എറണാകുളം:   വൃത്തിയെയും വികസനത്തെയും ഹരിത കേരള മിഷനോട് കൂടി ചേർത്ത് വായിക്കുന്ന പ്രവർത്തനങ്ങളാണ് മറ്റു വകുപ്പ്കളുടെ സഹായത്തോടെ കഴിഞ്ഞ കാലയളവിൽ ഹരിത കേരള മിഷൻ നടത്തിയത്. ഭൂമിയും മണ്ണും ജലവും വായുവും മലിനമാകാതെ വികസനപ്രവർത്തനങ്ങൾ സംഘടിപ്പിക്കുക, മഴവെള്ള സംഭരണം വ്യാപകമാക്കുക, ഭൂഗർഭജല സംപോഷണം ഉറപ്പാക്കുക, ഫലവൃക്ഷങ്ങൾ, വിവിധോദ്ദേശ്യ മരങ്ങൾ, ഔഷധസസ്യങ്ങൾ എന്നിവ വ്യാപകമായി വെച്ചുപിടിപ്പിക്കുക, ശുചിത്വ മാലിന്യ സംസ്കരണ മേഖലയിലെ നിയമങ്ങൾ കർശനമായി നടപ്പാക്കുന്നു എന്ന് ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഹരിത കേരള മിഷൻ പ്രവർത്തനമാരംഭിച്ചത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ , കുടുംബശ്രീ,
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി തുടങ്ങി പല സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ജില്ലയിൽ ഹരിത കേരള മിഷൻ പ്രവർത്തനങ്ങൾ നടത്തിയത്.

വിവിധ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ ഇടപെടലും മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പോലുള്ള പദ്ധതികളുടെ സഹകരണവും ഹരിത കേരളം മിഷൻ്റെ വിവിധ പദ്ധതികൾ പൂർത്തീകരിക്കാൻ സഹായിച്ചു.

ഹരിത കർമ്മ സേന

ജില്ലയിൽ അജൈവ മാലിന്യങ്ങളുടെ ശേഖരണത്തിനും സംസ്കരണത്തിനുമായി ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഹരിത കർമ്മ സേന രൂപീകരിച്ചു. 54 പഞ്ചായത്തുകളിലും 13 മുനിസിപ്പാലിറ്റികളിലും ഹരിതകർമ്മസേനക്ക് പരിശീലനം നൽകി. 31 പഞ്ചായത്തുകളിലും 13 മുനിസിപ്പാലിറ്റികളിലും 2018 – 19 വർഷം ഹരിതകർമസേന പ്രവർത്തനം ആരംഭിച്ചു.

ഹരിതകർമ്മ സേനാംഗങ്ങൾ ശേഖരിക്കുന്ന അജൈവമാലിന്യങ്ങൾ എം.സി.എഫുകളിൽ എത്തിച്ച് ആവശ്യമായ തരംതിരിക്കലുകൾ നടത്തി ആർ.ആർ.എഡുകളിലേക്കും റീസൈക്ലിങ് യൂണിറ്റുകളിലേക്കും കൈമാറുക എന്ന രീതിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പിന്തുടരുന്നത് .മാലിന്യ സംസ്കരണത്തെ കുറിച്ച് സമൂഹത്തിൽ അവബോധമുണ്ടാക്കാൻ കഴിഞ്ഞതിനോടൊപ്പം ഒരു വിഭാഗം സ്ത്രീകൾക്ക് ചെറിയ വരുമാനം ഉറപ്പാക്കാൻ ഉതകുന്ന ജോലിയും കൂടി നൽകാൻ ഹരിത കർമ്മ സേന രൂപീകരണത്തിലൂടെ കഴിഞ്ഞു.

കേരളത്തെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ, ക്ലീൻ കേരളാ കമ്പനി എന്നിവയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം ശുചിത്വ ക്യാമ്പയിൻ നടപ്പാക്കുകയാണ് . ഇതിന്റെ ഭാഗമായി കുടുംബശ്രീ മിഷന്റെ സഹായത്തോടെ എല്ലാ പഞ്ചായത്തുകളിൽ നിന്നും 20 ഇനം തരംതിരിച്ച അജൈവപാഴ് വസ്തുക്കൾ ശേഖരിക്കും. മാലിന്യ സംസ്കരണ രംഗത്ത് വലിയ മാറ്റം സാധ്യമാക്കുന്നതിനൊപ്പം ഹരിതകർമ്മ സേനയ്ക്ക് വരുമാനം ലഭ്യമാക്കുന്നതിനും വഴിയൊരുക്കുന്നു

ജില്ലയിലെ ശുചിത്വ പദവി കൈവരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും തരംതിരിച്ച അജൈവ മാലിന്യ ശേഖരണ ക്യാമ്പയിൻ ജില്ലയിൽ ആരംഭിച്ചു കഴിഞ്ഞു. വീടുകളിൽ നിന്നും ഹരിത കർമ്മസേന ശേഖരിച്ച തരംതിരിച്ച അജൈവ പഴവസ്തുക്കൾ ക്ലീൻ കേരള കമ്പനിയുടെ (CKCL) സഹകരണത്തോടെ ശേഖരിക്കുന്നുണ്ട്. റിപ്പബ്ലിക് ദിനത്തിൽ കൈമാറിയ അജൈവ പഴവസ്തുക്കളുടെ തുക കർമ്മ സേനക്ക് കൈമാറും.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും വോട്ടെണ്ണലിനും ഹരിത ചട്ടം പാലിക്കുന്നതിൽ തങ്ങളുടെ പ്രവർത്തന മികവ് പുലർത്താൻ ഹരിത കേരള മിഷൻ്റെ പ്രവർത്തകർക്ക് കഴിഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ചുമതലയേറ്റവരുടെ സത്യപ്രതിജ്ഞ ചടങ്ങും ‘ഗ്രീനാക്കാൻ ‘ ഹരിത കേരളം മിഷൻ മുൻപന്തിയിലുണ്ടായിരുന്നു. ഹരിതകർമസേനയും ഇതിനായി സഹകരിച്ചു.

ജലസുരക്ഷ

ജലസുരക്ഷയുടെ പ്രാധാന്യം മനസ്സിലാക്കി കൊണ്ടുള്ള മുൻകരുതലുകളും പ്രവർത്തനങ്ങളും നടത്തി.എല്ലാവരും ജലാശയങ്ങളിലേക്ക് എന്ന ക്യാമ്പയിനിൻ്റെ ഭാഗമായി ജില്ലയിലെ പ്രധാനപ്പെട്ട ജലസ്രോതസ്സുകൾ നവീകരിച്ചു. വാഴക്കുളം ഗ്രാമപഞ്ചായത്തിലെ
ചെറുവേലിക്കുന്ന് ചിറ, മുടക്കുഴ വേങ്ങൂർ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന
പുഞ്ചക്കുഴിത്തോട്, മാഞ്ഞാലിത്തോട് എന്നിവയാണ് നവീകരിച്ചത്.

വേനൽക്കാലത്ത് ജില്ലയിലുണ്ടായ കഠിനമായ വരൾച്ചയെ തുടർന്ന് എൻറെ കുളം എറണാകുളം എന്ന പദ്ധതി ആരംഭിച്ചു. 50 ദിവസം കൊണ്ട് 100 കുളം നവീകരിക്കുക എന്ന ലക്ഷ്യവുമായി ആയി” 50 ദിവസം 100 കുളം ” എന്ന പദ്ധതി ആരംഭിച്ചു. 60 ദിവസം കൊണ്ട് 163 കുളങ്ങൾ പുനരുജ്ജീവിപ്പിച്ച് പ്രൊജക്റ്റ് ലക്ഷ്യം മറികടന്നു. 2018 ലെ വേനൽക്കാലത്ത് എല്ലാ പൊതു കുളങ്ങളുടെയും നവീകരണം ഇതേ മാതൃകയിൽ ഏറ്റെടുത്തു നടപ്പിലാക്കി. എൻറെ കുളം എറണാകുളം പദ്ധതി കൂടാതെ ജില്ലയിലെ 13 തദ്ദേശ ഭരണ സ്ഥാപനങ്ങൾ പദ്ധതി വിഹിതവും തനത് ഫണ്ടും ഉപയോഗിച്ച് 51 കുളങ്ങളും 35 ചിറകളും ഉപയോഗയോഗ്യം ആക്കി. പുഴകളുടെയും തോടുകളുടെയും പുനരുജ്ജീവന പദ്ധതികളും നടപ്പിലാക്കി. 2018- 19 വർഷത്തിൽ 41 തദ്ദേശസ്ഥാപനങ്ങൾ പുതിയ കിണർ /നവീകരണം പ്രോജക്ടുകൾ ഏറ്റെടുത്ത് നടപ്പിലാക്കി.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തുരുത്തിക്കര യൂണിറ്റിൻ്റെ നേതൃത്വത്തിൽ മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ “എൻ്റെ പുര വെള്ളം എൻ്റെ കിണർവെള്ളം ” എന്ന പദ്ധതി നടപ്പിലാക്കി. വീടിനുമുകളിൽ പെയ്ത് ഒഴുകി പാഴാകുന്ന മഴവെള്ളം ശേഖരിച്ച് ഫിൽറ്റർ ചെയ്ത് കിണർ റീചാർജ് ചെയ്യുന്ന പ്രവർത്തനമാണ് നടത്തിയത്. ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ 2018ലെ ദേശീയ ജല അവാർഡ് എറണാകുളം ജില്ലയ്ക്ക് ലഭിച്ചു.

പ്രളയകാലത്തെ ഹരിത കേരള മിഷൻ

മലിനമായി കൊണ്ടിരിക്കുന്ന ജില്ലയുടെ പാരിസ്ഥിതിക ഭൂമിയെ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ ത്രിതല പഞ്ചായത്തുകളുടെയും വകുപ്പുകളുടെയും നേതൃത്വത്തിൽ ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കി. നൂറ്റാണ്ടിലെ മഹാപ്രളയം ഏറ്റവും കൂടുതൽ ബാധിച്ച ആലുവ , പറവൂർ മേഖല ഉൾപ്പടെ എറണാകുളം ജില്ലയിൽ 2018-19 ലെ പ്രധാന വെല്ലുവിളി മഹാപ്രളയത്തെ തുടർന്ന് രൂപപ്പെട്ട മാലിന്യങ്ങളുടെ സംസ്കരണമായിരുന്നു .

3000 ടക്ക് ലോഡുകളിലായി ജില്ലയിലെ മുനിസിപ്പാലിറ്റികളിൽ നിന്നും ഗ്രാമ പഞ്ചായത്തുകളിൽ നിന്നും 10110 ടൺ അജൈവ മാലിന്യങ്ങൾ , ശുചിത്വ മിഷന്റെയും ക്ലീൻ കേരള കമ്പനിയുടെയും കേരള എൻവിറോ ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് ( KEIL ) ന്റെയും സഹകരണത്തോടെ നീക്കം ചെയ്തു . പ്രളയ ത്തിൽ മരണപ്പെട്ട പക്ഷി – മൃഗാദികളുടെ ജഡങ്ങൾ ആരോഗ്യ തദ്ദേശ സ്വയംഭരണ വകുപ്പുകളുടെയും ഹരിതകേരളം മിഷന്റെയും കൂട്ടായ പ്രവർത്തനത്തിലൂടെ സംസ്കരിച്ചു . പ്രളയം പോലുള്ള ദുരന്ത ങ്ങൾക്കുശേഷം സാധാരണ ഉണ്ടാകാറുള്ള പകർച്ചവ്യാധികൾ ജില്ലയിൽ ബാധിക്കാതിരുന്നത് അതീവ ജാഗ്രതയോടെയുള്ള നടപടികളുടെ ഫലമാണ്.

ഇ – വേസ്റ്റ് ശേഖരണം / കൈമാറ്റം

ജില്ലയിലെ ഇലക്ട്രോണിക് വേസ്റ്റ് ആപത്കര മാലിന്യം ശേഖരിക്കുന്നതിനും ശാസ്ത്രീയമായി കൈയൊഴിയുന്നതിനും പ്രത്യേക പദ്ധതി തയ്യാറാക്കി . എറണാകുളം ജില്ലാ ഭരണകൂടത്തിന്റേയും ഹരിതകേരളം മിഷന്റേയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിലെ ഇലക്ട്രോണിക് മാലിന്യങ്ങളും ആപത്കരമായ മാലിന്യങ്ങളും ശേഖരിച്ച് ശാസ്ത്രീയ സംസ്ക രണത്തിന് കൈമാറുന്നതിനായുള്ള “ ഇനിയില്ല ഈ വേസ്റ്റ് ‘ പദ്ധതി 2019 ൽ
ആരംഭിച്ചു.

കൃഷി ഉപമിഷൻ പ്രവർത്തനങ്ങൾ

ജൈവ കൃഷിയെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള സുരക്ഷിത ഭക്ഷ്യോത്പാദനം സംസ്ഥാനത്ത് വ്യാപകമാക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് കൃഷി ഉപമിഷൻ നടത്തി വരുന്നത് . നെൽ കൃഷി വിസ്തൃതി വർദ്ധിപ്പിക്കുക . പച്ചക്കറിയിലും മറ്റ് അടിസ്ഥാന കൃഷി ഉൽപ്പന്നങ്ങളിലും പ്രത്യേകിച്ച് ( നെല്ല് , പഴവർഗ്ഗങ്ങൾ ) സ്വയം പര്യാപ്തത നേടാനുതകുന്ന വിധത്തിൽ ശക്തമായ ഇടപെടലുകൾ നടത്തുക , ഗാർഹിക , സ്ഥാപന തലങ്ങളിൽ ഉൽപാദിപ്പിക്കപ്പെടുന്ന കമ്പോസ്റ്റ് ഉപയോഗിച്ച് ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക എന്നീ പ്രവർത്തനങ്ങൾക്ക് ഹരിതകേരളം മിഷൻ നേത്യത്വം നൽകുന്നു . നെൽക്യഷി വ്യാപനത്തിന് തരിശുനിലകൃഷി , കരനെൽക്യഷി പ്രോത്സാ ഹിപ്പിക്കൽ എന്നീ മാർഗ്ഗങ്ങൾ അവലംബിക്കുക , ഉൽപ്പന്നങ്ങൾക്ക് മെച്ചപ്പെട്ട വില കർഷകർക്ക് കിട്ട ത്തക്ക രീതിയിൽ ലാഭകരമായ കൃഷി രീതികളും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾക്കുള്ള സംരംഭങ്ങളും വ്യാപകമാക്കുക എന്നീ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന്
വേണ്ട നടപടികൾ സ്വീകരിച്ചു.

നീർത്തടാധിഷ്ഠിത വികസനം , ആസൂതണവും നിർവ്വഹണവും , ക്ലസ്റ്റർ അടിസ്ഥാനത്തിലുള്ള കൃഷിവികസനം , ജൈവ കൃഷിരീതിയും , ഉത്തമ കാർഷിക വിളകൾ അവലംബിക്കൽ , സമ്മിശ്ര കൃഷി / സംയോജിത കൃഷിക്ക് പ്രോത്സാഹനം , ( പ്രക്യതി വിഭവങ്ങളുടെ സുസ്ഥിര പരിപാലനവും ഖരമാലിന്യ സംസ്കരണവും , കർഷക സഭകളും ഞാറ്റുവേല ചന്തകളും സംഘടിപ്പിക്കൽ , വിവിധ വകുപ്പുകളുടെ സംയോജിത പ്രവർത്തനം , ദുർബല വിഭാഗങ്ങൾക്കും വനിതകൾക്കും പ്രത്യേക പരിഗണന എന്നീ പ്രവർത്തനങ്ങളുമാണ് ഹരിത കേരളം മിഷൻ നടത്തിയത്.

തരിശ് രഹിത ഗ്രാമം

ജില്ലയിലെ ഓരോ ബ്ലോക്കിലും ചുരുങ്ങിയത് ഒരു ഗ്രാമപഞ്ചായത്തെങ്കിലും തരിശ് രഹിത ഗ്രാമമായി പ്രഖ്യാപിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത് . ഇതിൽ പറവൂർ ബ്ലോക്കിലെ വടക്കേക്കര ഗ്രാമപഞ്ചായത്തിൽ പ്രവർത്തനങ്ങൾ ഏറെ മുന്നോട്ടുപോയിട്ടുണ്ട്.

ഐടിഐ ഹരിത ക്യാമ്പസ്

ഗവണ്മെന്റ് ഐടിഐ കളമശ്ശേരി
ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ ഐടിഐ ക്യാമ്പസ് ഹരിതാഭമാക്കുവാനുള്ള പദ്ധതിക്ക് രൂപം കൊടുത്തു . ശുചിത്വ – മാലിന്യസംസ്കരണ പ്രവർത്ത നങ്ങളും സമഗ്രമായ ജലസംരക്ഷണ പ്രവർത്തനങ്ങളും ജൈവ കാർഷിക പ്രവർത്തനങ്ങളും , വനവത്കരണവും ഐ.റ്റി.ഐ യിലെ സമഗ്ര ഹരിത പദ്ധതിയിൽ ‘ ഉൾക്കൊള്ളിച്ചിട്ടുണ്ട് .

ഹരിതോത്സവം

പൊതുവിദ്യാലയങ്ങൾ ഹരിത വിദ്യാലയങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാ ഭ്യാസ വകുപ്പിന്റെ നേത്യത്വത്തിൽ ഹരിതകേരളം മിഷനുമായി ചേർന്ന് ഹരിതോത്സവം സംഘടിപ്പിച്ചു . – വിദ്യാർഥികളേയും അവർക്കു ചുറ്റുമുള്ള പ്രകൃതിയേയും ഗാഢമായി ബന്ധിപ്പിച്ചുകൊണ്ട് ഹരിത വിദ്യാലയാന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ഹരിതോത്സവം ലക്ഷ്യമാക്കുന്നത് . ഹരിതോത്സവത്തിൽ മുഖ്യമായും ദിനാചരണങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത് . ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് മുതൽ ലോക വിദ്യാർത്ഥിദിനമായ നവംബർ 17 ന് അവസാനിക്കുന്ന പത്ത് ഉത്സവ ദിനങ്ങളാണ് ഹരിതോത്സവത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . എറണാകുളം ജില്ലയിൽ വളരെ നല്ല രീതിയിൽ ഹരിതോത്സവം സംഘടിപ്പിക്കാൻ സാധിച്ചു.

പച്ചത്തുരുത്ത്

കാലാവസ്ഥയും പരിസ്ഥിതിയും വികസന പ്രവർത്തനങ്ങളിലും പരിഗണിക്കണമെന്ന പൊതുബോധത്തിൻ്റെ അടിസ്ഥാനത്തിൽ പദ്ധതികൾ ആവിഷ്കരിച്ചു . ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറയ്ക്കാനുള്ള പരിപാടികളുടെ ഭാഗമായി കേരളം കാർബൺ തുലിത സംസ്ഥാനം ആകുന്നതിന്റെ ഭാഗമാക്കാനുള്ള പരിശ്രമത്തിലാണ് ജില്ലയുടെ പ്രവർത്തനങ്ങൾ.
പരമാവധി ചെറുവാഹനങ്ങൾ സൃഷ്ടിച്ച് പരിപാലിക്കാനാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. ജില്ലയിൽ ഇതുവരെ 36 പച്ചത്തുരുത്തുകളാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഹരിത കേരള മിഷനറ വിവിധ പദ്ധതികൾ ജനങ്ങൾ പ്രയോജനപ്പെടുന്നതെന്ന് നിസ്സംശയം പറയാം. മിഷൻ്റെ ജലസംരക്ഷണ പദ്ധതികൾ വേനൽക്കാലത്തെ കഠിന വരൾച്ചയെ അതിജീവിക്കാൻ സഹായകമായി.ഹരിത കർമ്മ സേന രൂപീകരിച്ചതിലൂടെ മാലിന്യ സംസ്കരണം മികച്ചരീതിയിൽ സാധ്യമാക്കാനും ഒരു വിഭാഗം ജനങ്ങൾക്ക് തൊഴിൽ നൽകുവാനും കഴിഞ്ഞു.മാലിന്യ സംസ്കരണത്തെ കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാൻ കഴിഞ്ഞു.
കൃഷിയുടെ ആവശ്യകതയെ ബോധ്യപ്പെടുത്താനും കൃഷിയിൽ ജനങ്ങൾക്ക് താല്പര്യം ഉണർത്താനും മിഷൻ്റെ പ്രവർത്തനങ്ങളിലൂടെ സാധിച്ചു