ജില്ലയില്‍ ലോട്ടറി വില്‍പന വരുമാനം ലക്ഷ്യം കവിഞ്ഞു

ഭാഗ്യക്കുറി വകുപ്പിനു കീഴിലുള്ള കാരുണ്യ ബെനവലന്റ് ഫണ്ട് മുഖേന കഴിഞ്ഞ സാമ്പത്തിക വര്‍ഷം 165 കോടി ധനസഹായമായി നല്‍കിയതായി ജില്ലാ ലോട്ടറി ഓഫീസര്‍ എസ് ജി ശര്‍മ്മ അറിയിച്ചു. പതിനാലായിരത്തോളം അപേക്ഷകര്‍ക്കായാണ് ഈ തുക അനുവദിച്ചത്. കാരുണ്യ, കാരുണ്യ പ്ലസ് എന്നീ ഭാഗ്യക്കുറികളില്‍ നിന്നുള്ള വരുമാനമാണ് കാരുണ്യ ബെനവലന്റ് ഫണ്ട് മുഖേന നിര്‍ധനരായ രോഗികളുടെ ചികിത്സക്കായി ചെലവഴിക്കുന്നത്.
തലച്ചോറ് -കരള്‍ സംബന്ധമായ രോഗങ്ങള്‍, ഹൃദ്‌രോഗം, ഹീമോഫീലിയ, കാന്‍സര്‍ എന്നിവയുടെ ചികിത്സ, ശസ്ത്രക്രിയ, കൂടാതെ പാലിയെറ്റീവ് ചികിത്സയ്ക്കും രണ്ട് ലക്ഷം വരെ ധനസഹായം നല്‍കുന്നതിനാണ് കാരുണ്യ ബെനവലന്റ് ഫണ്ട്. ബി.പി.എല്‍ വിഭാഗത്തിനും മൂന്ന് ലക്ഷം വരെ വരുമാനമുള്ള എ.പി.എല്‍. വിഭാഗത്തിനും അപേക്ഷിക്കാം. സര്‍ക്കാര്‍ ആശുപത്രികളിലും സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികളിലും ഈ രോഗങ്ങള്‍ക്ക് ശസ്ത്രക്രിയയും അനുബന്ധ ചികിത്സയും നടത്തുന്നതിനാണ് ധനസഹായം നല്‍കുന്നത്. കൂടാതെ മാരകമല്ലാത്ത രോഗങ്ങള്‍ കാരണം ആശുപത്രിയില്‍ കിടത്തി ചികിത്സിക്കുന്നവര്‍ക്ക് ഒറ്റത്തവണ ചികിത്സാ ധനസഹായമായി 5000 രൂപ വരെ ലഭിക്കും. തുക നേരിട്ട് ആശുപത്രികള്‍ക്കാണ് കൈമാറുക. പദ്ധതി സംബന്ധിച്ച കൂടുതല്‍ വിവരവും ജില്ലയില്‍ കാരുണ്യ പദ്ധതിയിലുള്‍പ്പെട്ട സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളുടെ പട്ടിക, അപേക്ഷാ ഫോം എന്നിവയും karunya.kerala.gov.in ലും സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ ലോട്ടറി ഓഫീസിലും ലഭിക്കും.
ജില്ലയില്‍ ടിക്കറ്റ് വില്പനയിലൂടെ, അനുവദിച്ച ടാര്‍ജറ്റിനേക്കാള്‍ അഞ്ച് ശതമാനത്തോളം തുക അധികമായി നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ഭാഗ്യക്കുറി ഏജന്റുമാര്‍, വില്പനക്കാര്‍ എന്നിവര്‍ക്ക് ചികിത്സാ സഹായം, വിവാഹ ആനുകൂല്യം, മരണാനന്തര ധനസഹായം, വിദ്യാഭ്യാസ അവാര്‍ഡ,് സ്‌കോളര്‍ഷിപ്പ്, ഓണം അലവന്‍സ്, ക്ഷേമനിധി പെന്‍ഷനുകള്‍ എന്നിവയ്ക്കായി മൂന്നു കോടിയോളം രൂപയും കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിതരണം ചെയ്തു.