കാസര്‍ഗോഡ്:  ചെര്‍ക്കള മുതല്‍ കാസര്‍കോട് ടൗണ്‍ വരെയുള്ള ജനങ്ങള്‍ നേരിടുന്ന ഉപ്പ് വെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമായി ബാവിക്കര കുടിവെള്ള പദ്ധതി ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്യാന്‍ ഉദുമ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ തിരുമാനം.

ഉദ്ഘാടനത്തിനൊരുങ്ങി 100 ലധികം പദ്ധതികള്‍

അഞ്ച കോടി രൂപ ചെലവില്‍ നിര്‍മിച്ച പെരിയ ഹൈസ്‌കൂള്‍ കെട്ടിടം, ഉദുമ മണ്ഡലത്തിലെ വികസന വിപ്ലവത്തില്‍ എടുത്തു പറയാവുന്ന തെക്കില്‍ ആലട്ടി റോഡ്, കുറ്റിക്കോല്‍ ബോവിക്കാനം റോഡ്, അഞ്ച് കോടി രൂപ ചെലവില്‍ നിര്‍മിച്ച സര്‍ക്കാരിന്റെ കീഴിലുള്ള ഏറ്റവും വലിയ ബേഡക്കത്തെ ആട് ഫാം, കീഴൂര്‍ തീരദേശ പോലീസ് സ്റ്റേഷന്‍, സ്‌കൂള്‍ കെട്ടിടങ്ങള്‍, ആശുപത്രി കെട്ടിടങ്ങള്‍, റോഡുകള്‍, പാലങ്ങള്‍ തുടങ്ങിയ 100 പ്രവൃത്തികളാണ് വരും ദിവസങ്ങളില്‍ ഉദുമ മണ്ഡലത്തില്‍ ഉദ്ഘാടനത്തിനൊരുങ്ങിയത്.

പെരിയ, മുളിയാര്‍ ആശുപത്രികളിലെ ഡയാലിസിസ് സെന്ററുകളുടെ
ഉദ്ഘാടനം ഫെബ്രുവരി 15 ന്

പെരിയ, മുളിയാര്‍ ആശുപത്രികളിലെ ഡയാലിസിസ് സെന്ററുകള്‍ ഫെബ്രുവരി 15 ന് ഉദ്ഘാടനം ചെയ്യും. പള്ളിക്കര ആശുപത്രിയുടെ പുതിയ കെട്ടിടവും ഉദ്ഘാടനത്തിന് തയ്യാറായി.
ബാവിക്കരയില്‍ നിന്ന് ചട്ടഞ്ചാലിലും കുന്നുപാറയിലും ടാങ്ക് നിര്‍മിച്ച് കുടിവെള്ളം വിതരണം ചെയ്യുന്ന 88 കോടി രൂപ ചെലവ് വരുന്ന കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനവും നടത്തും. മുഖ്യമന്ത്രിയും വിവിധ വകുപ്പ് മന്ത്രിമാരുമാണ് വിവിധ പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വഹിക്കുക.

കളക്ടറേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കെ.കുഞ്ഞിരാമന്‍ എം എല്‍ എ അധ്യക്ഷനായി. ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബു, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.