ഇടുക്കി: കട ബാധ്യതകള്‍ ഒഴിവാക്കി പട്ടയം തിരികെ ലഭിക്കുന്ന സന്തോഷത്തിലാണ് വണ്ടിപ്പെരിയാര്‍ മൂങ്കിലാര്‍ സ്വദേശിനി രാമലക്ഷ്മി. പോളിയോ ബാധിച്ചു വീല്‍ ചെയറില്‍ ജീവിതം തള്ളി നീക്കുന്ന രാമലക്ഷ്മിയ്ക്ക് പണയം വെച്ച പട്ടയം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയാണ് സ്വാന്തന സ്പര്‍ശം പരാതി പരിഹാര അദാലത്ത് നല്‍കിയത്. സ്വയം തൊഴിലിന് വേണ്ടി പട്ടിക ജാതി വികസന കോര്‍പ്പറേഷനില്‍ പട്ടയം പണയപ്പെടുത്തി പണം കടം വാങ്ങിയിരുന്നു. എന്നാല്‍ പിതാവിന് കാന്‍സര്‍ വന്നത് കൊണ്ട് സ്വയം തൊഴില്‍ നടത്താന്‍ സാധിക്കാതെ പണയ തുക ചികിത്സ ആവശ്യത്തിന് ഉപയോഗിക്കേണ്ടി വന്നു. മാതാപിതാക്കള്‍ മരിച്ചതോടെ ബന്ധുക്കളുടെ സഹായത്താല്‍ ജീവിക്കുന്ന അമ്പത്താറുകാരിയ്ക്ക് പട്ടയം തിരികെയെടുക്കാനായില്ല. അദാലത്തില്‍ വൈദ്യുതി മന്ത്രി എംഎം മണിയുടെ മുന്‍പാകെ പരാതി ബോധിപ്പിക്കുകയും മന്ത്രി കടങ്ങള്‍ എഴുതി തള്ളാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. സര്‍ക്കാര്‍ നല്‍കുന്ന വികലാംഗ പെന്‍ഷന്‍ ലഭിക്കുന്നത് കൊണ്ടാണ് ഇപ്പോള്‍ നിത്യവൃത്തി. ഏതെങ്കിലും സ്വയം തൊഴില്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്, കുടുംബശ്രീ പോലുള്ള സംവിധാനങ്ങളെ ഇതിനായി പ്രയോജനപ്പെടുത്താന്‍ ആഗ്രഹം ഉണ്ടെന്നും രാമലക്ഷ്മി പറഞ്ഞു.

ഫോട്ടോ
രാമലക്ഷ്മി ജില്ലാ കളക്ടര്‍ എച്ച്. ദിനേശന് അപേക്ഷ നല്‍കാന്‍ എത്തുന്നു.