സ്ത്രീകളുടെയും കൗമാരക്കാരുടെയും കുട്ടികളുടെയും പോഷണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ന്യൂട്രീഷ്യൻ ക്ലിനിക്കുകൾക്ക് തുടക്കമായി. സംസ്ഥാനത്തെ 152 ബ്ലോക്കുകളിലും ആറ് കോർപ്പറേഷനുകളിലും ഓരോ ന്യൂട്രീഷ്യൻ ക്ലിനിക്കുകൾ വീതമാണ് ആരംഭിച്ചത്.

ന്യൂട്രീഷൻ ക്ലിനിക്കുകളുടെ പ്രവർത്തനോദ്ഘടനം ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിച്ചു. സമ്പുഷ്ട കേരളം പദ്ധതിയുടെ നിർണായക ചുവടുവയ്പ്പായി ന്യൂട്രീഷ്യൻ ക്ലിനിക്കുകൾ മാറുമെന്ന് മന്ത്രി പറഞ്ഞു. വ്യക്തികളുടെ പോഷകാഹാര ആവശ്യങ്ങൾ വിലയിരുത്തുന്നതിനും നിറവേറ്റുന്നതിനും സഹായിക്കുക, പോഷകാഹാര കൗൺസലിങ് നൽകുക, പോഷകാഹാരം വികസിപ്പിക്കുക, ഗുണഭോക്താക്കളുടെ ദൈനംദിന ജീവിതത്തെ ഉചിതമായ നിലവാരത്തിലെത്തിക്കാനാവശ്യമായ മാറ്റങ്ങൾ വരുത്തുക തുടങ്ങിയവയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഓരോ ഐ.സി.ഡി.എസ് പരിധിയിലും ആഴ്ചയിൽ രണ്ടുദിവസം പോഷകാഹാര വിദഗ്ധന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. കുട്ടികൾ, കൗമാരക്കാർ, സ്ത്രീകൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ തുടങ്ങിയവർക്കാണ് ഈ ക്ലിനിക്കുകളിലൂടെ സേവനം ലഭ്യമാകുന്നത്. ന്യൂട്രീഷ്യനിസ്റ്റിന്റെ സഹായത്താൽ ക്ലിനിക്കുകളിലൂടെ അടിസ്ഥാന പോഷകാഹാര വിദ്യാഭ്യാസം നൽകും. ഗുണഭോക്താക്കളെ ബോധവത്കരിക്കുന്നതിന് തെളിവുകളുടെ അടിസ്ഥാനത്തിലുള്ള പ്രായോഗിക നിർദേശങ്ങൾ വിദഗ്ധർ നൽകും. കുട്ടികളുടെ ആരോഗ്യകരമായ വളർച്ചയും വികാസവും ഉറപ്പാക്കുന്നതോടൊപ്പം പ്രതിരോധശേഷി ശക്തിപ്പെടുത്തി രോഗങ്ങളെ ചെറുക്കാൻ സഹായിക്കുകയും ചെയ്യും.

ന്യൂട്രീഷൻ ക്ലിനിക്കിൽ വരുന്ന വ്യത്യസ്ത ഗുണഭോക്താക്കൾക്ക് നൽകുന്ന ബോധവത്കരണ ലഘുലേഖകളുടെയും ക്ലിനിക്കിൽ പ്രദർശിപ്പിക്കുന്ന പോസ്റ്ററുകളുടെയും പ്രകാശനം മന്ത്രി നിർവഹിച്ചു. സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ അധ്യക്ഷത വഹിച്ചു.