*സംസ്ഥാനത്തെ ചരിത്ര മ്യൂസിയങ്ങളെല്ലാം സംരക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി


സംസ്ഥാനത്തെ ചരിത്ര പ്രാധാന്യമുള്ള മ്യൂസിയങ്ങളെല്ലാം സംരക്ഷിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധതയോടെയാണ് ഇടപെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് നവീകരിച്ച നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗവേഷണത്തിനായി പ്രകൃതി ചരിത്ര സംബന്ധിയായ മാതൃകകൾ നിർമിച്ച് പ്രദർശിപ്പിക്കുന്ന മ്യൂസിയത്തിൽ പുതിയ കാലത്തിനനുസൃതമായ നവീകരണം നടത്താനായിട്ടുണ്ട്. അര നൂറ്റാണ്ട് പിന്നിടുന്ന ഈ മ്യൂസിയത്തിലേക്ക് ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകർഷിക്കാൻ  നവീകരണം സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആധുനികമായ പ്രദർശന സങ്കൽപങ്ങൾക്കനുസൃതമായി ആകർഷകവും വിജ്ഞാനപ്രദവുമായ സംവിധാനങ്ങൾ ഒരുക്കിയുളള നവീകരണ പ്രവൃത്തികളാണ് ആറുകോടി രൂപ ചെലവിൽ പൂർത്തീകരിച്ചിരിക്കുന്നത്. ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയ സജ്ജീകരണങ്ങൾ പ്രദർശനങ്ങൾക്ക് മികച്ച  സംവേദനക്ഷമത ഉറപ്പു വരുത്തും. തലസ്ഥാനത്ത് മ്യൂസിയം വളപ്പിനുള്ളിൽ തന്നെ സ്ഥിതി ചെയ്യുന്ന നാഷണൽ ഹിസ്റ്ററി മ്യൂസിയം 1964 ൽ ആരംഭിച്ച ശേഷം ആദ്യമായാണ് പൂർണമായും നവീകരിക്കുന്നത്. രണ്ടു നിലകളിലായി 30,000 ചതുരശ്ര അടിയിൽ സജ്ജമാക്കിയിരിക്കുന്ന മ്യൂസിയത്തിൽ നാലായിരത്തോളം ജന്തുവർഗവുമായി ബന്ധപ്പെട്ട കാഴ്ചകളാണുള്ളത്. എട്ട് വ്യത്യസ്ത ഗ്യാലറികളിലായി 1800ലധികം പ്രദർശന വസ്തുക്കൾ ഒരുക്കിയിട്ടുണ്ട്.  വംശനാശം സംഭവിച്ച് ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായ 19 ജന്തുക്കളുടെ ത്രിമാന രൂപം സജ്ജീകരിച്ച് ഒരുക്കിയ അന്യം നിന്ന ജീവികളുടെ ഗ്യാലറി, ജന്തു-ഭൗമശാസ്ത്രപരമായി വേർതിരിക്കപ്പെട്ട സസ്തനികളുടെ ഗ്യാലറി എന്നിവ പ്രധാന ആകർഷണങ്ങളാണ്. ആന, തിമിംഗലം എന്നിവ ഉൾപ്പെടെയു ജീവികളുടെ അസ്ഥികൂടങ്ങളും സ്റ്റഫ് ചെയ്ത പക്ഷികളുടെ വിപുലമായ ശേഖരവും പ്രത്യേക ആകർഷണങ്ങളാണ്.

ഗവേഷകർക്കായി 2226 പക്ഷികളുടെയും നിരവധി ഉഭയജീവികളുടെയും പഠന സ്പെസിമനുകളടങ്ങിയ റെപ്പോസിറ്ററിയാണ് ഒരുക്കിയിട്ടുള്ളത്. ഇതിൽ പ്രശസ്ത പക്ഷി ശാസ്ത്രജ്ഞനായ സലിം അലി പഠനാവശ്യത്തിനായി സ്റ്റഫ് ചെയ്ത 600 പക്ഷികളും ഉൾപ്പെടുന്നു. ഇവയുടെ സമഗ്ര വിവരങ്ങൾ സമീപത്തെ ടച്ച് സ്‌ക്രീൻ കിയോസ്‌കുകളിൽ ലഭിക്കും. പൂർണ്ണമായും ശീതികരിച്ച മ്യൂസിയത്തിൽ  ഭിന്നശേഷി സൗഹൃദയത്തിന്റെ ഭാഗമായി സ്റ്റെയർ ലിഫ്റ്റ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. മുതിർന്നവർക്ക് 30 രൂപയും 5-12 വയസ്സുവരെ പ്രായമുള്ളവർക്ക് 10 രൂപയുമാണ് സന്ദർശനത്തിനുള്ള ഫീസ്. കുടുംബത്തിനും വിദ്യാർത്ഥി സംഘത്തിനും ഇളവുകളോടെയുള്ള ടിക്കറ്റുകളും ഏർപ്പെടുത്തിയിട്ടുണ്ട്.
രാജ്യാന്തര നിലവാരത്തിൽ തന്നെ മികച്ച മ്യൂസിയമായി മാറുന്ന തരത്തിലുള്ള നവീകരണ പ്രവർത്തനങ്ങളാണ് ഹിസ്റ്ററി മ്യൂസിയത്തിൽ ചെയ്തിരിക്കുന്നതെന്ന് മ്യൂസിയം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തുറമുഖ-മ്യൂസിയം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. കേരളത്തിന്റെ സാംസ്‌കാരിക ചൈതന്യം നിലനിർത്തിയുള്ള പ്രവർത്തനങ്ങൾ ഗവേഷകർക്കും വിദ്യാർത്ഥികൾക്കും ഒരു പോലെ ഉപകാരപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. വി.കെ. പ്രശാന്ത് എം.എൽ.എ., മേയർ ആര്യ രാജേന്ദ്രൻ, കൗൺസിലർമാരായ ഡോ. റീന കെ.എസ്., പാളയം രാജൻ, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി.വേണു, മ്യൂസിയം ഡയറക്ടർ എസ്.അബു, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ.ദിനേശൻ, കേരളം മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടർ ആർ.ചന്ദ്രൻപിള്ള , നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം സൂപ്രണ്ട് പി.വി. വിജയലക്ഷ്മി എന്നിവർ സംസാരിച്ചു.