തൃശ്ശൂർ: പതിനെട്ട് വയസിൽ താഴേയുള്ള കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വടക്കാഞ്ചേരിയിൽ ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രം ആരംഭിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ ടീച്ചർ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളിലെ വളർച്ചയും വികാസവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളെയും വൈകല്യങ്ങളെയും മുൻകൂട്ടി തിരിച്ചറിയുവാനും ഫലപ്രദമായ ചികിത്സയും സേവനങ്ങളും സൗജന്യമായി ലഭ്യമാക്കുന്നതിനുമായി തുടങ്ങുന്ന സെന്ററാണ് ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രം. ആരോഗ്യ വകുപ്പിന്റെയും സാമൂഹ്യ നീതി വകുപ്പിന്റെയും പങ്കാളിത്തതോടെയാണ് കേന്ദ്രം ആരംഭിച്ചിട്ടുള്ളത്.ആർ ബി എസ് കെ പദ്ധതിയുടെ ഭാഗമായിട്ടാണ് ഡി ഇ ഐ സി പ്രവർത്തനം.

സെൻസറുകളിൽ സ്പെഷ്യലിസ്റ്റുകൾ ആയ ഫിസിയോതെറാപ്പിസ്റ്റ്, ഡെന്റൽ ഹൈജീനിസ്റ്റ്, ഒപ്റ്റോമെട്രിസ്റ്റ്, സൈക്കോളജിസ്റ്റ്,ഓഡിയോളജിസ്റ്റ്,സ്പെഷ്യൽ എഡ്യൂക്കേഷൻ കൂടാതെ പീഡിയാട്രീഷൻ തുടങ്ങിയ വിഭാഗങ്ങളിൽ വിദഗ്ധരായ ജീവനക്കാരുടെ സേവനം ലഭ്യമാകും.

കേൾവിക്കുറവുളള കുഞ്ഞുങ്ങൾക്ക് ഓഡിയോളജിസ്റ്റിന്റെയും സ്പെഷ്യൽ എഡ്യൂക്കേറ്ററിന്റെയും സേവനം ലഭ്യമാക്കുന്നു.ഈ കുട്ടികൾക്ക് ആഴ്ചതോറും മാസംതോറും തുടർ ചികിത്സ വേണ്ടിവരും. തുടർ ചികിത്സകൾ എല്ലാംതന്നെ സൗജന്യമാണ്.ജന്മനാ കാല്പാദം ഉള്ളിലേക്ക് വളഞ്ഞിരിക്കുന്ന അവസ്ഥയിളുള്ള കുഞ്ഞുങ്ങൾക്ക് ഓർത്തേസിസ് ലഭ്യമാക്കുന്നു.

കേൾവി കുറവും കാഴ്ച കുറവുള്ള കുട്ടികൾക്ക് വേണ്ട നിർദേശം നൽകുകയും കണ്ണാടി, കേൾവിക്ക് സഹായിക്കുന്ന ഉപകരണം എന്നിവ നൽകും.അനുയാത്ര മൊബൈൽ യൂണിറ്റ് വഴി ചികിത്സാ കേന്ദ്രത്തിലേക്ക് എത്തിച്ചേരാൻ കഴിയാത്ത
കുട്ടികൾക്ക് വീടുകളിലെത്തി സേവനം നൽകും. സൈക്കോളജിസ്റ്റ്, സ്പീച് തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, സ്പെഷ്യൽ എഡ്യുകേറ്റർ എന്നിവരടങ്ങുന്ന സംഘമാണ് അനുയാത്ര മൊബൈൽ യൂണിറ്റ്. രാവിലെ ഒൻപത് മുതൽ ഉച്ചക്ക് നാല് വരെയാണ് ഇവരുടെ സേവനം.

അനിൽ അക്കര എം എൽ എ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ, നഗരസഭ അധ്യക്ഷൻ പി എൻ സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി നഫീസ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ ടി വി സതീശൻ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ ബിന്ദു തോമസ് തുടങ്ങിയവർ പങ്കെടുത്തു.