എറണാകുളം: വനിതാ കമ്മീഷൻ കാക്കനാട് ജില്ലാ പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന മെഗാ അദാലത്തിൽ 23 പരാതികളിൽ തീർപ്പ് കൽപ്പിച്ചു. ജില്ലയിൽ നിന്നും കമ്മീഷനിൽ ലഭിച്ച 84 പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. എട്ട് കേസുകൾ വിശദമായ വിവര ശേഖരണത്തിനായി വിവിധ വകുപ്പുകൾക്ക് കൈമാറി. ബാക്കിയുള്ള 54 കേസുകൾ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു.

കന്യാസ്ത്രീകൾ അടക്കമുള്ള സ്ത്രീകളെ ഓൺലൈൻ ചാനലുകൾ വഴി അപമാനിക്കുന്നതായി കമ്മീഷന് പരാതി ലഭിച്ചിട്ടുണ്ട്. സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തിലേക്കും സ്വകാര്യതയിലേക്കും കടന്നു കയറുന്ന പരാമർശങ്ങൾ ഒഴിവാക്കണം. ഇത്തരം പ്രവണതകൾ തടയാൻ കേന്ദ്ര നിയമം തന്നെ വരണം. നിലവിൽ ഉള്ള നിയമങ്ങൾക്ക് പല്ലും നഖവും ഇല്ല എന്നും വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ പറഞ്ഞു.

വനിത കമ്മീഷൻ അംഗങ്ങളായ അഡ്വ. എം എസ് താര, അഡ്വ. ഷിജി ശിവജി, അഡ്വ.ഷാഹിത കമാൽ എന്നിവരാണ് പരാതികൾ കേട്ടത്. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു അദാലത്ത് സംഘടിപ്പിച്ചത്.