ഇടുക്കിയുടെ സൗന്ദര്യവും കൂളിര്‍മയും ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന സുന്ദരിയാണ് അഞ്ചുരുളി. അനന്ത വിസ്തൃതിയില്‍ പരന്നുകിടക്കുന്ന ഇടുക്കി ജലാശയവും ജലാശയത്തെ ചൂഴ്ന്ന് നില്‍ക്കുന്ന കാനന ഭംഗിയും കല്യാണത്തണ്ട് മലനിരകളും ഇരട്ടയാര്‍ ഡാമില്‍ നിന്ന് ജലമെത്തിക്കുന്നതിനായി നിര്‍മ്മിച്ച അഞ്ചുരുളി ടണല്‍മുഖവും തടാക മദ്ധ്യത്തിലെ ഇടത്തുരുത്തും വിനോദസഞ്ചാരികളുടെ മനം കുളിര്‍പ്പിക്കുന്ന കാഴ്ചകളാണ്. ഈ മനോഹാരിത ആവോളം ആസ്വദിയ്ക്കാന്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ സംഘടനകളുടെ സഹകരണത്തോടെയും, പൊതുജനപങ്കാളിത്വത്തോടെയും സംഘടിപ്പിക്കുന്ന അഞ്ചുരുളി സൗന്ദര്യോത്സവത്തിന് ഈമാസം 16 ന് തിരിതെളിയും. ഇതിനു മുന്നോടിയായി 501 അംഗ സംഘാടകസമിതി രൂപീകരിച്ചു. കക്കാട്ടുകടയിലെ സ്വാഗതസംഘം ഓഫീസ് റോഷി അഗസ്റ്റിന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ഇടുക്കി താലൂക്കിന്റെ കിഴക്ക് സ്ഥിതിചെയ്യുന്ന, കാര്‍ഷിക-കുടിയേറ്റ-ആദിവാസി ഗോത്രവിഭാഗ പൈതൃകങ്ങള്‍ കുടികൊളളുന്ന കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തിലാണ് അഞ്ചുരുളി വിനോദസഞ്ചാരകേന്ദ്രം സ്ഥിതിചെയ്യുന്നത്. വിശാലമായ ഇടുക്കി ജലാശയത്തിനുളളില്‍ ഉരുളി കമഴ്ത്തിയതുപോലെ അഞ്ച് കുന്നുകള്‍ സ്ഥിതി ചെയ്യുന്നതിനാലാണ് അഞ്ചുരുളി എന്ന പേര് ലഭിച്ചത്. ദിവസേന ആയിരകണക്കിനാളുകളാണ് അഞ്ചുരുളി വെളളച്ചാട്ടവും ഭംഗിയും ആസ്വദിക്കാനെത്തുന്നത്.
സൗന്ദര്യോത്സവത്തില്‍ ആസ്വാദകര്‍ക്കായി നിരവധി പരിപാടികളാണ് സംഘാടകര്‍ ഒരുക്കുന്നത്. ഹൈഡല്‍ ടുറിസവുമായി ബന്ധപ്പെട്ട് തടാകത്തില്‍ ബോട്ടിംഗ്, കാര്‍ണിവല്‍, വടംവലി, വോളിബോള്‍ ടൂര്‍ണമെന്റുകള്‍, കലാകായിക മത്സരങ്ങള്‍, ആയോധനകലകളുടെ പ്രദര്‍ശനം, കോഴിമല ആദിവാസി വിഭാഗത്തിന്റെ തനതുകലാരൂപമായ കൂത്ത്, വിവിധ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകള്‍, കാര്‍ഷിക മേള, സാഹിത്യ, സാസ്‌കരിക പരിപാടികള്‍, വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിക്കല്‍, കുട്ടികളുടെ കലാപരിപാടികള്‍, തുടങ്ങിയവക്കു പുറമെ അഞ്ചുരുളിയുടെ ആകാശകാഴ്ച സമ്മാനിക്കാന്‍ ഹെലികോപ്റ്റര്‍ യാത്രായും സജ്ജമാക്കുവാന്‍ ശ്രമിക്കുന്നതായി സംഘാടകസമിതി ചെയര്‍മാനായ കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡ് മാത്യു ജോര്‍ജ് പറഞ്ഞു. പരിപാടിയുടെ സുഗമമായ നടത്തിപ്പിന് 101 അംഗ എക്‌സിക്യൂട്ടീവ് സമിതി, 50 പേരടങ്ങുന്ന ഭാരവാഹികള്‍, കൂടാതെ പ്രോഗ്രാം, ഫിനാന്‍സ്, സ്റ്റേജ്, ഗതാഗതം, ബോട്ടിംഗ്, കലാകായികം, ഭക്ഷണം, അടിസ്ഥാനസൗകര്യം തുടങ്ങി 16 സബ്കമ്മറ്റികളെയും തിരഞ്ഞെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട്് വിജയകുമാരി ജയകുമാര്‍ കണ്‍വീനറും വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.എന്‍.ബിനു ട്രഷററുമാണ്. ഫെസ്റ്റുമായി ബന്ധപ്പെട്ട് അഞ്ചുരുളിയില്‍ സുരക്ഷാസംവിധാനവും ലൈറ്റ്, വാഹന പാര്‍ക്കിംഗ് സൗകര്യവും ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അഞ്ചുരുളിയിലെ പ്രധാന ആകര്‍ഷണങ്ങള്‍
അഞ്ചുരുളി തടാകം
ഇടുക്കി അണക്കെട്ട് നിര്‍മ്മിച്ചപ്പോള്‍ രൂപം കൊണ്ട് ഇടുക്കി തടാകത്തിന്റെ ഭാഗമാണ് കാഞ്ചിയാര്‍ പഞ്ചായത്തില്‍ ഉള്‍ക്കൊളളുന്ന അഞ്ചുരുളി തടാകം. നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ശുദ്ധജലതടാകവും സദാസമയവും അലയടിക്കുന്ന ഓളപ്പരപ്പും ശീതക്കാറ്റും തടാകത്തിന്റെ ഇരുവശവുമുളള നിത്യഹരിത വനവും സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

കല്യാണത്തണ്ട് മലനിരകള്‍
തടാകത്തിലെ ജലം ഒരു കോട്ടപോലെ തടഞ്ഞുനിര്‍ത്തുന്ന പശ്ചിമഘട്ട മലനിരകളിലൊന്നാണ് കല്യാണത്തണ്ട്. ഈ മലയോട് ചേര്‍ന്നാണ് ഇടുക്കി ഡാമിന്റെ പടിഞ്ഞാറ്ഭാഗം യോജിപ്പിച്ചിരിക്കുന്നത്.
ടണല്‍മുഖം
ഇരട്ടയാര്‍ ഡാമിലെ ജലം ഇടുക്കി ജലാശയത്തിലേക്ക് വഴിതിരിച്ചുവിടാന്‍ കുറുത്തിമല തുരന്ന് നിര്‍മ്മിച്ചതാണ് ടണല്‍. നാലര കിലോമീറ്റര്‍ നീളമുളള ഈ ടണല്‍ തുറക്കുന്നത് അഞ്ചുരുളിയിലാണ്. വേനല്‍കാലങ്ങളില്‍ തുരങ്കത്തിലൂടെയുളള സാഹസികയാത്ര ആരെയും അത്ഭുതപ്പെടുത്തും.

ഇടത്തുരുത്ത്
അഞ്ചുരുളി തടാകത്തിലെ ജലം പൂര്‍ണ്ണമായും നിറഞ്ഞാലും വെളളം കയറാതെ ശേഷിക്കുന്ന കൊച്ചുദ്വീപാണ് ഇടത്തുരുത്ത്.
പേഴുംകണ്ടം മുനമ്പ്
അഞ്ചുരുളി തടാകത്തിന്റെ തെക്കേക്കരയിലാണ് ഈ മുനമ്പ്. പേഴുംകണ്ടം അതിര്‍ത്തിയില്‍ തേക്കിന്‍കൂപ്പിലൂടെ നടന്ന് കുത്തനെയുളള ഇറക്കം ഇറങ്ങിചെന്നാല്‍ മുനമ്പിലെത്താം. മരക്കാടും പുല്‍മേടും നിറഞ്ഞപ്രദേശം സമീപകാലത്ത് നിരവധി സിനിമകള്‍ക്ക് ലൊക്കേഷനായി.

അയ്യപ്പന്‍കോവില്‍ തൂക്കുപാലം
ഇടുക്കി റിസര്‍വ്വോയറിന് കുറുകെ കാഞ്ചിയാര്‍- അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് നിര്‍മ്മിച്ചിരിക്കുന്ന തൂക്കുപാലമാണിത്. ജലനിരപ്പ് ഉയരുമ്പോള്‍ ഇരുകരകളിലും താമസിക്കുന്ന ജനങ്ങള്‍ക്ക് സഞ്ചാരത്തിനായാണ് ഇത് നിര്‍മ്മിച്ചത്. നിരവധി സിനിമകള്‍ക്ക് ലൊക്കേഷനായ ഈ സ്ഥലവും തൂക്കുപാലവും കാണാന്‍ നിരവധി വിനോദയാത്രികരാണ് ദിവസവും എത്തുന്നത്
അഞ്ചുരുളി ട്രൈബല്‍ കോളനി, നരിയംപാറ കോളേജ്മല, ആദിവാസി വിഭാഗങ്ങള്‍ക്ക് സ്വന്തമായി രാജാവും രാജധാനിയുമുളള കോവില്‍മല തുടങ്ങി ഈപ്രദേശത്തെ ടൂറിസം മേഖലയെ പരിപോഷിപ്പിക്കുകയും കൂടുതല്‍ വിനോദസഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുകയും സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായി ഉയര്‍ത്തുകയുമാണ് ഇത്തരത്തിലുളള ഫെസ്റ്റുകളിലൂടെ സംഘാടകര്‍ ലക്ഷ്യമിടുന്നത്. സൗന്ദര്യോത്സവം 27 ന് സമാപിക്കും.