തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത കവയത്രി സുഗതകുമാരി ടീച്ചര്‍ക്ക് സാംസ്‌കാരിക കേരളത്തിന്റെ യാത്രാമൊഴി. ടീച്ചറുടെ ഛായാചിത്രത്തില്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും ആയിരങ്ങളാണ് പാളയം അയ്യങ്കാളി ഹാളില്‍ എത്തിയത്.
സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ എ.കെ.ബാലൻ കടകംപള്ളി സുരേന്ദ്രന്‍, കെ.കെ. ഷൈലജ ടീച്ചര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍,ജെ.മെഴ്സികുട്ടിയമ്മ, വി.എസ്. സുനില്‍കുമാര്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.എല്‍.എമാരായ  വി.കെ.പ്രശാന്ത്, കെ. ആന്‍സലന്‍, സി. ദിവാകരന്‍, സി.കെ. ശശീന്ദ്രന്‍, ഐ.ബി.സതീഷ് .കെ.യു.ജിനീഷ് കുമാർ, ശബരിനാഥന്‍, ഷാഫി പറമ്പില്‍, രാഷ്ട്രീയ നേതാക്കളായ കാനം രാജേന്ദ്രന്‍, എം. വിജയകുമാര്‍, പന്ന്യൻ രവീന്ദ്രൻ, എം.എം.ഹസ്സന്‍, കുമ്മനം രാജശേഖരന്‍, സംസ്ഥാന ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത, ലത്തീന്‍ കത്തോലിക്ക അതിരൂപതാ ബിഷപ്പ് സൂസ പാക്യം, സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ്  ബസേലിയോസ് ക്ളീമിസ് ബാവ, ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസ തുടങ്ങി സമൂഹത്തിൻ്റെ നാനാതുറകളിൽ പെട്ട ആയിരങ്ങൾ ഉച്ചയ്ക്ക് ഒരുമണിമുതല്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തി.
സുഗതകുമാരി ടീച്ചറുടെ കുടുംബാംഗങ്ങളും ഇവിടെയുണ്ടായിരുന്നു. വൈകിട്ട് നാലുമണിയോടെ മെഡിക്കല്‍ കോളേജില്‍ നിന്നും ടീച്ചറുടെ ഭൗതികശരീരം തൈക്കാട് ശാന്തികവാടത്തില്‍ എത്തിച്ച് പൂർണ ഔദ്യോഗിക ബഹുമതികളോടെ  സംസ്‌ക്കരിച്ചു.മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.