കൊച്ചി: കോവിഡ് പ്രതിസന്ധിക്കിടയിലും ഓൺലൈൻ മേള നടത്താതെ നാല്‌ മേഖലകളായി തിരിച്ച്‌ മേള നടത്തുന്ന അധികൃതരുടെ തീരുമാനം മികച്ചതാണെന്ന് തിരക്കഥകൃത്തും സംവിധായകനുമായ ഡോൺ പാലത്തറ പറഞ്ഞു . രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശനത്തിനെത്തിയ ‘1965, മധ്യതിരുവിതാംകൂർ’, ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് അദ്ദേഹം. മേള നാലിടങ്ങളിലായി നടത്തുന്നത് കൊണ്ട് തന്നെ പല സമാന്തര ചിത്രങ്ങൾക്കും കൂടുതൽ പ്രദർശനങ്ങളും ആസ്വാദകരെയും ലഭിക്കുന്നു . ഇത്തരം സിനിമകൾ എടുക്കുന്ന ഒരാളെന്ന നിലയിൽ ഇതൊരു വലിയ അംഗീകാരമാണെന്നും മേളയിൽ വ്യത്യസ്ത തലങ്ങളിലുള്ള രണ്ട് സിനിമകൾ പ്രദർശിപ്പിക്കാൻ കഴിഞ്ഞത് അഭിമാനാർഹമായ നേട്ടമായി കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മനുഷ്യനും മൃഗങ്ങൾക്കുമൊപ്പം പ്രകൃതിയെയും വളരെ ശക്തമായ കഥാപാത്രമാക്കി ചിത്രീകരിച്ചിരിക്കുകയാണ് ‘1965, മധ്യതിരുവിതാംകൂർ എന്ന ചിത്രം. ജീവിതാനുഭങ്ങളിൽ നിന്ന് അടുത്തറിഞ്ഞ കുടിയേറ്റ കാലഘട്ടങ്ങളുടെ നേർക്കാഴ്ച്ചയാണ് ചിത്രത്തിലൂടെ സംവിധായകൻ പങ്ക് വെയ്ക്കുന്നത്. കോവിഡ് പ്രതിസന്ധിക്കിടയിൽ കാറിനുള്ളിൽ ഒറ്റ ഷോട്ടിൽ ചിത്രീകരിച്ച ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ തിരുവനന്തപുരത്തെ മേളയിൽ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.