ഇടുക്കി: സംസ്ഥാന സർക്കാരിൻ്റെ ലക്ഷ്യബോധമുള്ള പ്രവർത്തനങ്ങളുടെ ഫലമായി കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായി മാറിയെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജൻ. മുട്ടത്ത് കിൻഫ്രയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന സ്പൈസസ് പാർക്കിൻ്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

മലയോര മേഖലകളിലെ കൃഷിക്കാർക്ക് തണലും അവിടെ സംരക്ഷണമായും സ്പൈസസ് പാർക്ക് പ്രവർത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. സുഗന്ധവ്യഞ്ജനങ്ങൾ സംഭരിക്കുക, സൂക്ഷിക്കുക അത് മൂല്യവർധിത ഉൽപ്പന്നങ്ങൾ ആക്കി കയറ്റുമതി ചെയ്യുക അതുപോലെ തന്നെ ഇവ ഉപയോഗിച്ചുകൊണ്ട് മരുന്നുകൾ ഉൾപ്പെടെയുള്ളവ നിർമ്മിക്കുക തുടങ്ങിയ സ്പൈസസ് പാർക്ക് വഴി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.
കേരളത്തിൽ വ്യവസായം തുടങ്ങാനുള്ള എല്ലാ സഹായവും സർക്കാരിൽ നിന്ന് ലഭ്യമാക്കും. സ്വകാര്യ വ്യവസായ പാർക്കുകൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർക്ക് പൊതുമേഖലയിൽ ലഭിക്കുന്നത് പോലെ തന്നെയുള്ള അടിസ്ഥാന സൗകര്യം ഒരുക്കി കൊടുക്കുന്നതോടൊപ്പം അവിടെ ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യയമാക്കുന്നതിനുമുള്ള എല്ലാ സംവിധാനങ്ങളും ഏർപ്പെടുത്തി കൊണ്ടാണ് വ്യവസായ വകുപ്പ് പ്രവർത്തിച്ച് കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വ്യവസായത്തിനു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി കൊടുക്കുക, യാത്രാസൗകര്യങ്ങൾക്കായി റോഡുകൾ നിർമ്മിക്കുക, വൈദ്യുതി കണക്ഷൻ കാലാനുസൃതമായി നൽകുക
എന്നതുൾപ്പെടെ നിരവധി സൗകര്യങ്ങളാണ് സംസ്ഥാന സർക്കാർ ഒരുക്കി കൊടുക്കുന്നത്. ആയിരക്കണക്കിനാളുകളാണ് വ്യവസായ സംരഭങ്ങളിൽ ജോലി ചെയ്യുന്നത്. ഇനിയും കൂടുതൽ
വ്യവസായ പാർക്കുകൾ
ആരംഭിക്കുകയും കൂടുതൽ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കും ചെയ്യുക എന്നതാണ് സർക്കാർ നയം. മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യ പ്രകാരം നൂറുദിന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് ഇതിനോടകം ഒരു ലക്ഷത്തിൽപരം
ആളുകൾക്ക് ജോലി കൊടുത്തു കഴിഞ്ഞു.

വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി ചടങ്ങിൽ അദ്ധ്യക്ഷനായി. കേരളത്തിലെ പൊതുമേഖലയിൽ പുതിയ ഒരു ഉണർവ് നൽകാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞതായി മന്ത്രി പറഞ്ഞു.
വ്യവസായമേഖലയുടെ വളർച്ചക്കായി എല്ലാവിധ സഹായങ്ങളും ചെയ്തു കൊടുക്കാൻ ഊർജ വകുപ്പിനായിട്ടുണ്ട്. അതിന് സഹായകരമായ എല്ലാ നിലപാടും വൈദ്യുതി വകുപ്പ് പൂർത്തിയാക്കിയതായും മന്ത്രി എം.എം. മണി സൂചിപ്പിച്ചു.
ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജിജി കെ ഫിലിപ്പ്, മുട്ടം ഗ്രാമ പഞ്ചായത്തംഗം കുട്ടിയമ്മ മൈക്കിൾ, കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ്, കിൻഫ്ര ജനറൽ മാനേജർ (പ്ലാനിങ്) സുനിൽ ഗോപിനാഥൻ തുടങ്ങിയവർ പങ്കെടുത്തു.

ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ മുട്ടത്ത് 15 ഏക്കര്‍ സ്ഥലത്താണ് പാര്‍ക്ക് ഒരുങ്ങുന്നത്. സുഗന്ധ വ്യഞ്ജന മേഖലയില്‍ പ്രീപ്രോസസിംഗ്, മൂല്യവര്‍ദ്ധന എന്നിവയെ ലക്ഷ്യമാക്കിയാണ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. 12.5 കോടി രൂപയുടേതാണ് പദ്ധതി. ക്ലസ്റ്റര്‍ ഡെവലപ്‌മെന്റ് പദ്ധതി പ്രകാരം 5.77 കോടിരൂപ കേന്ദ്ര സഹായം ലഭിക്കും.

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് കെട്ടിടം, ഡോക്യുമെന്റേഷന്‍ സെന്റര്‍, കോണ്‍ഫറന്‍സ് ഹാള്‍, ബാങ്ക് / പോസ്റ്റ് ഓഫീസ്, അസംസ്‌കൃതവസ്തുക്കള്‍ സൂക്ഷിക്കാനുള്ള സൗകര്യം, മാര്‍ക്കറ്റിംഗ് സൗകര്യങ്ങള്‍, ക്യാന്റീന്‍ എന്നീ ്ടിസ്ഥാന സൗകര്യങ്ങള്‍ കിന്‍ഫ്ര സജ്ജമാക്കും. ജലം, വൈദ്യുതി, ഇന്റേണല്‍ റോഡുകള്‍, മലിനീകരണ നിയന്ത്രണ പ്ലാന്റ്, സ്ട്രീറ്റ് ലൈറ്റുകള്‍, മഴവെള്ള സംഭരണി തുടങ്ങിയവയും തയ്യാറാക്കും. 20 പ്ലോട്ടുകളായാണ് പദ്ധതി വികസിപ്പിച്ചിട്ടുള്ളത്. സുഗന്ധ വ്യഞ്ജന തൈലങ്ങള്‍, സുഗന്ധ വ്യഞ്ജന കൂട്ടുകള്‍, ചേരുവകകള്‍,കറിപ്പൊടികള്‍, കറി മസാലകള്‍, നിര്‍ജ്ജലീകരണം ചെയ്ത സുഗന്ധവ്യഞ്ജനങ്ങള്‍,സുഗന്ധവ്യഞ്ജന പൊടികള്‍, ഉണക്കിയ സുഗന്ധവ്യഞ്ജനങ്ങള്‍ ഫ്രീസ് ചെയ്യുക തുടങ്ങിയ സംരംഭങ്ങളാണ് ഇവിടെ പ്രതീക്ഷിക്കുന്നത്.

ചിത്രം:

തൊടുപുഴ തുടങ്ങനാട് ആരംഭിക്കുന്ന കിൻഫ്ര സ്പൈസസ് പാർക്കിൻ്റെ ശിലാസ്ഥാപനം വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ നിർവ്വഹിക്കുന്നു. വൈദ്യുതി മന്ത്രി എം എം മണി, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജിജി കെ ഫിലിപ്പ് എന്നിവർ സമീപം