സംസ്ഥാനത്തെ രണ്ടാംഘട്ട കോവിഡ് വാക്സിൻ കുത്തിവയ്പ്പിനുള്ള ഡ്രൈ റൺ (മോക് ഡ്രിൽ) വിജയകരമായി പൂർത്തിയാക്കി. സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലായാണ് ഡ്രൈ റൺ നടന്നത്.

ജില്ലയിലെ മെഡിക്കൽ കോളേജ്/ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രി, നഗര/ഗ്രാമീണ ആരോഗ്യ കേന്ദ്രം എന്നിങ്ങനെയാണ് ഡ്രൈ റൺ നടത്തിയത്. ഏറ്റവുമധികം കേന്ദ്രങ്ങളിൽ ഡ്രൈ റൺ നടന്നത് കോഴിക്കോട് ജില്ലയിലാണ്. കോഴിക്കോട് ജില്ലയിൽ 5 കേന്ദ്രങ്ങളിലാണ് ഡ്രൈ റൺ നടന്നത്. തിരുവനന്തപുരം ജില്ലയിൽ പാറശാല താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, ഗവ. എൽ.പി.എസ്. കളത്തുകാൽ (അരുവിക്കര കുടുംബാരോഗ്യ കേന്ദ്രം), നിംസ് മെഡിസിറ്റി എന്നീ കേന്ദ്രങ്ങളിലാണ് ഡ്രൈ റൺ നടന്നത്.

സംസ്ഥാനത്ത് വിജയകരമായ ഡ്രൈ റൺ നടത്തിയ ഉദ്യോഗസ്ഥരേയും ആരോഗ്യ വകുപ്പ് ജീവനക്കാരേയും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അഭിനന്ദിച്ചു. ആരോഗ്യ വകുപ്പിന്റെ ഏകോപനത്തിൽ ആരോഗ്യ കേരളം, ജില്ലാ ഭരണകൂടം, ആശുപത്രികൾ എന്നിവയുടെ സഹകരണത്തോടെയാണ് ഡ്രൈ റൺ നടത്തിയത്. വാക്സിനേഷൻ രംഗത്ത് കേരളത്തിന് വലിയ അനുഭവ സമ്പത്താണുള്ളത്. അതിനാൽ തന്നെ കോവിഡ് വാക്സിൻ എപ്പോൾ എത്തിയാലും എത്രയും വേഗം വിതരണം ചെയ്യാൻ സംസ്ഥാനം തയ്യാറാണ്. വാക്സിൻ സൂക്ഷിക്കാനുള്ള സംവിധാനങ്ങൾ വിവിധ കേന്ദ്രങ്ങളിൽ സജ്ജമാക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി.
രാവിലെ 9 മുതൽ 11 മണി വരെയാണ് ഡ്രൈ റൺ നടന്നത്. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവർത്തകർ വീതമാണ് ഡ്രൈ റണ്ണിൽ പങ്കെടുത്തത്. കോവിഡ് വാക്സിനേഷൻ നൽകുന്ന എല്ലാ നടപടിക്രമങ്ങളും പാലിച്ചായിരുന്നു ഡ്രൈ റൺ.

കോവിഡ് വാക്സിനേഷനായി ഇതുവരെ 3,54,897 പേരാണ് രജിസ്റ്റർ ചെയ്തത്. സർക്കാർ മേഖലയിലെ 1,67,751 പേരും സ്വകാര്യ മേഖലയിലെ 1,87,146 പേരുമാണ് രജിസ്റ്റർ ചെയ്തത്. ഇതുകൂടാതെ സാമൂഹ്യസുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയിലെ 570 ഓളം ജീവനക്കാരുടേയും കനിവ് 108 ആംബുലൻസിലെ 1344 ജീവനക്കാരുടേയും രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്.