ശബരിമല മകരവിളക്കിനോടനുബന്ധിച്ച് കോവിഡ് പശ്ചാത്തലത്തില്‍ തിരക്ക് കുറവാണെങ്കിലും മുന്‍വര്‍ഷങ്ങളിലേതുപോലെ ശക്തമായ പോലീസ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാപോലീസ് മേധാവി പി ബി രാജീവ് അറിയിച്ചു.
സുഗമമായ മകരവിളക്ക് ദര്‍ശനത്തിനുള്ള എല്ലാ സാഹചര്യവും ഉറപ്പാക്കിയിട്ടുണ്ട്. ഇതിനായി ആറു ഡിവിഷനുകളായി പോലീസിനെ വിന്യസിച്ചു. പഞ്ഞിപ്പാറ, നെല്ലിമല, ഇലവുങ്കല്‍, അയ്യന്മല, അട്ടത്തോട് പടിഞ്ഞാറെ കോളനി, അട്ടത്തോട് എന്നിങ്ങനെ ഡിവിഷനുകള്‍ തിരിച്ചു പോലീസിനെ ഡ്യൂട്ടിക്ക് നിയോഗിച്ചു.

തുലാപ്പള്ളിയില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെയുള്ള നെല്ലിമലയിലെ മകരജ്യോതി ദര്‍ശനം ലഭ്യമാകുന്ന പ്രദേശത്തില്‍ ആയിരത്തോളം അയ്യപ്പഭക്തര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഡിസിആര്‍ബി ഡിവൈഎസ്പി എ. സന്തോഷ്‌കുമാറിനാണ് ഇവിടുത്തെ ചുമതല. നാറാണീതോട് കൊച്ചുപാലം ജംഗ്ഷനില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെയുള്ള അയ്യന്മലയിലും ആയിരത്തോളം ഭക്തരെ പ്രതീക്ഷിക്കുന്നു. നിയന്ത്രണങ്ങളും മറ്റും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ആര്‍.പ്രദീപ് കുമാറിനാണ് ഇവിടുത്തെ ചുമതല.

ആങ്ങമൂഴിയില്‍ നിന്നും രണ്ടു കിലോമീറ്റര്‍ ദൂരേമാറി പഞ്ഞിപ്പാറ ശിവക്ഷേത്രം മകരവിളക്ക് ദര്‍ശനത്തിന് ഏറ്റവും അനുകൂലമായ പ്രദേശമാണ്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ ആയിരത്തോളം പേര്‍ തടിച്ചുകൂടുമെന്ന് കരുതപ്പെടുന്നു. ഇന്ന്(വ്യാഴം) രാവിലെ മുതല്‍ തന്നെ ആങ്ങമൂഴി മുതല്‍ പ്ലാപ്പള്ളി വരെയുള്ള റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. മൂഴിയാര്‍ എസ്എച്ച്്ഒ യ്ക്കാണ് ചുമതല.

ഇലവുങ്കല്‍ ഭാഗത്തെ നിയന്ത്രണങ്ങളുടെ ചുമതല പെരുമ്പെട്ടി എസ്എച്ച് ഒ യ്ക്കാണ്. നിലക്കല്‍ നിന്നും ഒരു കിലോമീറ്റര്‍ മാറിയുള്ള അട്ടത്തോട് പടിഞ്ഞാറെ കോളനി പ്രദേശത്തെ തിരക്കും ഗതാഗത നിയന്ത്രണവും നിലക്കല്‍ എസ്എച്ച്ഒ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിനാണ്. നിലക്കല്‍ പമ്പ മെയിന്‍ റോഡിലെ അട്ടത്തോട് പ്രദേശത്തും ആളുകളുടെ വലിയ തിരക്കനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ശക്തമായ പോലീസ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തണ്ണിത്തോട് എസ്എച്ച്ഒ യുടെ നേതൃത്വത്തില്‍ ഇവിടുത്തെ നിയന്ത്രണങ്ങള്‍ക്കും മറ്റുമായി പോലീസിനെ വിന്യസിച്ചതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
പതിവുപോലെ സുഗമമായും അനിഷ്ടസംഭവങ്ങളുണ്ടാകാതെയും മകരജ്യോതി ദര്‍ശനം എല്ലാ അയ്യപ്പഭക്തര്‍ക്കും നടത്തുന്നതിനു വേണ്ട മുഴുവന്‍ സന്നാഹങ്ങളും ഒരുക്കിയതായി ജില്ലാപോലീസ് മേധാവി വ്യക്തമാക്കി.