അങ്കണവാടി ജീവനക്കാർക്ക് രണ്ട് അഡീഷണൽ സെറ്റ് യൂണിഫോം സാരി വിതരണവും തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക അതിക്രമം (തടയൽ, നിരോധിക്കൽ, പരിഹാരം) നിയമം 2013 ഇന്റേണൽ കമ്മിറ്റി, ലോക്കൽ കമ്മിറ്റി എന്നിവയെക്കുറിച്ചുള്ള ബുക്ക്‌ലെറ്റ്, നിയമത്തെ ആധാരമാക്കിയുള്ള കൈപ്പുസ്തകം എന്നിവയുടെ പ്രകാശനവും ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിച്ചു.

5.30 കോടി രൂപ വിനിയോഗിച്ചാണ് സംസ്ഥാനത്തെ അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും സമ്പുഷ്ടകേരളം പദ്ധതി പ്രകാരം രണ്ടു അഡീഷണൽ സെറ്റ് യൂണിഫോം സാരി അനുവദിച്ചത്. 33,115 അങ്കണവാടി പ്രവർത്തകർക്ക് 400 രൂപ നിരക്കിൽ കസവ് ബോർഡറുള്ള പവർലൂം കേരള കോട്ടൺ സാരിയും 395 രൂപ നിരക്കിലുള്ള കസവും മഷിനീല ബോർഡറുമുള്ള ഓരോ പവർലൂം കേരള കോട്ടൺ സാരിയും, 32,986 അങ്കണവാടി ഹെൽപ്പർമാർക്ക് 400 രൂപ നിരക്കിൽ കസവ് ബോർഡറുള്ള പവർലൂം കേരള കോട്ടൺ സാരിയും 395 രൂപ നിരക്കിലുള്ള കസവും കടുംപച്ച ബോർഡറുമുള്ള ഓരോ പവർലൂം കേരള കോട്ടൺ സാരിയുമാണ് വിതരണം ചെയ്യുന്നത്.

പോഷ് ആക്ട് കൈപ്പുസ്തകത്തിന്റെ ഒരു ലക്ഷം കോപ്പികളാണ് പ്രിന്റ് ചെയ്ത് എല്ലാ ജില്ലകളിലും എത്തിക്കുന്നത്. ഇതിന്റെ സോഫ്റ്റ് കോപ്പി മറ്റു വകുപ്പുകൾക്ക് കൂടി കൈമാറി ഇതേ രീതിയിൽ ബുക്ക്‌ലെറ്റുകൾ പ്രിന്റ് ചെയ്ത് ജീവനക്കാർക്ക് വിതരണം ചെയ്യുന്നതിന് സർക്കാർ തലത്തിൽ നടപടി സ്വീകരിച്ചിട്ടുണ്ട്.
സെക്രട്ടറിയേറ്റിലെ ഐ.സി.സി. ചെയർപേഴ്സണും സ്പെഷ്യൽ സെക്രട്ടറിയുമായ ഷീലാറാണി, ഐ.സി.സി. അംഗമായ സതീജ കുമാരി എന്നിവർ കൈപുസ്തകങ്ങൾ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ടി.വി. അനുപമ, ജെൻഡർ അഡൈ്വസർ ഡോ. ടി.കെ. ആനന്ദി, അഡീഷണൽ ഡയറക്ടർ ബിന്ദു എന്നിവർ പങ്കെടുത്തു.