രണ്ടംഘട്ടത്തിന് തുടക്കമായി

കേരള സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ ഭവനനിര്‍മ്മാണ പദ്ധതിയായ ലൈഫ് മിഷന്റെ ഒന്നാം ഘട്ടത്തില്‍ ജില്ലയില്‍ 2013 വീടുകള്‍ പൂര്‍ത്തീകരിച്ചു. കഴിഞ്ഞ 15 വര്‍ഷങ്ങളായി വിവിധ ഭവനനിര്‍മ്മാണ പദ്ധതികളില്‍ ഉള്‍പ്പെട്ട് ഭാഗീകമായി ധനസഹായം ലഭിച്ചതും എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തതുമായ വീടുകളുടെ നിര്‍മ്മാണമാണ് ലൈഫ് മിഷന്‍ ആദ്യഘട്ടത്തില്‍ ഏറ്റെടുത്തത്. ഇങ്ങനെയുള്ള ഗുണഭോക്താക്കള്‍ക്ക് ലൈഫിന്റെ ഭവനനിര്‍മ്മാണത്തിന് അനുവദിക്കുന്ന തുകയായ 4 ലക്ഷത്തിന് ആനുപാതികമായി ധനസഹായം നല്‍കിയാണ് പണി പൂര്‍ത്തീകരിക്കുന്നത്. ഇത്തരത്തില്‍ ജില്ലയില്‍ വിവധ വകുപ്പുകളിലായി ആകെ 4055 ഭവനങ്ങളാണ് പൂര്‍ത്തീകരിക്കാനുള്ളത്. ശേഷിക്കുന്ന 2042 ഭവനങ്ങളുടെ നിര്‍മ്മാണം മെയ് 31 നകം പൂര്‍ത്തീകരിക്കാന്‍ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ലൈഫ് മിഷന്‍ ജില്ലാതല അവലോകനയോഗം തീരുമാനിച്ചു. ലൈഫ് മിഷന്‍ ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സാബുക്കുട്ടന്‍ നായര്‍ പദ്ധതി അവലോകനം ചെയ്തു. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ടി.എം.മുഹമ്മദ് ജാ , ലൈഫ് മിഷന്‍ ജില്ലാ-കോര്‍ഡിനേറ്റര്‍ കെ.പ്രവീണ്‍, എ.ഡി.സി(ജനറല്‍) എന്‍.ഹരി എന്നിവര്‍ സംബന്ധിച്ചു.
ബ്ലോക്ക് പഞ്ചായത്തുകള്‍, ഗ്രാമപഞ്ചായത്തുകള്‍, മുന്‍സിപ്പാലിറ്റികള്‍, പട്ടികജാതി വികസന വകുപ്പ്, പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് എന്നിവ വഴിയാണ് പദ്ധതിയുടെ നിര്‍വ്വഹണം നടക്കുന്നത്. ഇതില്‍ ബ്ലോക്ക് പഞ്ചായത്തുകളുടെ 985 ല്‍ 599 ഉം ഗ്രാമപഞ്ചായത്തുകളുടെ 741 ല്‍ 461 ഉം മുന്‍സിപ്പാലിറ്റിയുടെ 12 ല്‍ 9 ഉം പട്ടികജാതി വികസന വകുപ്പിന്റെ 793 ല്‍ 128 ഉം പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ 1521 ല്‍ 816 ഉം നിര്‍മ്മാണം പൂര്‍ത്തിയായി. ബ്ലോക്ക് പഞ്ചായത്തുകളില്‍ തൊടുപുഴ, കട്ടപ്പന എന്നിവ 100 ശതമാനം ലക്ഷ്യം കൈവരിച്ചു. കട്ടപ്പന മുന്‍സിപ്പാലിറ്റിയും 100 ശതമാനം ലക്ഷ്യം കൈവരിച്ചു. ഗ്രാമപഞ്ചായത്തുകളില്‍ വണ്ടിപ്പെരിയാര്‍, കുമളി, വണ്ടന്‍മേട്, ഉടുമ്പന്‍ചോല, വാത്തിക്കുടി, ബൈസണ്‍വാലി, വെള്ളത്തൂവല്‍, കരിമണ്ണൂര്‍, ചക്കുപള്ളം, കുമാരമംഗലം, മണക്കാട് എന്നീ പഞ്ചായത്തുകള്‍ 100 ശതമാനം ലക്ഷ്യം പൂര്‍ത്തീകരിച്ചു.
ആനുപാതിക തുക നല്‍കിയാലും പണി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത ഒരു വിഭാഗം ഗുണഭോക്താക്കള്‍ ജില്ലയില്‍ ഉണ്ടായിരുന്നു. ഇവര്‍ക്ക് പണി പൂര്‍ത്തീയാക്കാന്‍ അധിക തുക ലഭ്യമാകുന്ന വിധത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍പ് നല്‍കിയ ഭവനനിര്‍മ്മാണ ധനസഹായതുക 3 ലക്ഷമായി ഏകീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയതായി യോഗത്തെ അറിയിച്ചു. യോഗത്തില്‍ വിവധ വകുപ്പുകളിലെ നിര്‍വ്വഹണ ഉദ്യോഗസ്ഥരും പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുത്തു.