മലപ്പുറം  ജില്ലയില്‍ വനിതാകമ്മീഷന്‍ മുമ്പാകെ എത്തുന്ന പരാതികളില്‍ സ്വത്ത് സംബന്ധമായ പരാതികളാണ് കൂടുതല്‍ എത്തുന്നതെന്ന് വനിതാകമ്മീഷനംഗം ഇ.എം രാധ പറഞ്ഞു. സ്വത്ത് തര്‍ക്കം, സ്വത്ത് അപഹരിക്കല്‍ തുടങ്ങിയ പരാതികളാണ് എത്തുന്നത്. ഇത്തരത്തിലുള്ള പരാതികള്‍ സമൂഹത്തില്‍ ഉയര്‍ന്നു വരുന്നത് ഏറെ ആശങ്കജനകമാണെന്നും കമ്മീഷന്‍ പറഞ്ഞു. വിവാഹ കുടുംബപ്രശ്നങ്ങളും സ്ത്രീധന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ്  മുന്‍പ് അദാലത്തിലെത്തിയിരുന്നത്. എന്നാല്‍ അത്തരത്തിലുള്ള കേസുകളൊന്നും  നിലവില്‍ അധികം  അദാലത്തിലെത്തുന്നില്ലെന്നും കമ്മീഷന്‍ അറിയിച്ചു.
23 വര്‍ഷമായി സഹോദരനും സഹോദരിയും തമ്മിലുള്ള സ്വത്ത് തര്‍ക്കത്തിനും അദാലത്തില്‍ പരിഹാരമായി. സഹോദരന്‍ 23 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് 6000 രൂപ പറ്റിച്ച് സഹോദരിയുടെ സ്വത്ത് തട്ടിയെടുത്തത്. അദാലത്തില്‍ സ്വത്ത് തിരിച്ചു കൊടുക്കാന്‍ ധാരണയായി.ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന അദാലത്തില്‍ 80 കേസുകളാണ് കമ്മീഷന്‍ പരിഗണിച്ചത്.  26 കേസുകള്‍ തീര്‍പ്പാക്കുകയും 12 കേസുകള്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തു. മൂന്ന് കേസുകളില്‍ കൗണ്‍സലിങ് നിര്‍ദേശിച്ചു. 39 കേസുകള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. അഡ്വ രാജേഷ് പുതുക്കാട്, അഡ്വ ബീന കരുവാത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.