പത്തനംതിട്ട: വിവര വിനിമയ സാങ്കേതിക വിദ്യയെ പൊതുവിദ്യാഭ്യാസതലത്തില്‍ വിളക്കിചേര്‍ക്കുന്നതിനുള്ള പ്രധാനകണ്ണിയാണ് വിദ്യാശ്രീ പദ്ധതി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കെ.എസ്.എഫ്.ഇ, കുടുംബശ്രീ എന്നിവ സംയുക്തമായി നടത്തുന്ന വിദ്യാശ്രീ ലാപ്ടോപ്പ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം അനിവാര്യമായ സാഹചര്യത്തില്‍ സാധാരണക്കാരായവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനു സഹായകരമാകുന്ന ലാപ്ടോപ്പ് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുക എന്ന പദ്ധതിയാണ് കെ.എസ്.എഫ്.ഇ, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്. കെ.എസ്.എഫ്.ഇ ചിട്ടിയിലൂടെ ലാപ്ടോപ്പ് സ്വന്തമാക്കുന്ന പദ്ധതിയില്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് ഇനിയും ചേരാനുള്ള അവസരം ഉണ്ടെന്നും മുഖ്യമന്തി പറഞ്ഞു.
ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസക്ക് അധ്യക്ഷത വഹിച്ച യോഗത്തില്‍ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എ.സി മൊയ്തീന്‍, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, കെ.എസ്.എഫ്.ഇ ഡയറക്ടര്‍ വി.പി സുബ്രമണ്യന്‍ തുടങ്ങിയവര്‍ സംസ്ഥാനതല ഉദ്ഘാടനത്തില്‍ പങ്കെടുത്തു.
പത്തനംതിട്ട ജില്ലാതല വിതരണോദ്ഘാടനം അബാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വീണാജോര്‍ജ് എം.എല്‍.എ നിര്‍വഹിച്ചു. മത്സ്യതൊഴിലാളി, ആശ്രയ, പട്ടിക വിഭാഗത്തില്‍പെട്ട കുടുംബങ്ങള്‍ക്ക് 50 ശതമാനം സബ്സിഡിയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കുടുംബശ്രീ അംഗങ്ങളായിട്ടുള്ളവര്‍ 500 രൂപവീതം 30 മാസം അടക്കേണ്ട പദ്ധതിയാണിത്. ആദ്യ മൂന്നുമാസത്തെ തവണ സംഖ്യ അടച്ചു കഴിഞ്ഞാല്‍ ലാപ്ടോപ്പിനായി അപേക്ഷിക്കാം. 15 ലാപ്ടോപ്പുകള്‍ ചടങ്ങില്‍ വിതരണംചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി സക്കീര്‍ ഹുസൈന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.എഫ്.ഇ ഡയറക്ടര്‍ ആര്‍.രാജഗോപാല്‍, വാര്‍ഡ് മെമ്പര്‍ എസ്. ഷെമീര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ.മണികണ്്ഠന്‍, കെ.എസ്.എഫ്.ഇ എ.ജി.എം:വി സാംബുജി, കുടുംബശ്രീ അംഗങ്ങള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.