* കുടുംബാരോഗ്യ ഉപകേന്ദ്രമായി സബ് സെന്ററുകൾ മാറുമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്തെ 1603 സബ് സെന്ററുകൾ ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളായി. പദ്ധതിയുടെ ഉദ്ഘാടനം ഓൺലൈനായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിച്ചു. തിരുവനന്തപുരം 125, കൊല്ലം 107, പത്തനംതിട്ട 76, ആലപ്പുഴ 111, കോട്ടയം 102, ഇടുക്കി 85, എറണാകുളം 126, തൃശൂർ 142, പാലക്കാട് 133, മലപ്പുറം 166, കോഴിക്കോട് 109, വയനാട് 121, കണ്ണൂർ 143, കാസർഗോഡ് 57 എന്നിങ്ങനെയാണ് ഹെൽത്ത് ആന്റ് വെൽനെസ് സെന്ററുകളാക്കി ഉയർത്തിയത്. ആർദ്രം പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്താൻ തീരുമാനിച്ച 212 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ലാബ്, മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

കുടുംബാരോഗ്യ ഉപകേന്ദ്രമായി സബ് സെന്ററുകൾ മാറുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. താഴെത്തട്ടിലുള്ള പ്രവർത്തനങ്ങളാണ് ആരോഗ്യ പരിരക്ഷയിൽ പ്രധാനം. കോവിഡ് പ്രതിരോധത്തിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ സബ് സെന്റർ മുതലുള്ള ആശുപത്രികൾക്ക് കഴിഞ്ഞു. ആരോഗ്യ വകുപ്പിന്റെ എല്ലാ പ്രവർത്തനങ്ങളിലും തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് വളരെ വലുതാണെന്നും മന്ത്രി വ്യക്തമാക്കി. സബ് സെന്ററുകളെ ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളാക്കി മാറ്റുന്നതോടെ പ്രാഥമിക പരിശോധന, മരുന്നുകൾ, ആരോഗ്യ ഉപദേശം എന്നിവ ലഭ്യമാക്കി തൊട്ടടുത്ത പ്രദേശങ്ങളിൽ തന്നെ പ്രാഥമിക ചികിത്സ ഉറപ്പാക്കാൻ സാധിക്കും. മികച്ച ഭൗതിക സാഹചര്യങ്ങൾ, വൈകുന്നേരം വരെയുള്ള ആരോഗ്യ സേവനം, ലാബ് സൗകര്യം, ജീവിതശൈലീ രോഗ നിയന്ത്രണം, പകർച്ചവ്യാധി നിയന്ത്രണം, പാലിയേറ്റീവ് കെയർ, ശ്വാസ്, ആശ്വാസ് ക്ലിനിക് തുടങ്ങിയ സേവനങ്ങൾ ലഭ്യമാകുന്നു. 112.27 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. വെൽനെസ് സെന്ററുകളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് 1603 മിഡ് ലെവൽ സർവീസ് പ്രൊവൈഡർമാരെ നിയമിച്ചുവരുന്നു.

അതത് പ്രദേശങ്ങളിലെ ജനപ്രതിനിധികളുടെ അധ്യക്ഷതയിലാണ് പരിപാടികൾ നടന്നത്. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ, എം.എൽ.എ.മാർ, പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ പങ്കെടുത്തു. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. ലതീഷ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.