പത്തനംതിട്ട:  കോന്നി ഗവ. മെഡിക്കല്‍ കോളജിലെ കിടത്തി ചികിത്സയുടെ ഉദ്ഘാടനം ഫെബ്രുവരി 15ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. ഇതുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളജില്‍ അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. ആരോഗ്യ മന്ത്രി മെഡിക്കല്‍ കോളജില്‍ നേരിട്ടെത്തിയാണു കിടത്തി ചികിത്സയുടെ ഉദ്ഘാടനം നടത്തുന്നത്. ആദ്യ ഘട്ടമായി 100 കിടക്കയാണു ക്രമീകരിക്കുന്നത്. കിടത്തി ചികിത്സ ആരംഭിക്കുന്നതിനായി ജീവനക്കാര്‍ മെഡിക്കല്‍ കോളജില്‍ എത്തിത്തുടങ്ങി.
സ്ഥിരം ഡോക്ടര്‍മാരെ കൂടാതെ താല്‍കാലിക ഡോക്ടര്‍മാരെയും നിയമിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. നഴ്സിംഗ് സൂപ്രണ്ട്, നാല് ഹെഡ് നഴ്സ്മാര്‍, 11 സ്റ്റാഫ് നഴ്സുമാര്‍ തുടങ്ങിയ ജീവനക്കാര്‍ ജോലിക്ക് ഹാജരായിട്ടുണ്ട്. ബാക്കി നഴ്സിംഗ് ജീവനക്കാര്‍ വരും ദിവസങ്ങളില്‍ ജോലിക്കെത്തും. ഇതര വിഭാഗം ജീവനക്കാരും ജോലിക്ക് എത്തിക്കൊണ്ടിരിക്കുന്നു. കിടത്തി ചികിത്സ ആരംഭിക്കുന്നതിന്റെ ഭാഗമായി ജീവനക്കാര്‍ക്കും, ചികിത്സയ്ക്ക് എത്തുന്നവര്‍ക്കും സൗകര്യം ക്രമീകരിച്ചു നല്‍കുന്നതിന് കെഎസ്ആര്‍ടിസി അധികൃതരുടെ യോഗം വിളിക്കാന്‍ തീരുമാനിച്ചു.

കിടത്തി ചികിത്സാ വാര്‍ഡിന്റെ ക്രമീകരണത്തിന് യോഗം സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. ഇനിയും എത്തിക്കാനുള്ള ഫര്‍ണിച്ചറുകളും, ഉപകരണങ്ങളും എത്രയും വേഗം എത്തിക്കുന്നതിന് നടപടി സ്വീകരിക്കും. ഡെന്റല്‍ ഒപി ആരംഭിക്കുന്നതിനുള്ള ക്രമീകരണം പൂര്‍ത്തിയായതായി സൂപ്രണ്ട് യോഗത്തെ അറിയിച്ചു. ഡെന്റല്‍ ചെയര്‍ എത്തിയത് ബുധനാഴ്ച സ്ഥാപിക്കും. ഡെന്റല്‍ ഒപിയുടെ ഉദ്ഘാടനം ഫെബ്രുവരി നാലിന് നടത്തും.
ഗൈനക്കോളജി ഒപി ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങളും നടന്നു വരുന്നതായും സൂപ്രണ്ട് പറഞ്ഞു. ഫെബ്രുവരി എട്ടിന് ഗൈനക്കോളജി ഒപിയും ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനം ആരംഭിക്കും. കിടത്തി ചികിത്സാ ഉദ്ഘാടനത്തോടെ മെഡിക്കല്‍ കോളജ് ആശുപത്രി പ്രവര്‍ത്തനം സജീവമാകുമെന്ന് എംഎല്‍എ പറഞ്ഞു. എത്രയും വേഗം 300 കിടക്കയുള്ള ആശുപത്രിയായി മാറ്റാന്‍ കഴിയുമെന്നും എംഎല്‍എ പറഞ്ഞു.
മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി.എസ്.വിക്രമന്‍, സൂപ്രണ്ട് ഡോ. സജിത്കുമാര്‍, അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി, വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രന്‍, എച്ച്എല്‍എല്‍ ചീഫ് പ്രൊജക്ട് മാനേജര്‍ ആര്‍. രതീഷ് കുമാര്‍, ഡപ്യൂട്ടി മാനേജര്‍ രോഹിത് ജോസഫ് തോമസ്, നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍ കമ്പനി ഡപ്യൂട്ടി ജനറല്‍ മാനേജര്‍ സന്തോഷ് കുമാര്‍, ഗ്രാമപഞ്ചായത്തംഗം ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.