പറവൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതിയുടെ എറണാകുളം ജില്ലയിലെ വിതരണോദ്ഘാടനം  പറവൂര്‍ എംഎല്‍എ വി ഡി സതീശന്‍ നിര്‍വ്വഹിച്ചു. കൈത്തറി ആന്‍ഡ് ടെക്സ്റ്റയില്‍സ് ഡയറക്ടറേറ്റിന്റേയും വിദ്യാഭ്യാസ വകുപ്പിന്റേയും ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ 274 സര്‍ക്കാര്‍ സ്‌കൂളുകളിലെ ഏഴാം ക്ലാസ് വരെയു ള്ള 20,628  വിദ്യാര്‍ത്ഥികള്‍ക്കാണ് കൈത്തറി സംഘങ്ങള്‍ ഉത്പാദിപ്പിച്ച യൂണിഫോം തുണി സൗജന്യമായി വിതരണം ചെയ്യുന്നത്. ഓരോ വിദ്യാര്‍ത്ഥിക്കും രണ്ടു ജോഡി യൂണിഫോം വീതമാണ് നല്‍കുക.
സര്‍ക്കാര്‍ നടപ്പാക്കുന്ന സൗജന്യ കൈത്തറി യൂണിഫോം പദ്ധതിയിലൂടെ ധാരാളം പേര്‍ക്ക് തൊഴില്‍ ലഭിച്ചുവെന്ന് വി.ഡി സതീശന്‍ പറഞ്ഞു. കയര്‍, കൈത്തറി, കശുവണ്ടി തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങള്‍ നിലനില്‍പ്പിനായി വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങളോടെയാണ് ഒരു പരിധി വരെ ഇവ മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുന്നത്. സ്‌കൂളുകളില്‍ നടപ്പാക്കിയ സൗജന്യ കൈത്തറി യൂണിഫോം പദ്ധതി എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിച്ചാല്‍ കൈത്തറി മേഖലയില്‍ കൂടുതല്‍ വികസനവും തൊഴിലവസരങ്ങളും കൊണ്ടുവരാന്‍ സാധിക്കും. ആശുപത്രികളില്‍ ഉപയോഗിക്കുന്ന ബെഡ്ഷീറ്റുകള്‍, തലയണ കവറുകള്‍, മേശവിരികള്‍ തുടങ്ങിവയും കൈത്തറി ഉല്‍പ്പന്നങ്ങളിലേക്ക് മാറ്റാവുന്നതാണ്. സ്‌കൂളുകളിലെ സൗജന്യ യൂണിഫോം പദ്ധതി നടപ്പാക്കാന്‍ കഴിഞ്ഞത് വിദ്യാഭ്യാസ വകുപ്പിന്റേയും വ്യവസായ വകുപ്പിന്റെയും മികച്ച ശ്രമത്തോടെയാണ്. പ്രയാസമേറിയ സാഹചര്യങ്ങളില്‍ നിന്നു വരുന്ന കുട്ടികള്‍ക്ക് ഈ യൂണിഫോം വിതരണം വലിയ സഹായമാകുമെന്നും അദ്ദേഹം പറഞ്ഞു.
പറവൂര്‍ ഗവ. എല്‍.പി.ജി സ്‌കൂളില്‍ വച്ചു നടന്ന ചടങ്ങില്‍ പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. എറണാകുളം ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും സംഘാടക സമിതി കണ്‍വീനറുമായ സി.എ സന്തോഷ് പദ്ധതിയെപ്പറ്റി വിശദീകരിച്ചു. കൈത്തറി മേഖലയുടെ ഉത്പാദന ശേഷി വികസിപ്പിച്ചാല്‍ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലെ ഒന്നു മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക്  സൗജന്യമായി യൂണിഫോം നല്‍കാന്‍ സാധിക്കും. സര്‍ക്കാരിന്റെ ഈ പദ്ധതി കൈത്തറി മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കാന്‍ സഹായിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയ എറണാകുളം ജില്ലയിലെ അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും അദ്ദേഹം അനുമോദിച്ചു.
എറണാകുളം ജില്ലയിലെ പതിമൂന്ന് കൈത്തറി സംഘങ്ങളിലെ 613 തൊഴിലാളികളാണ് സൗജന്യ യൂണിഫോം പദ്ധതിക്കായി പ്രവര്‍ത്തിച്ചത്. കൂടാതെ 122 തറികളില്‍ 122 തൊഴിലാളികളും ഇതിനായി പ്രവര്‍ത്തിച്ചു. കേരളത്തിലെ 3701 സര്‍ക്കാര്‍ സ്‌കൂളുകളിലെ നാലര ലക്ഷത്തോളം വരുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പദ്ധതിയുടെ സഹായം ലഭിക്കുന്നത്. 63 കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍  അനുവദിച്ചത്. അതില്‍ 30 കോടി തൊഴിലാളികള്‍ക്ക് നല്‍കി. കൈത്തറി മേഖലയുടെ ഉന്നമനത്തിനായി നിരവധി പദ്ധതികളാണ്  വ്യവസായ വകുപ്പിനു കീഴില്‍ നടന്നു വരുന്നത്. വീട്ടമ്മമാര്‍ക്കായി വീടുകളില്‍ സ്വന്തമായി തറി ഇടുന്നതിനുള്ള പദ്ധതികളും വകുപ്പ് തീരുമാനിച്ചു വരികയാണ്.
എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍  ബിജു പി. എബ്രഹാം,  ഡെപ്യൂട്ടി രജിസ്ട്രാര്‍ സി.എ പ്രദീപ്, ചേന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ജി അനൂപ്,  പറവൂര്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡെന്നി തോമസ്,  ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പ്രദീപ് തോപ്പില്‍, പറവൂര്‍ വിദ്യാഭ്യാസ ഉപജില്ല എഇഒ കെ എന്‍ ലത,  എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ സി.ജയ, ഹാന്‍ടെക്‌സ് റീജിയണല്‍ മാനേജര്‍ മറിയാമ്മ ജോസഫ്, പറവൂര്‍ ബ്ലോക്ക് കൈത്തറി ക്ലസ്റ്റര്‍ പ്രസിഡന്റ് ടി.എസ് ബേബി, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, പറവൂര്‍ നഗരസഭ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.