മുഴുവൻ സമയ പരിചരണം ആവശ്യമുള്ളവർക്ക് സഹായകരമായി പ്രതിമാസ ധനസഹായം നൽകുന്ന സാമൂഹ്യ സുരക്ഷ മിഷന്റെ ആശ്വാസ കിരണം പദ്ധതിയ്ക്ക് ധനകാര്യ വകുപ്പ് 58.12 കോടി രൂപയുടെ അനുമതി നൽകിയതായി ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.

ഒരു മുഴുവൻ സമയ പരിചാരകന്റെ സേവനം ആവശ്യമാംവിധം കിടപ്പിലായ രോഗികളെയും മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതര രോഗങ്ങളുളളവരെയും പരിചരിക്കുന്നവർക്ക് പ്രതിമാസം 600 രൂപ  ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് ആശ്വാസകിരണം. നിലവിൽ 1,13,713 പേരാണ് പദ്ധതിയുടെ  ഗുണഭോക്താക്കൾ ആശ്വാസകിരണം ധനസഹായത്തിന് അർഹതയുളളവർക്ക് മറ്റ് പെൻഷനുകൾ ലഭിക്കുന്നതിന് തടസമില്ല. മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ധനസഹായം അനുവദിക്കുന്നത്. ക്യാൻസർ, പക്ഷാഘാതം, മറ്റ് നാഡീരോഗങ്ങൾ എന്നിവ മൂലം മുഴുവൻ സമയ പരിചാരകന്റെ സേവനം ആവശ്യമുള്ളവിധം കിടപ്പിലായ രോഗികൾ, ശാരീരിക മാനസിക വൈകല്യമുളളവർ, നൂറു ശതമാനം അന്ധത ബാധിച്ചവർ, തീവ്രമാനസിക രോഗമുള്ളവർ, ഓട്ടിസം, സെറിബ്രൽ പാൾസി മുതലായ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർ, ക്യാൻസർ രോഗികൾ, എൻഡോസൾഫാൻ ബാധിച്ച് പൂർണമായും ദുർബലപ്പെട്ടവർ തുടങ്ങിയ വിഭാഗത്തിൽപെട്ടവരെ പരിചരിക്കുന്നവർക്കാണ് ആശ്വാസകിരണം പദ്ധതിയിലൂടെ ധനസഹായം നൽകുന്നത്.