ദുരൂഹസാഹചര്യത്തിൽ കോവളത്ത് മരിച്ചനിലയിൽ കണ്ടെത്തിയ വിദേശവനിത ലിഗയുടെ  സഹോദരി ഇലിസ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് സർക്കാർ നൽകിയ പിന്തുണയ്ക്കും സഹായത്തിനും നന്ദി അറിയിച്ചു.
വിഷമഘട്ടത്തിൽ സർക്കാരിൽനിന്ന് എല്ലാവിധ പിന്തുണയും ലഭിച്ചിട്ടുണ്ട്. എന്നിട്ടും ചില മാധ്യമങ്ങളിൽ സർക്കാരിനെതിരെ തെറ്റായ പ്രചരണം വന്നതിൽ അതിയായ ദുഃഖമുണ്ട്. അതിന് മുഖ്യമന്ത്രിയോട് ക്ഷമ ചോദിക്കാൻ കൂടിയാണ് താൻ വന്നതെന്ന് ഇലിസ് പറഞ്ഞു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനോടൊപ്പമാണ് ഇ ലിസ് മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ഓഫീസിൽ സന്ദർശിച്ചത്.
തെറ്റായ വാർത്തകളും പ്രചാരണവും ഉണ്ടായതിൽ വിഷമിക്കേണ്ടെന്നും  അതിന് പിന്നിൽ രാഷ്ട്രീയ ഉദ്ദേശ്യമാണെന്നും  മുഖ്യമന്ത്രി പ്രതികരിച്ചു. ദുഃഖകരമായ ഈ സംഭവത്തിൽ സർക്കാരിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. സർക്കാർ ലിഗയുടെ  കുടുംബത്തോടൊപ്പമുണ്ട്. ഡിജിപിയെ സന്ദർശിച്ചപ്പോൾ അദ്ദേഹം എല്ലാ സഹായവും ചെയ്തിട്ടുണ്ടെന്നും ഇലിസ്  പറഞ്ഞു.  നിയമനടപടികൾ പൂർത്തിയായതിനാൽ ലിഗയുടെ മൃതദേഹം മേയ് 3 വ്യാഴാഴ്ച തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കും. ടൂറിസം വകുപ്പ് മുൻകൈയെടുത്ത് മെയ് ആറിന് ഞായറാഴ്ച നിശാഗന്ധിയിൽ ലിഗ  അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നുണ്ട്.  പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കണമെന്ന ആഗ്രഹവും ഇലിസ്  പ്രകടിപ്പിച്ചു.