തൃശ്ശൂർ: ആര്‍ദ്ര മിഷന്‍ ആരോഗ്യ രംഗത്തിന്റെ കരുത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് ആര്‍ദ്രമിഷന്‍ വഹിച്ച പങ്ക് മഹത്തരമാണ്. സംസ്ഥാനത്തെ ചികിത്സ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഇത് സഹായകരമായി. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി.

രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം ആറുമണിവരെ ഒ പി, മൂന്നു ഡോക്ടര്‍മാരുടെ സേവനം, നാല് സ്റ്റാഫ് നേഴ്‌സ് തുടങ്ങിയ പുതിയ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഇതിന്റെ ഭാഗമായി കൊണ്ടുവന്നു. ആധുനിക ലബോലറ്ററി സൗകര്യം, ശ്വാസ്, ആശ്വാസ് ക്ലിനിക്കുകള്‍ എന്നിവ സജ്ജമാക്കി. കോവിഡിന്റെ ആദ്യ പ്രതിസന്ധി സമയങ്ങളില്‍ ആരോഗ്യ രംഗത്തെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളായ പ്രാഥമികരോഗ്യ കേന്ദ്രങ്ങളുംമറ്റുമാണ് ഉണ്ടായിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അണ്ടത്തോട്, മുള്ളൂര്‍ക്കര, തോണൂര്‍ക്കര, കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും കാച്ചേരി, ഗോസായിക്കുന്ന് നഗരകുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്.കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ, നാഗരസഭ കൗണ്‍സിലര്‍മാരായ സിന്ധു ആന്റോ ചാക്കോള, ഷീബ ബാബു, മുള്ളൂര്‍ക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മേലേടത്, ചേലക്കര പഞ്ചായത്ത് പ്രസിഡന്റ് എം കെ പത്മജ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ ജെ റീന, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ടി വി സതീശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എല്ലാ ദിവസവും ഉച്ചക്ക് രണ്ട് മുതല്‍ രാത്രി എട്ട് വരെ ഒ പി, രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം മൂന്ന് മണിവരെ ലബോറട്ടറി സംവിധാനം,ആഴ്ചയില്‍ രണ്ട് ദിവസം പ്രതിരോധകുത്തിവെയ്പ്പ്, ആശുപത്രി കേന്ദ്രികരിച്ചുള്ള നഴ്‌സിങ് പരിചരണം, സൗജന്യ മരുന്ന് വിതരണം, എല്ലാ വ്യാഴാഴ്ചകളിലും പ്രത്യേക ജീവിത ശൈലി രോഗ നിയന്ത്രണ ക്ലിനിക്കുകള്‍, എല്ലാ ശനിയാഴ്ചകളിലും പ്രത്യേക വയോജന സൗഹാര്‍ദ്ദ ക്ലിനിക്കുകള്‍ എന്നി സേവനങ്ങള്‍ നഗര കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമാകും. ഒന്നിടവിട്ട ദിവസങ്ങളില്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനം ഉണ്ടായിരിക്കും.