കാസര്‍ഗോഡ്:  ജില്ലയില്‍ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചിട്ട് ഒരുവര്‍ഷം പിന്നിടുന്നു. 2020 ഫെബ്രുവരി മൂന്നിനാണ് വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയിലെ ആദ്യ കേസായിരുന്നു ഇത്. പിന്നീടങ്ങോട്ട് ഇതുവരെയായി 26507 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

തുടക്കം മുതല്‍ പ്രതിരോധം ശക്തം

ജില്ലയില്‍ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചയുടന്‍ ദ്രുതഗതിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ നേതൃത്വത്തില്‍ ശക്തിപ്പെടുത്തി. ഫെബ്രുവരി 16 ന് ജില്ലയിലെ ആദ്യ കോവിഡ് രോഗി രോഗവിമുക്തനായി. മാര്‍ച്ച് 16 നായിരുന്നു ജില്ലയില്‍ കോവിഡിന്റെ രണ്ടാം കടന്ന് വരവ്. പിന്നീടങ്ങോട്ട് കോവിഡ് കേസ്സുകള്‍ ദിനംപ്രതി കൂടി വന്നു. മാര്‍ച്ച് 22 ന് രാത്രി ഒന്‍പത് മുതല്‍ ജില്ലയിലെ 17 പോലീസ് സ്റ്റേഷന്‍ പരിധിയിലും ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബു പ്രഖ്യാപിച്ചു. മാര്‍ച്ച് 23 ന് ജില്ലയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനം നടത്തി. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ അല്‍കേഷ് കുമാര്‍ ശര്‍മ്മയെ ജില്ലയിലേക്ക് അയച്ചു. അല്‍കേഷ്‌കുമാര്‍ ശര്‍മ്മയുടെ വരവോടെ ജില്ലയില്‍ കോവിഡ് പ്രതിരോധത്തിന് പുതിയമുഖം കൈവന്നു. ഈ കാലയളവിലത്രയും ഐ ജി വിജയ് സാഖറെയുടെ നേതൃത്വത്തിലാണ് ജില്ലയിലെ ക്രമസമാധാന പരിപാലനം നടന്നത്.

അശരണര്‍ക്ക് കമ്മ്യൂണിറ്റി കിച്ചന്‍ വഴി ഭക്ഷണം നല്‍കിയതും അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണ കിറ്റുകള്‍ നല്‍കിയതും ലോക്ഡൗണ്‍ കാലത്ത് സഹായകമായി. ജില്ലയിലെ ഏഴ് പഞ്ചായത്തുകളില്‍ കോവിഡ് രോഗ വ്യാപനം രൂക്ഷമായതോടെ, ഇവിടങ്ങളില്‍ ഡ്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂലം പുറത്തിറങ്ങാന്‍ സാധിക്കാത്തവര്‍ക്ക് സാധനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിച്ചു നല്‍കി പോലീസും രോഗികള്‍ക്ക് മരുന്ന് വീട്ടുപടിക്കല്‍ എത്തിച്ച് നല്‍കി അഗ്നി ശമന സേനയും സേവനത്തിന്റെ പാതയില്‍ പുതിയ അധ്യായം സൃഷ്ടിച്ചു. രാജ്യത്തെ ആദ്യത്തെ സി എഫ് എല്‍ ടി സി പടന്നക്കാട് കേന്ദ്ര സര്‍വ്വകലാശാല പഴയ കെട്ടിടത്തില്‍ ആരംഭിച്ചതും ചരിത്രത്തിന്റെ ഭാഗമാണ്.

മികച്ച ചികിത്സ സൗകര്യങ്ങള്‍ ഇല്ലാതെ ബുദ്ധിമുട്ടിയ ജില്ലയ്ക്ക് ആശ്വാസമായി ഏപ്രില്‍ ആറിന് ഉക്കിനടുക്ക ഗവ. മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രിയായി പ്രവര്‍ത്തനമാരംഭിച്ചു. കോവിഡ് വ്യാപനം പ്രതിരോധിക്കാന്‍ രൂപം നല്‍കിയ കെയര്‍ ഫോര്‍ കാസര്‍കോട് കര്‍മ്മ പദ്ധതി ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുകയും കേന്ദ്ര ആരോഗമന്ത്രാലയത്തിന്റെ പ്രശംസ നേടുകയും ചെയ്തിരുന്നു. ജില്ല കൂട്ടായി നടത്തിയ പ്രയത്‌നത്തിന്റെ ഫലമായി മെയ് 10 ന് കോവിഡ് രോഗവ്യാപനത്തിന്റെ രണ്ടാംഘട്ടത്തിലെ മുഴുവന്‍ രോഗികളും രോഗവിമുക്തരായി.

കോവിഡിന്റെ മൂന്നാം വരവ്

കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് വന്നതോടെ ഇതരസംസ്ഥാനത്തുനിന്നും വിദേശത്തുനിന്നും ആളുകള്‍ ജില്ലയില്‍ എത്തിത്തുടങ്ങി. ഇതോടെ ജില്ലയില്‍ വീണ്ടും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങുകയായിരുന്നു. മെയ് പകുതിയോടെ ആരംഭിച്ച ഈ ഘട്ടത്തില്‍ അതിവേഗമാണ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചത്.സമ്പര്‍ക്കം മൂലം രോഗം ബാധിച്ചവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു വന്നു. കോവിഡ് ബോധവത്കരണം സമൂഹത്തിന്റെ അടിത്തട്ടില്‍ എത്തിക്കാന്‍ ജില്ലാ കളക്ടറുടെ പ്രത്യേക താല്‍പര്യ പ്രകാരം മാഷ് പദ്ധതിയും ആരംഭിച്ചു. കാസര്‍കോട് ജില്ലയില്‍ ആരംഭിച്ച ഈ പദ്ധതിയിടെ ചുവട് പിടിച്ചാണ് സംസ്ഥാനത്ത് ഒട്ടാകെ പദ്ധതി വ്യാപിപ്പിച്ചത്. ജില്ലയില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ രോഗികളെ വീട്ടില്‍ കിടത്തി ചികിത്സയും ആരംഭിച്ചു.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുക്കാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഐ ഇ സി ഏകോപനസമിതി ആരംഭിച്ചതും കോവിഡ് പ്രതിരോധ പാതയില്‍ ജില്ലയ്ക്ക് മുതല്‍കൂട്ടായി.

ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബു, ജില്ലാ പോലീസ് മേധാവി ഡി ശില്പ, ഡി എം ഒ ഡോ എ വി രാംദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലമായി ജില്ലയിലെ കോവിഡ് കേസുകള്‍ നവംബര്‍ മുതല്‍ കുറഞ്ഞു തുടങ്ങി. കഴിഞ്ഞ അഞ്ചു മാസമായി സംസ്ഥാനത്ത് തന്നെ ഏറ്റവും കുറവ് കേസുകള്‍ സ്ഥിതി ചെയ്യുന്ന ജില്ലയാണ് കാസര്‍കോട്.