കേരളത്തിലെ റോഡപകടങ്ങൾ 50 ശതമാനമായി കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനാവശ്യമായ നടപടികളുമായി മുന്നോട്ടു പോകും. റോഡ് അപകടങ്ങളിൽ പൊലിയുന്ന ജീവനുകളെ സർക്കാർ ഗൗരവമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിക്കൊപ്പം ആലപ്പുഴ ബൈപ്പാസ് ജനങ്ങൾക്കായി തുറന്നു കൊടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കൊല്ലം, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളിലായി നാലു വൻകിട പാലങ്ങളാണ് ഗതാഗത യോഗ്യമാക്കിയത്. 12,691 കോടി രൂപയുടെ ഏഴു പദ്ധതികൾക്കാണ് കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഇടുക്കി ജില്ലകളിൽ തുടക്കമിട്ടത്. പാലാരിവട്ടം പാലം മേയിൽ നാടിനു സമർപ്പിക്കും. നൂറ് വർഷം ഗ്യാരന്റിയുള്ള പാലമാണ് ഉദ്ദേശിക്കുന്നത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി നിർദ്ദേശിച്ചതു പോലെ ഡൽഹിയിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വിവിധ പദ്ധതികൾ ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് യാത്രകൾക്ക് നിയന്ത്രണമുണ്ടായതിനാലാണ് ഇത് വൈകിയത്. കയർ, പ്ളാസ്റ്റിക്, റബർ എന്നിവ ഉപയോഗിച്ചുള്ള റോഡ് നിർമാണം പൊതുമരാമത്ത് വകുപ്പ് നടത്തുന്നുണ്ട്.
348 കോടി രൂപ ചെലവഴിച്ചാണ് ആലപ്പുഴ ബൈപ്പാസ് യഥാർത്ഥ്യമാക്കിയത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ 174 കോടി രൂപ വീതമാണ് ഇതിനായി ചെലവഴിച്ചത്. എത്ര വലിയ പദ്ധതിയും കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന് മനോഹരമായി ചെയ്യാനാവുമെന്ന് ആലപ്പുഴ ബൈപ്പാസ് തെളിയിക്കുന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ റിംഗ് റോഡുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കേന്ദ്ര സഹായം ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആലപ്പുഴ ജില്ലയിലുള്ളവർക്ക് മാത്രമല്ല, ഇതുവഴി കടന്നു പോകുന്നവർക്കും സന്ദർശകർക്കുമെല്ലാം അഭിമാനം പകരുന്ന പദ്ധതിയാണിത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പരസ്പര സഹകരണത്തോടെയുള്ള പ്രവർത്തനം ജനങ്ങളുടെ ജീവിതത്തിൽ എങ്ങനെ മാറ്റമുണ്ടാക്കുന്നുവെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ആലപ്പുഴ ബൈപ്പാസ്. അടിസ്ഥാന സൗകര്യങ്ങളായ റോഡുകളും പാലങ്ങളും നാടിന്റെ വ്യവസായ വികസനത്തിന് അത്യന്താപേക്ഷിതമാണ്. അടിസ്ഥാന സൗകര്യ വികസനത്തിൽ, പ്രത്യേകിച്ച് ഹൈവേ വികസനത്തിൽ, കഴിഞ്ഞ നാലര വർഷത്തിൽ വലിയ മുന്നേറ്റമാണ് കേരളം നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ അധ്യക്ഷത വഹിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയായിരുന്നു. കേന്ദ്ര സഹമന്ത്രിമാരായ വി.കെ. സിംഗ്, വി. മുരളീധരൻ, ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്, പൊതുവിതരണ മന്ത്രി പി. തിലോത്തമൻ, എ. എം. ആരിഫ് എം.പി, നഗരസഭാധ്യക്ഷ സൗമ്യരാജ് എന്നിവർ സംബന്ധിച്ചു.