എറണാകുളം: പുതുവർഷ ദിനത്തിൽ വിദ്യാർത്ഥികളെ സ്വീകരിക്കാൻ മുളന്തുരുത്തി ഗവൺമെന്റ് ഹൈസ്ക്കൂളും ഹയർ സെക്കണ്ടറി സ്കൂളും സജ്ജമായി. കോവിഡ് മഹാമാരി സൃഷ്ടിച്ച നീണ്ട ഇടവേളയ്ക്ക് ശേഷം അധ്യയനം ആരംഭിക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് സ്കൂൾ അധികൃതർ ഏർപ്പെടുത്തിയിരിക്കുന്നത്. പത്താം ക്ലാസ് വിദ്യാർത്ഥികൾക്കും പ്ലസ് ടു വിദ്യാർത്ഥികൾക്കുമാണ് കോവിഡ് പ്രോട്ടോകോൾ പാലിച്ച് വെള്ളിയാഴ്ച മുതൽ ക്ലാസുകൾ ആരംഭിക്കുന്നത്.

പകുതി കുട്ടികളെവീതം പങ്കെടുപ്പിച്ച് ദിവസം രണ്ട് ബാച്ചുകളായാണ് ക്ലാസുകൾ നടത്തുന്നത്. പരമാവധി മൂന്ന് മണിക്കൂറാണ് ഒരു ദിവസം വിദ്യാർത്ഥി വിദ്യാലയത്തിൽ ചെലവഴിക്കാവൂ. കുടിവെള്ളം കൊണ്ടുവരാമെങ്കിലും മറ്റുള്ളവരുമായി പങ്കുവെക്കരുത്. ഭക്ഷണം കൊണ്ടുവരാൻ അനുവാദമില്ല. ആദ്യ ബാച്ച് വിദ്യാർത്ഥികൾക്ക് രാവിലെ 9.30 മുതൽ 12.30 വരെയാണ് സമയം. അടുത്ത ബാച്ച് ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകിട്ട് നാല് മണിവരെയും.

ഡിസംബർ 17 മുതൽ അധ്യയനം ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ഹൈസ്ക്കൂൾ പ്രിൻസിപ്പാൾ പ്രീതി കെ.കെ പറഞ്ഞു. അന്നുമുതൽ പകുതി അധ്യാപകർ വീതം സ്കൂളുകളിൽ എത്തി തയ്യാറെടുപ്പുകൾ ആരംഭിച്ചു. പരീക്ഷകൾക്കായുള്ള റിവിഷനും വിദ്യാർത്ഥികൾക്ക് സംശയമുള്ള പാഠഭാഗങ്ങൾ വിശകലനം ചെയ്യുന്നതിനുമാണ് മുൻഗണന. ശാരീരിക അകലം പാലിക്കുന്നതിനായി ഒരു വിദ്യാർത്ഥിക്ക് ഒരു ഡെസ്ക്ക് വീതമാണ് ക്രമീകരിച്ചിരിക്കുന്നത്. ക്ലാസ് മുറികൾ അണുവിമുക്തമാക്കി. അസ്വസ്ഥത അനുഭവപ്പെടുന്ന വിദ്യാർത്ഥികൾക്ക് വിശ്രമിക്കുന്നതിനായി രണ്ട് മുറികളും സജ്ജമാക്കിയിട്ടുണ്ട്. ശരീര ഊഷ്മാവ് പരിശോധിച്ച ശേഷമാണ് വിദ്യാർത്ഥികളെ വിദ്യാലയത്തിൽ പ്രവേശിപ്പിക്കുന്നത്.

കുട്ടികളിലെ മാനസിക പിരിമുറുക്കവും ആകുലതകളും ഒഴിവാക്കുന്നതിനായി സ്കൂൾ കൗൺസിലർമാർ പ്രത്യേക ക്ലാസുകൾ നൽകും. ഫെയ്സ് ഷീൽഡും മാസ്കും ധരിച്ചാണ് അധ്യാപകർ ക്ലാസുകൾ എടുക്കുന്നത്. അഗ്നിശമന സേനയുടെ സഹാത്തോടെയാണ് ക്ലാസ് മുറികൾ അണുവിമുക്തമാക്കിയത്. വിദ്യാലയങ്ങൾ തുറക്കുന്ന പശ്ചാത്തലത്തിൽ പൊതു ആരോഗ്യ സംവിധാനങ്ങൾ എല്ലാവിധ സഹായങ്ങളും പിന്തുണയും ഉറപ്പ് നൽകിയതായും സ്കൂൾ അധികൃതർ വ്യക്തമാക്കി.