കാസർഗോഡ്: ബേഡഡുക്ക ഗോട്ട്ഫാം മൃഗസംരക്ഷണ മേഖലക്ക് കരുത്തേകുമെന്ന് മൃഗസംരക്ഷണം-വനം വകുപ്പ് മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. ബേഡഡുക്ക ഹൈടെക് ഗോട്ട്ഫാം നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മൃഗസംരക്ഷണ മേഖലയില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ വളര്‍ച്ച പ്രകടമാണെന്ന് മന്ത്രി പറഞ്ഞു. കന്നുകാലികളുടെ എണ്ണത്തില്‍ ഒരു ശതമാനവും ആടുകളുടെ എണ്ണത്തില്‍ ഒമ്പത് ശതമാനവും കോഴികളുടെ എണ്ണത്തില്‍ 25% വര്‍ധനവുണ്ടായി. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് ക്ഷീരമേഖല സ്വയംപര്യാപ്തമായി. മലബാറില്‍ പാല്‍ സംഭരണം വിപണനത്തേക്കാള്‍ കൂടുതലാണ്.

അധികം വരുന്ന പാല്‍ സംസ്‌കരിക്കാന്‍ മലപ്പുറത്ത്പൊതുമേഖലയിലെ സംസ്ഥാനത്തെ ആദ്യത്തെ പാല്‍പ്പൊടി ഫാക്ടറി തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.
നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആട് ഫാമാണ് ബേഡഡുക്കയിലെ കല്ലളിയില്‍ തുടങ്ങുന്നത്. 1.78 കോടി രൂപ രാഷ്ട്രീയ കൃഷി വികാസ് യോജന (ആര്‍.കെ.വി.വൈ) വിഹിതവും 1.54 കോടി കാസര്‍കോട് വികസന പാക്കേജ് വിഹിതവും 63 ലക്ഷം മൃഗസംരക്ഷണ വകുപ്പ് വിഹിതവും അടക്കം 3.95 കോടി രൂപയുടെ പദ്ധതിയാണിത്.

22.75 ഏക്കര്‍ സ്ഥലത്ത് ആയിരം മലബാറി ആടുകളെ പാരന്റ് സ്‌റ്റോക്കാക്കി വളര്‍ത്തി കര്‍ഷകര്‍ക്കും മറ്റ് ആവശ്യക്കാര്‍ക്കും യഥേഷ്ടം ആട്ടിന്‍കുട്ടികളെ ലഭ്യമാക്കാനും അതുവഴി ആടുവളര്‍ത്തലിന്റെ കേന്ദ്രബിന്ദുവായി ബേഡഡുക്കയെ മാറ്റാനും കര്‍ഷകരുടെ വരുമാന വര്‍ധനവിനും പദ്ധതി ലക്ഷ്യമിടുന്നു. ഓഫീസ് സമുച്ചയം പൊതുമരാമത്ത് വകുപ്പും ആടുകള്‍ക്കുള്ള അഞ്ച് ഹൈടെക് കെട്ടിടങ്ങള്‍ പ്രീ ഫാബ്രിക്കേഷന്‍ സാങ്കേതിക വിദ്യയില്‍ ഹൗസിംഗ് ബോര്‍ഡും നിര്‍മ്മിക്കും. നാല് മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊളത്തൂര്‍ (കല്ലളി) ജി.എല്‍.പി. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഓണ്‍ലൈനായി മുഖ്യാതിഥിയായി. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ഓണ്‍ലൈനായി ആശംസ അറിയിച്ചു.  ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. പി. നാഗരാജ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ധന്യ സ്വാഗതവും ബേഡഡുക്ക ഗോട്ട് ഫാം സ്പെഷല്‍ ഓഫീസര്‍ ഡോ. ടിറ്റോ ജോസഫ് നന്ദിയും പറഞ്ഞു.