തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയും ന്യൂ മാഹി ബോട്ട് ടെര്‍മിനല്‍ ആന്റ് വാക്ക് വേയും നാടിന് സമര്‍പ്പിച്ചു.

കണ്ണൂർ: വലിയ തോതില്‍ ടൂറിസം സാധ്യതയുള്ള സംസ്ഥാനമാണ് കേരളമെന്നും കൊവിഡ് പ്രതിസന്ധിഘട്ടത്തിലും ടൂറിസം മേഖലയിലുണ്ടായത് വന്‍ മുന്നേറ്റമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെയും ന്യൂ മാഹി ബോട്ട് ടെര്‍മിനല്‍ ആന്റ് വാക്ക് വേയുടെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് പ്രതിസന്ധി ഘട്ടത്തില്‍ പ്രധാന വരുമാന സ്രോതസ്സ് എന്ന നിലയ്ക്കാണ് ടൂറിസം കേന്ദ്രങ്ങള്‍ തുറന്നു നല്‍കിയത്. ഉത്തരവാദിത്ത ടൂറിസം യഥാര്‍ത്ഥ്യമാക്കിയതോടെജനങ്ങള്‍ക്ക് പ്രാദേശികമായി പദ്ധതികളുടെ പ്രയോജനം ലഭിച്ചു. കേരളത്തിന്റെ പൊതുസ്വത്തുക്കളായ മണ്ണ്, ജലം, പൈതൃകം, കലാരൂപങ്ങള്‍ തുടങ്ങിയവയെയാണ് സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളാക്കി മാറ്റിയത്. ഇപ്പോഴത്തെ സാഹചര്യം മോശമാണെങ്കിലും നിരാശപ്പെടേണ്ടതില്ലെന്നും പുതിയ കുതിപ്പുകള്‍ക്കുള്ള സമയമായി വേണം ഇതിനെ കാണുവാനെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചരിത്രവും സംസ്‌കാരവും പൈതൃകവും സമ്മേളിക്കുന്ന തലശ്ശേരിയുടെ ടൂറിസം സാധ്യതകള്‍ സഞ്ചാരികള്‍ക്കു മുന്നില്‍ പരിചയപ്പെടുത്താനും പ്രദേശത്തെ പൈതൃക സ്വത്തുക്കള്‍ സംരക്ഷിക്കാനുമായി  സംസ്ഥാന സര്‍ക്കാര്‍ വിനോദസഞ്ചാര വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിയാണ് തലശ്ശേരി പൈതൃക ടൂറിസം പദ്ധതി.
പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ഗുണ്ടര്‍ട്ട് ബംഗ്ലാവ് നവീകരണം, പഴയ ഫയര്‍ ടാങ്കും പെര്‍ഫോമന്‍സ് കേന്ദ്രവും പുതുക്കിപ്പണിയല്‍, പിയര്‍ റോഡ് സൗന്ദര്യവത്കരണം എന്നീ മൂന്നു പദ്ധതികളാണ് പൂര്‍ത്തിയാക്കിയത്.ഗുണ്ടര്‍ട്ട് ബംഗ്ലാവ് സംരക്ഷണത്തിന് 2.1 കോടി രൂപയാണ് ചെലവ്. കെട്ടിട നവീകരണം, ടോയ്ലറ്റ് ബ്ലോക്ക്, ടിക്കറ്റ് കൗണ്ടര്‍, ലാന്‍ഡ്‌സ്‌കേപ്പിങ് എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കി. പഴയ ഫയര്‍ ടാങ്ക് സംരക്ഷണം, പെര്‍ഫോമന്‍സ് കേന്ദ്ര നിര്‍മ്മാണം എന്നിവയ്ക്ക് 60.76 ലക്ഷം രൂപയാണ് ചെലവ്. പവലിയന്‍, ഗാലറി തെരുവിളക്ക് എന്നിവ് ഇവിടെ ഒരുക്കിയിട്ടുണ്ട്. പിയര്‍ റോഡ് സംരക്ഷണത്തിനും വികസനത്തിനുമായി 2.12 കോടി രൂപയാണ് ചെലവ്. ഇവിടെ ഭാഗമായി തെരുവു വിളക്കുകള്‍, ടോയ്ലറ്റ് എന്നിവ സ്ഥാപിച്ചു. അഴുക്കുചാല്‍  നിര്‍മ്മിക്കുകയും ഇന്റര്‍ലോക്ക് ചെയ്തിട്ടുമുണ്ട്.

കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ പുഴകളെയും ജലാശയങ്ങളെയും സംയോജിപ്പിച്ചുകൊണ്ട് വിനോദ സഞ്ചാര വകുപ്പ് ആവിഷ്‌ക്കരിച്ച നോര്‍ത്ത് മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി അഞ്ച് കോടി രൂപ ചെലവിലാണ് ന്യൂ മാഹി ബോട്ട് ടെര്‍മിനല്‍ ആന്റ് വാക്ക് വേ നിര്‍മ്മിച്ചത്.

രണ്ടിടങ്ങളിലായി നടന്ന ഉദ്ഘാടന പരിപാടിയില്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി. എ എന്‍ ഷംസീര്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത, തലശ്ശേരി നഗരസഭധ്യക്ഷ കെ എം ജമുന റാണി, ന്യൂ മാഹി പഞ്ചായത്ത് പ്രസിഡണ്ട് എം കെ സെയ്ത്തു, ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍ രജിത പ്രദീപ്, കൗണ്‍സിലര്‍ ഫൈസല്‍ പുനത്തില്‍, ജനപ്രധിനിധികള്‍, റവ. ഡോ. റോയ്‌സ് മനോജ് വിക്ടര്‍, ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു