കോട്ടയം: കേന്ദ്ര ആരോഗ്യ വകുപ്പ് നിയോഗിച്ച വിദഗ്ധ സംഘം കോട്ടയം ജില്ലയിലെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ദുരന്ത നിവാരണ വിഭാഗം സീനിയർ മെഡിക്കൽ ഓഫീസർ ഡോ.പി. രവീന്ദ്രൻ, പൊതുജനാരോഗ്യ വിദഗ്ധ ഡോ. രുചി ജെയ്ന്‍, സഫ്ദര്‍ജംഗ് ആശുപത്രിയിലെ ശ്വാസകോശ ചികിത്സാവിഭാഗത്തിലെ ഡോ. രോഹിത് കുമാര്‍ എന്നിവര്‍ കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ എം. അഞ്ജനയുമായി കൂടിക്കാഴ്ച്ച നടത്തി.

ജില്ലയിലെ കോവിഡ് ചികിത്സ, പ്രതിരോധം, വാക്സിന്‍ വിതരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടറും ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരനും വിശദമാക്കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ആ‍ര്‍.സി.എച്ച്. ഓഫീസര്‍ ഡോ. സി.ജെ. സിതാര, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.ആര്‍. രാജന്‍, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സാംക്രമിക രോഗ ചികിത്സാവിഭാഗം മേധാവി ഡോ.സജിത്കുമാര്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

നേരത്തെ അയ്മനത്തെയും ഏറ്റുമാനൂരിലെയും കണ്ടെയ്ന്‍മെന്‍റ് സോണുകളിലെ നിയന്ത്രണങ്ങള്‍ പരിശോധിക്കുകയും ജനങ്ങളെ നേരില്‍ കാണുകയും ചെയ്ത കേന്ദ്ര സംഘം താഴത്തങ്ങാടിയിലും സന്ദര്‍ശനം നടത്തി. കോവിഡ് ആശുപത്രിയായ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിയ ഇവര്‍ക്ക് ചികിത്സാ സംവിധാനങ്ങളെക്കുറിച്ച് സൂപ്രണ്ട് ടി.കെ. ജയകുമാറും ഡോ.സജിത്കുമാറും വിശദീകരിച്ചു.