ഉന്നത വിദ്യാഭ്യാസരംഗത്ത് കോളേജ് പ്രവേശനവും ക്‌ളാസുകൾ ആരംഭിക്കുന്നതും പരീക്ഷകൾ നടത്തുന്നതും ഫലം പ്രഖ്യാപിക്കുന്നതും സർട്ടിഫിക്കറ്റുകൾ നൽകുന്നതും സമയബന്ധിതമായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം കേരള സർവകലാശാല സെനറ്റ് ഹാളിൽ വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം.

ചില സമയങ്ങളിൽ സർട്ടിഫിക്കറ്റുകൾ വൈകുന്നത് വിദ്യാർത്ഥികൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. സർട്ടിഫിക്കറ്റുകൾ സമയത്ത് ലഭിക്കേണ്ടത് വിദ്യാർത്ഥിയുടെ അവകാശമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാർ വരുത്തുന്ന മാറ്റം മൂലം ഇത്തരത്തിലുണ്ടാകുന്ന കാലതാമസം അവസാനിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയുടെ പുരോഗതിയുടെ ഭാഗമായി സർവകലാശാലകളിൽ സേവനാവകാശം നടപ്പാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസത്തോടൊപ്പം തൊഴിലും ചെയ്യാനുള്ള അവസരം വിദ്യാർത്ഥികൾക്ക് ഉറപ്പാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നതാണ്. എന്നാൽ കോവിഡ് 19 മൂലം ഇത് നടപ്പാക്കാനായിട്ടില്ല. കോവിഡാനന്തരകാലത്ത് ഇത് നടപ്പാക്കാനാവുമെന്ന് മുഖ്യമന്ത്രി വിദ്യാർത്ഥികളെ അറിയിച്ചു. ഭരണഘടനയുടെ മൂല്യം സംബന്ധിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കേണ്ടത് ഒഴിച്ചുകൂടാനാവാത്തതാണ്. ഇതിനുതകുന്ന സമീപനം സർക്കാർ സ്വീകരിക്കും. വിദേശഭാഷാ പഠനത്തിന് സംവിധാനം ഒരുക്കിത്തുടങ്ങിയിട്ടുണ്ട്. ഇത് ശക്തിപ്പെടുത്തും. ഭാഷ ഉപയോഗിക്കുന്നതിനുള്ള പരിശീലനത്തിനാവശ്യമായ സംവിധാനവും ഒരുക്കും.

ഔഷധസസ്യ രംഗത്തെ പ്രാധാന്യത്തോടെയാണ് സർക്കാർ കാണുന്നത്. ഈ രംഗത്ത് ഗവേഷണം ശക്തിപ്പെടുത്താനാണ് സർക്കാരിന്റെ തീരുമാനം. വിദ്യാഭ്യാസ രംഗത്തും ഗവേഷണം വർധിക്കേണ്ടതുണ്ട്. ഇത് നാടിന്റെ വികസനത്തിന് സഹായിക്കും. ഗവേഷണ കുതുകികളായ വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാവണം. ഇത് നമ്മുടെ സമ്പദ്ഘടനയ്ക്ക് പുതിയ മാനം നൽകുന്നതിന് വഴിവയ്ക്കും. വിവിധ വിഷയങ്ങൾ ഏകോപിപ്പിച്ചുള്ള കോഴ്‌സുകളും തൊഴിലധിഷ്ഠിത കോഴ്‌സുകളും ആരംഭിക്കണമെന്നാണ് കാണുന്നത്. ഇതോടൊപ്പം നൈപുണ്യ വികസന പരിപാടികളും വേണം.

ഉന്നത വിദ്യാഭ്യാസ രംഗത്ത് മികവിന്റെ കേന്ദ്രങ്ങൾ സൃഷ്ടിക്കണം. സർവകലാശാലകളും കോളേജുകളും ഇത്തരത്തിൽ മാറണം. ദേശീയതലത്തിൽ പത്തിനുള്ളിലും അന്താരാഷ്ട്രതലത്തിൽ നൂറിനുള്ളിലും സ്ഥാനം നേടാൻ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാവണം. വിദ്യാർത്ഥികളിൽ സംരംഭക താത്പര്യം വർധിപ്പിക്കുന്ന തരത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറണം. സ്റ്റാർട്ട് അപ്പുകളും കൂടുതൽ ശക്തിപ്പെടുത്തും. ഉന്നത നിലവാരം പുലർത്തുന്ന അധ്യാപകരും കൂടുതൽ സ്റ്റാഫും വിദഗ്ധരും പണ്ഡിതരുമെല്ലാം സർവകലാശാലകളിൽ വേണം.

പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റം സംഭവിച്ചു കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിലും ഇത് സാധ്യമാക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായങ്ങളും തമ്മിലുള്ള ബന്ധത്തെ സർക്കാർ ഗൗരവമായാണ് കാണുന്നത്. വ്യവസായങ്ങൾക്ക് അനുയോജ്യമായ തരത്തിൽ കോഴ്‌സുകളിൽ മാറ്റം വരുത്തേണ്ടിവരും. സർവകലാശാലകളുടെ ബോർഡ് ഓഫ് സ്റ്റഡീസിൽ വ്യവസായികളെ ഉൾപ്പെടുത്തുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ. ടി. ജലീൽ അധ്യക്ഷത വഹിച്ചു. 41 വിദ്യാർത്ഥികൾ അഭിപ്രായങ്ങൾ മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു. അസൂത്രണ ബോർഡ് ഉപാധ്യക്ഷൻ വി. കെ. രാമചന്ദ്രൻ, കേരള സർവകലാശാല വൈസ് ചാൻസ്‌ലർ വി. പി. മഹാദേവൻ പിള്ള എന്നിവർ സംബന്ധിച്ചു. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ് ആയിരുന്നു മോഡറേറ്റർ.