മലപ്പുറം: മഞ്ചേരിയിലെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് മലബാറിലെ തന്നെ മികച്ച സ്‌പോട്‌സ് കോംപ്ലക്‌സായി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് വ്യവസായ കായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍. മഞ്ചേരിയിലെ പയ്യനാട് ജില്ല   സ്പോര്‍ട്സ് കോംപ്ലക്സിന്റെ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ സ്ഥാപിച്ച ഫ്ളഡ്ലിറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മവും ഹോസ്റ്റല്‍ പ്രവൃത്തിയുടെയും രണ്ട് ബാസ്‌ക്കറ്റ്ബോള്‍ കോര്‍ട്ടുകളുടേയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കായികരംഗത്ത് കേരളത്തിനാകെ മാതൃകയായി നിലകൊള്ളുന്ന ജില്ലയാണ് മലപ്പുറം. ഇത് മുന്‍നിര്‍ത്തി മഞ്ചേരിയില്‍ 25 ഏക്കറില്‍ വിശാലമായ അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കുന്നത്. നിലവില്‍ ലോകനിലവാരമുള്ള ഫുട്‌ബോള്‍ സ്റ്റേഡിയവും  ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോസ്റ്റലും മഞ്ചേരി പയ്യനാട് സ്പോര്‍ട്സ് കോംപ്ലക്സിലുണ്ട്. രാത്രിയും മത്സരങ്ങള്‍ നടത്താന്‍ സാധിക്കുന്ന തരത്തില്‍ സ്റ്റേഡിയത്തില്‍ വെളിച്ച സംവിധാനം ഒരുക്കുകയും മൈതാനത്തിന്റെ നിലവാരം ഉയര്‍ത്തുകയും ചെയ്തിരിക്കുകയാണിപ്പോള്‍.
കളിക്കളവും ഹോസ്റ്റലുകളും നവീകരിക്കുന്നതിനൊപ്പം പരിശീലനത്തിനായി രണ്ട് ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ടുകളും കബഡി കോര്‍ട്ടുകളും ജമ്പിങ്ങ് പിറ്റും നിര്‍മ്മിച്ചിട്ടുണ്ട്. ഇന്‍ഡോര്‍ സ്റ്റേഡിയത്തിനൊപ്പം സ്വിമ്മിങ്ങ്പൂള്‍, ഹോക്കി മൈതാനം, സിന്തറ്റിക് ട്രാക്ക് തുടങ്ങിയ സൗകര്യങ്ങള്‍ ഭാവിയില്‍ ഒരുക്കാനാണ് പദ്ധതി ആലോചിക്കുന്നതെന്നും മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു.
4.01 കോടി രൂപ ചെലവിലാണ് മൈതാനത്ത് ഫ്ളഡ് ലിറ്റ് സംവിധാനം സജ്ജമാക്കിയത്. ഹോസ്റ്റല്‍ നിര്‍മാണത്തിനും പുതുതായി നിര്‍മ്മിച്ച ബാസ്‌കറ്റ് കോര്‍ട്ടുകള്‍ക്കും 70 ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ചു. ഇന്‍ഡോര്‍ സ്റ്റേഡിയം, സ്വിമ്മിംഗ് പൂള്‍. സിന്തററിക് ട്രാക്ക്, ഹോക്കി ടര്‍ഫ് തുടങ്ങയ പദ്ധതികള്‍ക്ക് 45 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക്  കിഫ്ബിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിട്ടുണ്ട്. ഈ പദ്ധതികള്‍ കിഫ്ബി ബോര്‍ഡിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. ഫ്ളഡ് ലൈറ്റ് സംവിധാനം സജ്ജമായതോടെ കേരള പ്രീമിയര്‍ ടീമുകളായ കേരള പൊലീസും റോയല്‍ ബാസ്‌കോ ഫുട്ബോള്‍ ക്ലബുമായുള്ള പ്രദര്‍ശ ഫുട്ബോള്‍ മത്സരവും മൈതാനത്ത് നടന്നു.
പയ്യനാട് മൈതാനത്ത് നടന്ന ഉദ്ഘാടന ചടങ്ങില്‍ എം. ഉമ്മര്‍ എം.എല്‍.എ അധ്യക്ഷനായി. കേരളത്തിന്റെ ഫുട്ബോള്‍ ഇതിഹാസം ഐ.എം. വിജയന്‍ മുഖ്യ അതിഥിയായി. മഞ്ചേരി നഗരസഭ അധ്യക്ഷ വി.എം. സുബൈദ, ഉപാധ്യക്ഷ അഡ്വ. ബീന ജോസഫ്, പ്രാദേശിക പ്രതിനിധികള്‍, സ്പോര്‍ട്സ് കൗണ്‍സില്‍  പ്രതിനിധികള്‍, കായിക സംഘടന പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധിള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.