അക്ഷയോർജ്ജരംഗത്ത് ഫലപ്രദമായി പ്രവർത്തിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന് നൽകിവരുന്ന കേരള സംസ്ഥാന അക്ഷയോർജ്ജ അവാർഡ് മുഖ്യമന്ത്രി പിണറായി വിജയൻ 22ന് വിതരണം ചെയ്യും. അക്ഷയോർജ്ജമേഖലയിലെ സംസ്ഥാന നോഡൽ ഏജൻസിയായ ഏജൻസി ഫോർ ന്യൂ ആന്റ് റിന്യൂവബിൾ എനർജി റിസർച്ച് ആന്റ് ടെക്‌നോളജിയാണ് (അനെർട്ട്) അവാർഡുകൾ നൽകുന്നത്.

സമഗ്ര സംഭാവനയ്ക്കുള്ള വ്യക്തിഗത അവാർഡ് പ്രൊഫ. വി.കെ. ദാമോദരന് നൽകും. ഒരു ലക്ഷം രൂപയും ഫലകവുമടങ്ങുന്നതാണ് അവാർഡ്. മികച്ച വ്യവസായ സ്ഥാപനങ്ങൾക്കുള്ള അവാർഡ് മലയാള മനോരമയും നീലാംബരി എക്‌സ്‌പോർട്ട്‌സ് കോഴിക്കോടും പങ്കിട്ടു. കാലിക്കട്ട് സർവകലാശാല കോ-ഓപ്പറേറ്റീവ് സ്റ്റോഴ്‌സ് ലിമിറ്റഡും തൃശ്ശൂർ വലപ്പാട് ക്ലിനിക്ക് ഡെൻസ്ട്രിയും മികച്ച വാണിജ്യ സ്ഥാപനങ്ങൾക്കുള്ള അവാർഡിന് അർഹരായി. നാഷണൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട് മികച്ച വിദ്യാഭ്യാസ സ്ഥപനങ്ങളുടെ വിഭാഗത്തിലും പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് തൃശ്ശൂർ, മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഭാഗത്തിലും കോഴിക്കോട് കെയർ ഹോം ഹെൽപിംഗ് ഹാൻഡ്‌സ് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ വിഭാഗത്തിലും അവാർഡിന് അർഹരായി. അക്ഷയോർജ്ജരംഗത്ത് പ്രവർത്തിക്കുന്ന മികച്ച വ്യവസായ സ്ഥാപനങ്ങൾക്കുള്ള അവാർഡിന് എറണാകുളം ഗ്രീൻ സോളാർ പ്രൈവറ്റ് ലിമിറ്റഡും സ്‌പെക്ട്രം ടെസ്‌കോ പ്രോഡക്ടും അർഹായി.

സെന്റ് ആൽബർട്ട് കോളേജ്, എറണാകുളം, പുഴുക്കൽ ബ്ലോക്ക് പഞ്ചായത്ത് തൃശ്ശൂർ, ഡോ.സുസ്മിത മോഹൻ അന്തിക്കാട്, ഡോ. നിഖിൽ. പി.ജി. അയ്യന്തോൾ എന്നിവർക്ക് പ്രശംസാ സർട്ടിഫിക്കറ്റുകളും നൽകും. അക്ഷയോർജ്ജമേഖലയുടെ വികസനത്തിനും ഉപകരണങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും 2017 മുതൽ സംസ്ഥാനതല അവാർഡുകൾ സർക്കാർ നൽകുന്നു.