ജില്ലയിൽ 235 കോടി അനുവദിച്ചു

അടിസ്ഥാനസൗകര്യ വികസനത്തിനായി കേരളാ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) ജില്ലയിൽ 235.4 കോടി അനുവദിച്ചു. കഴിഞ്ഞ രണ്ടുവർഷത്തിനിടെ പൊതുമരാമത്ത് (നിരത്തുകൾ) വകുപ്പിന്റെ കീഴിലുള്ള റോഡുകൾക്കായി 182.16 കോടി രൂപയാണ് അനുവദിച്ചത്. കേരളാ റോഡ് ഫണ്ട് ബോർഡാണ് നിർവഹണ ഏജൻസി. ബിഎം ആന്റ് ബിസി അടിസ്ഥാനത്തിൽ നിർമിക്കുന്ന കൽപ്പറ്റ-വാരാമ്പറ്റ റോഡിന് (17.725 കിലോമീറ്റർ) 56.66 കോടി രൂപയും മാനന്തവാടി-കൈതക്കൽ റോഡിന് (10.4115 കിലോമീറ്റർ) 45.55 കോടിരൂപയുമാണ് വകയിരുത്തിയത്. കണിയാമ്പറ്റ-മീനങ്ങാടി റോഡിന് 38.99 കോടി രൂപയും മേപ്പാടി-ചൂരൽമല റോഡിന് 40.96 കോടി രൂപയും അനുവദിച്ചു. ഇതിന്റെ ടെണ്ടർ നടപടികൾ തുടങ്ങി. കേരളാ വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി നഗരസഭാ പരിധയിലേക്കും എടവക പഞ്ചായത്ത് പരിധിയിലേക്കും കുടിവെള്ളമെത്തിക്കുന്ന പദ്ധതിക്കായി കിഫ്ബി 18 കോടി രൂപയാണ് അനുവദിച്ചത്. നബാർഡിന്റെ നേതൃത്വത്തിൽ തുടങ്ങിയ പദ്ധതി ഫണ്ടില്ലെന്ന കാരണത്താൽ പാതിവഴിയിൽ നിലയ്ക്കുമെന്ന ഘട്ടത്തിൽ കിഫ്ബി ഏറ്റെടുക്കുകയായിരുന്നു. മന്ത്രിസഭാ വാർഷികത്തോടനുബന്ധിച്ച് കമ്മീഷൻ ചെയ്യുന്ന ഈ പദ്ധതി നിരവധി കുടുംബങ്ങൾക്ക് ആശ്വാസമാവും. സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമായ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ശക്തിപകരാൻ 15 കോടി രൂപയാണ് അനുവദിച്ചത്. ജി.വി.എച്ച.്എസ്.എസ് കൽപ്പറ്റ, ജി.എച്ച.്എസ്.എസ് മീനങ്ങാടി, ജി.വി.എച്ച്.എസ്.എസ് മാനന്തവാടി എന്നിവിടങ്ങളിൽ അടിസ്ഥാനസൗകര്യ വികസനത്തിന് അഞ്ചുകോടി വീതമാണ് നീക്കിവെച്ചിരിക്കുന്നത്. കിറ്റ്‌കോയാണ് ഇതിന്റെ നിർവഹണ ഏജൻസി. ഈ പ്രവൃത്തികളുടെ ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണ്.

സർക്കാർ, എയ്ഡഡ് ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂളുകളിൽ ലാപ്‌ടോപ്, പ്രൊജക്റ്ററുകൾ, പ്രൊജക്റ്റർ സ്‌ക്രീനുകൾ, സ്പീക്കറുകൾ, അനുബന്ധ ഉപകരണങ്ങൾ കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ) വഴി നൽകി. കൽപ്പറ്റ ജില്ലാ സ്റ്റേഡിയത്തിന് 18.67 കോടിയാണ് അനുവദിച്ചത്. പ്രവൃത്തികളുടെ ടെണ്ടർ നടപടികൾ തുടങ്ങി. മുണ്ടേരി മരവയലിൽ ജില്ലാ സ്‌റ്റേഡിയം യാഥാർഥ്യമാക്കുന്നതിന് സ്‌പോർട്‌സ് കൗൺസിൽ മുൻകൈയെടുത്ത് വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. ആദ്യഘട്ടത്തിൽ ഭൂമി നിരപ്പാക്കൽ, ഗാലറി, സിന്തറ്റിക് ട്രാക്ക്, ഡ്രെയിനേജ്, ഫെൻസിങ്, ഫുട്‌ബോൾ ഗ്രൗണ്ട് എന്നിവയ്ക്കായി 8,35,53,000 രൂപ വിനിയോഗിക്കും. പവലിയൻ, ഹോസ്റ്റൽ ബ്ലോക്ക് പൊതു വിശ്രമമുറി, പാർക്കിങ് ഏരിയയും അനുബന്ധ പ്രവൃത്തികളും, ചുറ്റുമതിൽ, ഗേറ്റ്, അഗ്നിരക്ഷാ സംവിധാനം, മഴവെള്ളസംഭരണം, സോളാർ സംവിധാനം എന്നിവ രണ്ടാംഘട്ടത്തിൽ ജില്ലാ സ്‌റ്റേഡിയത്തിലൊരുക്കും. 10,37,12,000 രൂപയാണ് ഇതിനു വകയിരുത്തിയത്. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിൽ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന് 1.57 കോടി അനുവദിച്ചു. ബ്ലോക്ക് പഞ്ചായത്ത് ജില്ലാ നിർമിതികേന്ദ്രം വഴിയാണ് കെട്ടിടനിർമാണം പൂർത്തിയാക്കിയത്. ഉപകരണങ്ങൾ ഉടൻ കേരള മെഡിക്കൽ മെഡിക്കൽ സർവീസ് കോർപറേഷൻ മുഖേന ലഭ്യമാക്കും.