സാന്ത്വന പരിചരണമേഖലയില്‍ പുതിയ ഒരു ചുവടുവയ്പുമായി ജില്ലയിലെ ആരോഗ്യവിഭാഗം ജനശ്രദ്ധനേടുന്നു. പാലിയേറ്റീവ് കെയറിന് താങ്ങും തണലുമേകുകയാണ് പുതിയ പദ്ധതിയായ സാന്ത്വനമേകാന്‍ അയല്‍കണ്ണികള്‍. കിടപ്പുരോഗികളെ പരിചരിക്കുന്നതിന് നിലവിലുളള സാന്ത്വന പരിചരണ പദ്ധതിയോട് സഹകരിച്ചുകൊണ്ട് സേവന സന്നദ്ധരായ കുടുംബശ്രീ അയല്‍കൂട്ടങ്ങളിലെ അംഗങ്ങളെയും കൂടി ഉള്‍പ്പെടുത്തി ഈ മേഖലയിലെ പ്രവര്‍ത്തനം കൂടുതല്‍ വീപുലീകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതിയുടെ കട്ടപ്പന നഗരസഭാതല ഉദ്ഘാടനം വെളളയാംകുടി വനിതാ സാംസ്‌കാരിക നിലയത്തില്‍ നടന്ന യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. മനോജ് എം.തോമസ് നിര്‍വ്വഹിച്ചു. കിടപ്പുരോഗികള്‍ക്കും അവരെ പരിചരിക്കുന്ന കുടുംബാഗങ്ങള്‍ക്കും സമാശ്വാസമേകുന്ന പദ്ധതി സമൂഹത്തില്‍ സ്‌നേഹസംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ ഉപകരിക്കുമെന്ന് നഗരസഭാചെയര്‍മാന്‍ പറഞ്ഞു. നഗരസഭയിലെ അഞ്ചാം വാര്‍ഡായ വെളളയാംകുടി പൈലറ്റ് വാര്‍ഡായി തിരഞ്ഞെടുത്താണ് പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനം നടത്തുന്നത്. ഈ വാര്‍ഡില്‍ മാത്രം പത്തോളം പരാശ്രിതരായ കിടപ്പുരോഗികള്‍ ഉണ്ട്.
നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ തോമസ് മൈക്കിള്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.കെ സുഷമ. മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.സുരേഷ് വര്‍ഗീസ് പദ്ധതി വിശദീകരിച്ചു. യോഗത്തില്‍ പാലിയേറ്റീവ് നഴ്‌സുമാരെയും വാര്‍ഡില്‍ മികച്ച സേവനം കാഴ്ച വച്ചുകൊണ്ടിരിക്കുന്ന എന്‍.സി.സി, എന്‍.എസ്.എസ് വോളണ്ടിയേഴ്‌സിനെയും പ്രോഗ്രാം ഓഫീസര്‍മാരെയും ആദരിച്ചു. ഡി.പി.എം ഡോ.സുജിത്ത് സുകുമാരന്‍, നഗരസഭാ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, വിദ്യാഭ്യാസകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബെന്നി കല്ലൂപ്പുരയിടം, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എമിലി ചാക്കോ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഗ്രേസ്‌മേരി ടോമിച്ചന്‍, എഡിഎസ് പ്രസിഡന്റ് ജയാ സതീഷ് തുടങ്ങിയവര്‍ സംസാരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ റെജീന തോമസ് സ്വാഗതവും ഹെല്‍ത്ത ഇന്‍സ്‌പെക്ടര്‍ പി.എം.ഫ്രാന്‍സിസ് നന്ദിയും പറഞ്ഞു.
കുടുംബശ്രീ അംഗങ്ങളുടെ സന്നദ്ധസേവനം സാമൂഹ്യപ്രതിബദ്ധതയോടെ നടപ്പാക്കുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. വീടിനടുത്തുളള കിടപ്പുരോഗികളെ സന്ദര്‍ശിക്കുകയും ആവശ്യമായ പരിചരണം നല്കുന്നതോടൊപ്പം അവരുടെ കൂടുംബാംഗങ്ങളെ രോഗീശുശ്രൂഷയില്‍ സഹായിക്കുകയും ചെയ്യുന്നു. ഇത് കിടപ്പിലായ രോഗികള്‍ക്ക് ഏറെ ആശ്വാസമേകും. ഈ പദ്ധതിലേയ്ക്ക് എത്തുന്ന സേവനനിഷ്ഠരായ അംഗങ്ങള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുമെന്ന് ഡി.എം.ഒ അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായി ഇടുക്കി ജില്ലയിലാണ് ഈ പദ്ധതി ആരംഭച്ചിരിക്കുന്നത്. ആരംഭഘട്ടത്തില്‍ ജില്ലയിലാകെ അന്‍പതോളം കേന്ദ്രങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കി വരുന്നത്.