടേബിളിൽ ഒരു ഏജന്റ് എന്ന ക്രമത്തിൽ നിയമനം നടത്താം.
തിരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാൻ ‘ട്രെൻഡ്’
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കൃത്യവും സമഗ്രവുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘ട്രെൻഡ്’ വെബ്‌സൈറ്റ് trend.kerala.gov.in ൽ നിന്നും തത്സമയം അറിയാം. സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെയും ഫലം ജില്ലാ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിങ്ങനെ തിരിച്ച് ഒറ്റ നോട്ടത്തിൽ മനസിലാകുന്ന വിധം സൈറ്റിൽ കാണാം. ഓരോ തദ്ദേശ സ്ഥാപനത്തിലെയും ലീഡ് നില വാർഡ് അടിസ്ഥാനത്തിൽ മനസ്സിലാക്കാം. നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററാണ് (എൻ.ഐ.സി) വെബ്‌സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. മാധ്യമങ്ങൾക്ക് വിവരങ്ങൾ തത്സമയം ലഭ്യമാക്കുന്നതിനും ‘ട്രെൻഡ്’ വെബ്‌സൈറ്റിൽ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ‘പി.ആർ.ഡി.ലൈവ്’ മൊബൈൽ ആപ്പിലും ഫലം തത്സമയം ലഭിക്കും.