പത്തനംതിട്ട: അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി പമ്പാ നദിയിലെ മണ്‍പുറ്റ് ഉടന്‍ നീക്കം ചെയ്യണമെന്ന് മേജര്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍ദേശം നല്‍കി. ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ചേര്‍ന്ന വീഡിയോ കോണ്‍ഫറന്‍സില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. രാജു എബ്രഹാം എംഎല്‍എയാണ് ഇതുസംബന്ധിച്ച ആവശ്യം യോഗത്തില്‍ ഉന്നയിച്ചത്. മണ്‍പുറ്റ് മാറ്റുന്ന പണികള്‍ ഉടന്‍ ആരംഭിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. ചീഫ് എന്‍ജിനിയര്‍ ഇത് മോണിറ്റര്‍ ചെയ്യണമെന്നും മന്ത്രി നിര്‍ദേശിച്ചു.

പരിഷത്ത് നടക്കുന്നതിന്റെ ഭാഗമായി പമ്പാ നദിയിലെ ജലനിരപ്പ് ക്രമീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മേജര്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. പാര്‍ക്കിംഗ് ഗ്രൗണ്ട് സൗകര്യമൊരുക്കാന്‍ ഇറിഗേഷന്‍ വകുപ്പിനും കുടിവെള്ള വിതരണത്തിന് വാട്ടര്‍ അതോറിറ്റിക്കും മന്ത്രി നിര്‍ദേശം നല്‍കി. എല്ലാ വര്‍ഷവും ചെയ്യാറുള്ളപോലെ അതത് വകുപ്പുകള്‍ ചെയ്യേണ്ട സേവനങ്ങള്‍ ഉറപ്പുവരുത്തണമെന്നും മന്ത്രി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ഫെബ്രുവരി ഏഴ് മുതല്‍ 14 വരെയാണ് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് നടക്കുന്നത്.

ചെറുകോല്‍ ക്ഷേത്രത്തിന് സമീപമുള്ളത് ഉള്‍പ്പെടെ പമ്പാ നദിയിലെ മണ്‍പുറ്റ് നീക്കം ചെയ്യണമെന്ന് രാജു എബ്രഹാം എംഎല്‍എ പറഞ്ഞു. ഹിന്ദു മത പരിഷത്തിന്റെ ഭാഗമായി രണ്ടു താല്‍ക്കാലിക നടപ്പാലം നിര്‍മിക്കുന്നത് സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ചെറുകോല്‍- കുമ്പനാട്, ചെറുകോല്‍- ആശാന്‍ റോഡ്, തടിയൂര്‍- എഴുമറ്റൂര്‍ റോഡുകള്‍ ഹിന്ദു മത പരിഷത്തിന് മുമ്പായി അറ്റകുറ്റപ്പണി നടത്തണമെന്നും രാജു എബ്രഹാം എംഎല്‍എ നിര്‍ദേശിച്ചു.

റോഡുകള്‍ ഗതാഗത യോഗ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് എന്‍ജിനിയര്‍ അറിയിച്ചു. തിരുവല്ല സബ് കളക്ടര്‍ ചേതന്‍കുമാര്‍ മീണയെ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് കോ-ഓര്‍ഡിനേറ്ററായി നിയോഗിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസ്, ജില്ലാ കളക്ടര്‍ പി.ബി നൂഹ്, എ.ഡി.എം അലക്‌സ് പി. തോമസ്, അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായര്‍, സെക്രട്ടറി എ.ആര്‍. വിക്രമന്‍പിള്ള, വൈസ് പ്രസിഡന്റ് മാലേത്ത് സരളാദേവി, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.