തൃശൂര്‍: അഴീക്കോട് – മുനമ്പം പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കിഫ്ബി ടീം നിര്‍മ്മാണ പ്രദേശം സന്ദര്‍ശിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന കിഫ്ബി മീറ്റിംഗില്‍ അഴീക്കോട്- മുനമ്പം പാലത്തിന് 165 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. പിഡബ്ലിയുഡി രൂപകല്പന ചെയ്ത പാലത്തിന്റെ ഡിസൈനും അനുബന്ധ പ്രവൃത്തികളും പൊതുമരാമത്ത് പാലം വിഭാഗവും കി ഫ്ബി ഉദ്യോഗസ്ഥരും പരിശോധിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

കയ്പമംഗലം നിയോജക മണ്ഡലത്തിലെ ജനങ്ങളുടെ പ്രധാനപ്പെട്ട ആവശ്യങ്ങളില്‍ ഒന്നാണ് അഴീക്കോട് – മുനമ്പം പാലം. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ എറണാകുളം ജില്ലയില്‍ നിന്ന് തൃശൂര്‍ ജില്ലയിലേക്കുള്ള എളുപ്പമാര്‍ഗമാകും ഈ പാലം. അഴീക്കോട് നിന്ന് കേരളത്തിന്റെ വടക്കന്‍ മേഖലകളിലേക്ക് ഏറ്റവും എളുപ്പമാര്‍ഗത്തില്‍ എത്തിച്ചേരാനും, തെക്കന്‍ ജില്ലകളില്‍നിന്ന് വൈപ്പിന്‍കര വഴി ഗതാഗത കുരുക്കുകളില്ലാതെ കടന്നുപോകാനും സാധിക്കും. തീരദേശത്തെ മത്സ്യ വ്യവസായവും അഭിവൃദ്ധി പ്രാപിക്കും.എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി രാജന്‍, വൈസ് പ്രസിഡന്റ് പ്രസീന റാഫി, മുന്‍ ജില്ലാ പഞ്ചായത്തംഗം നൗഷാദ് കൈതവളപ്പില്‍, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം അബ്ദുള്ള, കിഫ്ബി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഹരി, കണ്‍സള്‍ട്ടന്റ് എല്‍ദോ, പൊതുമരാമത്ത് പാലം വിഭാഗം തൃശൂര്‍ എ. എക്‌സി ഇ സന്തോഷ്, എ ഇ സ്മിത, നൗഷാദ് കറുകപ്പാടത്ത്, വി ബി അലിക്കുഞ്ഞിമാഷ്, വി എ കൊച്ചു മൊയ്തീന്‍, പി എച്ച് റാഫി എന്നിവര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.