കണ്ണൂർ: കുറഞ്ഞനിരക്കില്‍ ലാപ്‌ടോപ്പ് ലഭ്യമാക്കാന്‍ വിദ്യാശ്രീ പദ്ധതിയുമായി കെഎസ്എഫ്ഇയും കുടുംബശ്രീയും. ഓണ്‍ലൈന്‍ വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതിന്റെ ഭാഗമായാണ് വിദ്യാശ്രീ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിദ്യാശ്രീ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സാധാരണക്കാരായ കുട്ടികള്‍ക്കും വിദ്യാഭ്യാസം ഉറപ്പുവരുത്താനാണ് ലാപ്‌ടോപ്പ് കുറഞ്ഞനിരക്കില്‍ നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പൊലീസ് സഹകരണ സൊസൈറ്റി ഹാളില്‍ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. കൊവിഡ് ജനജീവിതം സ്തംഭിപ്പിച്ചപ്പോള്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു. കുട്ടികള്‍ക്ക് പഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കാന്‍ വിദ്യാശ്രീ പദ്ധതി പോലുള്ള സ്വീകാര്യമായ പരിപാടികളാണ് നടപ്പാക്കുകയാണെന്നും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. പട്ടികജാതി, ആശ്രയ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കാണ് ആദ്യഘട്ടമായി ലാപ്‌ടോപ്പുകള്‍ നല്‍കിയത്. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു.

കെഎസ്എഫ്ഇയും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് വിദ്യാശ്രീ ലാപ്‌ടോപ്പ് പദ്ധതി. കുടുംബശ്രീ അംഗങ്ങളായുള്ളവര്‍ 500 രൂപ വീതം 30 മാസം തവണകളായാണ് അടയ്‌ക്കേണ്ടത്. ആദ്യ മൂന്ന് മാസതവണ സംഖ്യ അടച്ചു കഴിഞ്ഞാല്‍ അംഗങ്ങള്‍ക്ക് ലാപ്‌ടോപ്പിനായി അപേക്ഷിക്കാം. ലാപ്‌ടോപ്പ് ലഭിച്ചതിനു ശേഷം ബാക്കിയുള്ള തുക തവണകളായി അടച്ചു തീര്‍ത്താല്‍ മതി. ഉപഭോക്താക്കള്‍ക്ക് കോക്കോണിക്‌സ്, എച്ച് പി, എയ്‌സര്‍, ലെനോവ എന്നിവയില്‍ നിന്നും ഇഷ്ടമുള്ള ബ്രാന്‍ഡുകള്‍ തെരഞ്ഞെടുക്കാവുന്നതാണ്.

മേയര്‍ അഡ്വ. ടി ഒ മോഹനന്‍ അധ്യക്ഷനായി. കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം സുരേഷ് ബാബു എളയാവൂര്‍, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അംഗം ടി സരള, കെ എസ് എഫ് ഇ സീനിയര്‍ മാനേജര്‍ എ രതീഷ്,  കെ എസ് എഫ് ഇ ഡിജിഎം എ പ്രമോദ്, കുടുംബശ്രീ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡോ. എം സുര്‍ജിത് എന്നിവര്‍ പങ്കെടുത്തു.