*ഉത്സവങ്ങളും കലാപരിപാടികളും അഞ്ചുമുതൽ നിയന്ത്രണങ്ങളോടെ അനുവദിക്കും


കോവിഡ് മഹാമാരിയുടെ ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും ജനജീവിതം മുമ്പോട്ടുപോകുന്നതിന് കരുതലുകൾ എടുത്തുകൊണ്ട് നിയന്ത്രണങ്ങൾ കുറയ്ക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ജനങ്ങളുടെ ഉപജീവന മാർഗവും മാനസിക, സാമൂഹിക ക്ഷേമവും സംരക്ഷിക്കുന്നതിനാണ് ഈ ഇളവുകൾ.

സിനിമാശാലകൾ ജനുവരി അഞ്ചുമുതൽ തുറക്കാം. തിയറ്ററിലെ സീറ്റിന്റെ പകുതി പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ. അതായത് പകുതി ടിക്കറ്റ് മാത്രമേ വിൽക്കാൻ പാടുള്ളൂ. അതോടൊപ്പം, ആരോഗ്യവകുപ്പ് നിർദേശിക്കുന്ന കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുകയും വേണം. നിബന്ധനകൾ പാലിച്ചില്ലെങ്കിൽ തിയറ്ററുകൾക്കെതിരെ കർശന നടപടിയുണ്ടാകും. ഇത്രയും കാലം അടഞ്ഞുകിടന്നതുകൊണ്ട് തുറക്കുന്ന അഞ്ചാം തിയതിക്കുമുമ്പു തന്നെ തിയറ്ററുകൾ അണുമുക്തമാക്കണം.
ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഉത്സവങ്ങളും അതിന്റെ ഭാഗമായ കലാപരിപാടികളും നിയന്ത്രണങ്ങളോടെ ജനുവരി അഞ്ചുമുതൽ അനുവദിക്കും. ആളുകളുടെ പങ്കാളിത്തം നിശ്ചയിക്കപ്പെട്ട എണ്ണത്തിൽ കൂടാൻ പാടില്ല. അക്കാര്യം പൊലീസും സെക്ടറൽ മജിസ്ട്രേറ്റുമാരും ഉറപ്പാക്കും. മതപരമായ ഉത്സവങ്ങൾ, സാംസ്‌കാരിക പരിപാടികൾ, കലാപരിപാടികൾ എന്നിവയ്ക്ക് ഇൻഡോറിൽ പരമാവധി നൂറും ഔട്ട്ഡോറിൽ പരമാവധി ഇരുന്നൂറും പേരെയാണ് അനുവദിക്കുക.
പത്തു മാസത്തിലധികമായി കലാപരിപാടികളൊന്നും നടത്താൻ കഴിയാത്ത സാഹചര്യമാണ്. ഇതുമൂലം കലാകാരൻമാർ  കടുത്ത പ്രയാസം അനുഭവിക്കുകയാണ്. പരിപാടികൾ നടത്താൻ കഴിയുന്നില്ലെങ്കിൽ കലകളുടെ നിലനിൽപ്പിനെ തന്നെ അതു ബാധിക്കുമെന്ന ആശങ്ക കലാകാരൻമാർ പ്രകടപ്പിക്കുന്നുണ്ട്. ഉത്സവങ്ങളുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ കലാ സാംസ്‌കാരിക പരിപാടികൾ ആളുകളുടെ എണ്ണം നിയന്ത്രിച്ചുകൊണ്ട് നടത്താൻ അനുവദിക്കും. അനുവദിക്കുന്ന പരിപാടികൾ നിബന്ധനകൾ പാലിച്ചാണോ സംഘടിപ്പിക്കുന്നതെന്ന് നിരീക്ഷിക്കാൻ പൊലീസിനെയും സെക്ടറൽ മജിസ്ട്രേറ്റുമാരെയും നിയോഗിക്കും.
സ്പോർട്സ് പരിശീലനവും നിയന്ത്രണങ്ങളോടെ അനുവദിക്കാനാണ് തീരുമാനം. നീന്തൽ പരിശീലനത്തിനും അനുമതി നൽകും. എക്സിബിഷൻ ഹാളുകൾ നിയന്ത്രിത പങ്കാളിത്തത്തോടെ അനുവദിക്കും.
പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ കുട്ടികൾക്കുള്ള ഹോസ്റ്റലുകൾ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് പ്രവർത്തിക്കാൻ അനുവദിക്കും. മറ്റു വിശദാംശങ്ങൾ സർക്കാർ ഉത്തരവിലൂടെ അറിയിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.