വിപുലമായ സൗകര്യങ്ങളൊരുക്കി ജില്ലാ ഭരണകൂടം

തിരുവനന്തപുരത്ത് 34 കേന്ദ്രങ്ങളിലായി 24000 പേർ ഇന്ന് (മേയ് 6) മെഡിക്കൽ-ദന്തൽ കോഴ്‌സ് പ്രവേശനത്തിനുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് (നീറ്റ് യു.ജി) പരീക്ഷ എഴുതും.  വിദ്യാർഥികൾക്ക് സുഗമമായി പരീക്ഷാകേന്ദ്രങ്ങളിലെത്താനടക്കമുള്ള സൗകര്യങ്ങൾ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്.  നീറ്റ് പരീക്ഷയെഴുതാൻ എത്തുന്ന വിദ്യാർഥികൾക്ക് കൃത്യമായ നിർദേശങ്ങൾ നൽകാൻ തമ്പാനൂർ റെയിൽവേസ്റ്റേഷനിലും കെ.എസ്.ആർ.റ്റി.സി ബസ് ടെർമിനലിലും ജില്ലാ ഭരണകൂടം പ്രതേ്യക ഫെസിലിറ്റേഷൻ സെന്ററുകൾ ഇന്നലെ രാവിലെ മുതൽ തുറന്നിരുന്നു.  വിദ്യാർഥികൾക്കാവശ്യമായ മാർഗ്ഗനിർദേശങ്ങൾ നൽകാൻ പള്ളിപ്പുറം മുതൽ കാരക്കോണം വരെയുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ ഹെൽപ്പ് ഡെസ്‌കുകൾ ഇന്നലെ രാവിലെ മുതൽ തന്നെ പ്രവർത്തനം ആരംഭിച്ചു. റെയിൽവെ സ്റ്റേഷനിലും തമ്പാനൂർ ബസ് ടെർമിനലിലും ഫെസിലിറ്റേഷൻ സെന്ററുകളും പ്രവർത്തിക്കുന്നുണ്ട്.

ദൂരെ നിന്ന് എത്തുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും  പരീക്ഷ സെന്ററുകളിൽ എത്തിച്ചേരാനുള്ള നിർദ്ദേശങ്ങൾ നൽകുന്നതിനൊപ്പം താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആൺകുട്ടികൾക്ക് തൈക്കാട് മോഡൽ ഹൈസ്‌കൂളിലും പെൺകുട്ടികൾക്ക് മണക്കാട് ഗേൾസ് ഹൈസ്‌കൂളിലുമാണ് താമസ സൗകര്യം ഒരുക്കിയത്. സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഫെസിലിറ്റേഷൻ സെൻററുകളിൽ വിദ്യാർത്ഥികൾക്കു നിർദേശം നൽകുന്നത്.

ജില്ലയിൽ എത്തുന്നവർക്ക് യാത്രാ സൗകര്യമൊരുക്കാൻ ആർ.ടി.ഒ.യ്ക്കും, ഗതാഗത തടസ്സം ഒഴിവാക്കാൻ പോലീസിനും ജില്ലാ ഭരണകൂടം നിർദേശം നൽകി. ഓരോ പരീക്ഷാ കേന്ദ്രങ്ങളിലും ഒരു സബ് ഇൻസ്‌പെക്ടറെയും നിയോഗിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കായി ഒരുക്കിയ സൗകര്യങ്ങൾ ജില്ലാ കളക്ടർ ഡോ. എസ്. കാർത്തികേയൻ, എ.ഡി.എം. ജോൺ വി. സാമുവൽ എന്നിവർ നേരിട്ടെത്തി വിലയിരുത്തി. എല്ലാ ജില്ലകളിലും ഫെസിലിറ്റേഷൻ സെൻററുകളും ഹെൽപ്പ് ഡെസ്‌ക്കുകളും ഒരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിരുന്നു.